ബെംഗളൂരു: തൂക്കുനിയമസഭ വരുമെന്ന പലരുടെയും കണക്കുപറച്ചിലുകള്‍ തെറ്റിച്ച് കര്‍ണാടകത്തില്‍ ബിജെപിക്കുതിപ്പ്. ബിജെപി ഒറ്റയ്‌ക്ക് കര്‍ണാടകം ഭരിക്കുമെന്ന നിലയിലേക്ക് രാഷ്‌ട്രീയം മാറിയെന്ന് തെരഞ്ഞെടുപ്പ് വിശകലനക്കാര്‍ സമ്മതിക്കുന്നു.
പലരും പറയുന്നത് പഴഞ്ചന്‍ സമ്പ്രദായത്തിലുള്ള വിലയിരുത്തലിന്റെ കണക്കാണ്. കര്‍ണാടകത്തെ നാലോ ആറോ മേഖലകളാക്കുന്നു, അവിടങ്ങളിലെ ജാതി-മത ശതമാനം വേര്‍തിരിക്കുന്നു. പിന്നെ അതുവെച്ച് വോട്ടും സീറ്റും വിജയവും പ്രവചിക്കുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അത്തരം കണക്കുകള്‍ തെറ്റും, ജനങ്ങളുടെ വിശ്വാസം നേടുന്ന പാര്‍ട്ടി വിജയിക്കും എന്നാണ് മാധ്യമങ്ങള്‍ പലതും പറയുന്നത്.
ആകെയുള്ള 224 സീറ്റില്‍ 104 എണ്ണം ആകെ 30 ജില്ലയുള്ളതില്‍ 14 എണ്ണം ഉള്‍പ്പെടുന്ന ഉത്തരകര്‍ണാടകയിലാണ്. ജാതിവെച്ചുള്ള കണക്കു നോക്കിയാലും അവിടം ലിംഗായത്തുകളുടെ ശക്തികേന്ദ്രമാണ്. ആ വിഭാഗം ബിജെപിയോട് അടുത്തുനില്‍ക്കുന്നു. അവര്‍ക്ക് ലിംഗായത്തുകാരനായ ബിജെപി നേതാവ് യഡ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണണമെന്നുമുണ്ട്. അപ്പോള്‍ ജാതിമതക്കണക്കുകാര്‍ എങ്ങനെയാണ് തൂക്കു നിയമസഭ പ്രവവചിക്കുന്നതിന് യുക്തി പറയുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു.
ശേഷിക്കുന്ന മൂന്നു മേഖലകളിലെ കാര്യംകൂടി. തീരകര്‍ണാടക പ്രദേശം. ഇവിടെ 33 സീറ്റുണ്ട്. ലിംഗായത്തുകള്‍ കുറവ്. ബെംഗളൂരു മേഖലയില്‍ 28 സീറ്റ്. ഇതില്‍ 18 എണ്ണം നഗര പ്രദേശമാണ്. കന്നഡക്കാരല്ലാത്ത വോട്ടര്‍മാരുള്ള ഇവിടവും ബിജെപി ശക്തികേന്ദ്രമാണ്.
മൈസൂര്‍ മേഖലയില്‍ 59 സീറ്റുണ്ട്. വൊക്കലിംഗ വിഭാഗക്കാരുള്ള ഇവിടം ജനതാദളിന്റെ ശക്തികേന്ദ്രം. ബിജെപിയും കോണ്‍ഗ്രസും ഇവര്‍ക്കിടയില്‍ നല്ലാസ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍, ജാതിവെച്ചുള്ള കണക്കുകളില്‍ക്കൂടി തെരഞ്ഞെടുപ്പു ഫലം പ്രവചിച്ചതൊന്നും അത്ര ഫലിച്ചിട്ടില്ല എന്നതാണ് ചരിത്രം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയും ജനമനസിന്റെ ചായ്വും അന്തരീക്ഷവും മറ്റും പരിഗണിക്കുമ്പോള്‍ ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്നാണ് കാണുന്നതെന്ന് ‘ഫസ്റ്റ് പോസ്റ്റ്’ ഓണ്‍ലൈനിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്ന അജയ് സിങ് എഴുതുന്നു.

ബിജെപിക്ക് കൃത്യമായ ജനവിധി കിട്ടുമെന്ന് പറയാന്‍ കാരണങ്ങളുണ്ട്:
1. അഞ്ചുവര്‍ഷമായി സിദ്ധരാമയ്യയുടെ ഭരണമാണ്. സംസ്ഥാനത്ത് ഒമ്പതുശതമാനം വരുന്ന കുറുബ സമുദായത്തില്‍പെട്ടതാണ് അദ്ദേഹം. അവരുടെ പിന്തുണ നേടിയിട്ടുണ്ട്. പക്ഷേ ആ കാരണംകൊണ്ടുതന്നെ മറ്റു പ്രമുഖ ജാതി വിഭാഗങ്ങള്‍ അദ്ദേഹത്തിന് എതിരാണ്.
2. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള സിദ്ധരാമയ്യയുടെ രാഷ്‌ട്രീയതന്ത്രങ്ങള്‍ കോണ്‍ഗ്രസിന് അപരിചിതമാണ്. ബീഹാറില്‍ നിതീഷ് കുമാര്‍ ചെയ്തതിനെ അനുകരിച്ച് കന്നഡാഭിമാനം പറഞ്ഞ് സിദ്ധരാമയ്യ വോട്ടിന് ശ്രമിച്ചു. മോദിയേയും അമിത്ഷായേയും പുറത്തുനിന്നുവന്നവരായി വിവരിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിതന്നെ ആ പ്രചാരണത്തെ എതിര്‍ത്തു.
3. കോണ്‍ഗ്രസിനെ കര്‍ണാടകയുടെ പാര്‍ട്ടിയെന്നമട്ടില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു.
4. പുതിയ സാമൂഹ്യ വിപ്ലവ പരിപാടിയെന്ന നിലയില്‍ ‘അഹിന്‍ഡ’ എന്നൊരു രാഷ്‌ട്രീയ പരീക്ഷണ കൂട്ടുകെട്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചു. ന്യൂനപക്ഷം (അല്‍പ്പസംഖ്യ), ഹിന്ദുളിതര്‍ (മറ്റുപിന്നാക്കം), ദളിതര്‍ എന്നീ വിഭാഗങ്ങളുടെ സംയുക്ത മഴവില്‍ മുന്നണിയാണ് നോക്കിയത്. പക്ഷേ തത്വത്തില്‍ മികച്ചതെന്ന് പലരും പറഞ്ഞെങ്കിലും പ്രാവര്‍ത്തികമായില്ല.
5. ഭരണവിരുദ്ധ വികാരമാണ് അതിനേക്കാളെല്ലാം സിദ്ധരാമയ്യക്ക് പ്രതിസന്ധി. മൂന്നു മാസംവരെ ജനവികാരം വളരെ എതിരായിരുന്നു.
സിദ്ധരാമയ്യ കര്‍ണാടക്കാരനായ യഡ്യൂരപ്പക്കെതിരേ കാര്യമായൊന്നും പറയാതെ മോദിയേയും അമിത്ഷായേയും വിമര്‍ശിക്കാന്‍ നോക്കി. ഏറെക്കാലമായുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനുള്ള അടിത്തറയും അനുകൂല ഘടകമാണ്, അജയ് സിങ് എഴുതുന്നു.
ജനതാദളിന്റെ പ്രവര്‍ത്തനവും പദ്ധതിയും അജയ് സിങ് പറയുന്നു:
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിലെ രസംകൊല്ലിയാണ് ജനതാദള്‍. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ അവര്‍ കുറേയൊക്കെ തട്ടിയെടുക്കും.
അതേസമയം ബിജെപിയുടെ സ്ഥിതി ഇങ്ങനെ വിവരിക്കുന്നു:
1. ബിജെപിയുടെ ശക്തമായ സംഘടനാ ശേഷി അവര്‍ക്ക് ഏറെ അനുകൂലമാണ്. 55,000 ബൂത്തുകളില്‍ 5.5 ലക്ഷം പ്രവര്‍ത്തകരാണ് കര്‍മ നിരതരായി ഉള്ളത്.
2. അവരെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടികളില്‍ പ്രത്യേക പരിശീലനം നേടിയവരാണ്. അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവര്‍.
3. കോണ്‍ഗ്രസിന്റെ തകര്‍ന്ന അവസ്ഥയും സിദ്ധരാമയ്യയോടുള്ള മടുപ്പും ബിജെപിക്ക് ഏറെ അനുകൂലമാണ്.
4. സിദ്ധരാമയ്യയേക്കാള്‍ മികച്ച മുഖ്യമന്ത്രി യഡ്യൂരപ്പയാകുമെന്ന വിശ്വാസവും ജനങ്ങള്‍ക്കുണ്ട്.
5. ഇതിനെല്ലാം പുറമേയാണ് നരേന്ദ്ര മോദിയുടെ പ്രഭാവവും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തരംഗവും. കര്‍ണാടക മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ട്. അതുകൊടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് മോദിയുടെ പ്രവൃത്തി സാക്ഷിയായുണ്ട്.
















