ന്യൂദല്‍ഹി : കശ്മീരിലെ യുവജനങ്ങള്‍ക്ക് സൈന്യത്തോട് യുദ്ധം ചെയ്യാമെന്നും പക്ഷേ അതിലൂടെ കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുമെന്നത് വ്യാമോഹമാണെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരിലെ യുവാക്കള്‍ ആയുധമെടുക്കുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാസേന ആരെയും കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്താറില്ല. പക്ഷേ തീവ്രവാദികള്‍ യുദ്ധം ചെയ്യാന്‍ തയ്യാറായാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. കശ്മീരിലെ യുവാക്കള്‍ തെരുവില്‍ ആയുധവുമായി ഇറങ്ങിയെന്നു കരുതി കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കില്ല. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണ്. ഇപ്പോള്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കും. പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുകയാണ്. സ്വാതന്ത്ര്യം പടിവാതിലില്‍ എത്തിയെന്നുപറഞ്ഞാണ് അവരെ കലാപഭൂമിയിലേക്ക് പറഞ്ഞുവിടുന്നത്. അവരുടെ ശ്രമങ്ങള്‍ വ്യര്‍ത്ഥമാണ്. അവര്‍ക്ക് സൈന്യത്തോട് യുദ്ധം ചെയ്യാം. ഒന്നും നേടാനാവില്ല. റാവത്ത് പറഞ്ഞു.
സൈനികര്‍ ക്രൂരരല്ല. സിറിയയിലും പാകിസ്ഥാനിലുമെല്ലാം ടാങ്കുകളും മറ്റും ഉപയോഗിച്ചാണ് എതിരാളികളെ നേരിടുന്നത്. ഇന്ത്യന്‍ സൈനികര്‍ പരാമാവധി സംയമനം പാലിക്കുകയാണ് . സൈന്യം ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ തുടരും. അത് തടസ്സപ്പെടുത്തുന്ന തരത്തില്‍ യുവാക്കളെ തെരുവിലിറക്കി സൈന്യത്തിനുനേരെ കല്ലെറിയിക്കുകയാണ്. എന്തുകൊണ്ടാണ് ഭീകരര്‍ക്കെതിരായ നീക്കങ്ങളെ ഇവര്‍ എതിര്‍ക്കുന്നത്. ഇവരെ ആരാണ് അതിന് പ്രേരിപ്പിക്കുന്നത്. ഭീകരര്‍ കൊല്ലപ്പെടുന്നത് ഇഷ്ടമില്ലാത്തവര്‍ അവരോട് ആയുധമുപേക്ഷിച്ച് സൈന്യത്തിനു മുന്നില്‍ വരാന്‍ പറയൂ. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. ഭീകരവാദികളെ രക്ഷപ്പെടുത്താനും അവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ പരാജയപ്പെടുത്താനും ആരു ശ്രമിച്ചാലും അതനുവദിക്കില്ല.
2016 ജൂണില്‍ ഹിസ്ബുള്‍മുജാഹുദ്ദീന്‍ നേതാവ് ബുര്‍ഹാന്‍വാനി കൊല്ലപ്പെട്ട ശേഷമാണ് ജനങ്ങള്‍ കല്ലുമായി ഇറങ്ങിയത്. ആദ്യമായല്ല ഒരു ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. യുവജനങ്ങള്‍ പാകിസ്ഥാന്റെ കെണിയില്‍പ്പെട്ടിരിക്കുകയാണ്. അവര്‍ തുടര്‍ച്ചയായി സൈന്യത്തെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ്. സൈനികമായ ഒരു പരിഹാരം ഇതിനില്ല. രാഷ്‌ട്രീയ നേതാക്കളാണ് ജനങ്ങളെ ബോധവത്കരിക്കേണ്ടത്. എന്നാല്‍ തങ്ങള്‍ക്കെതിരെ രോഷമുണ്ടാകുമോയെന്ന ഭയത്തില്‍ ഇവര്‍ മൗനം പാലിക്കുകയാണ്. കശ്മീരിലെ സൈനിക നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സൈന്യം തയ്യാറാണ്. എന്നാല്‍ സൈനികര്‍ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പുതരാനാവുമോ.
കശ്മീരിലെ യുവാക്കള്‍ ഐഎസ് പതാകയില്‍ ആകൃഷ്ടരായിരിക്കുകയാണ്. അവര്‍ എന്താണ് ഐഎസിനെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ കശ്മീരിന്റെ വികസനത്തിനും ടൂറിസം മേഖലയ്‌ക്കും തിരിച്ചടിയാവും. ഇപ്പോള്‍ തന്നെ ഹൗസ്‌ബോട്ടുകളും ഗസ്റ്റ്ഹൗസുകളും ഒഴിഞ്ഞുകിടക്കുകയാണ്. വരുമാനമില്ലാതെ എങ്ങനെ ജീവിക്കാനാവും. കശ്മീര്‍ താഴ്‌വരയില്‍നിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളെ ബന്ധിച്ചുള്ള ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കശ്മീരിലെ ആപ്പിള്‍ ഇനി യാതൊരു തടസവുമില്ലാതെ രാജ്യത്തെവിടെയും എത്തിക്കാനാവും. ഇത്തരം വികസനങ്ങള്‍ ജനങ്ങള്‍ മനസിലാക്കണം. കശ്മീരിലെ ജനത ശരിയായ ദിശയില്‍ ചിന്തിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
















