ന്യൂദല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. സിനിമ നിര്‍മ്മാതാവായ സുനില്‍ സിങ്ങാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. നേരത്തെ ദല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.
ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്ന് ഹര്ജിക്കാരന് പറഞ്ഞു. യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാല്‍ ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നതിനായി നടത്തിയ കൊലപാതകമാണെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. എന്നാല്‍, ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശ്രീദേവിയെ കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: