ജയ്‌പുർ: രാജസ്ഥാനിൽ പലയിടങ്ങളിലായി ഉണ്ടായ ശക്തമായ മണൽക്കാറ്റിൽ നിരവധി മരണം. ബുധനാഴ്ച രാത്രിയുണ്ടായ മണൽക്കാറ്റിൽ 22 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 100 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജ്സ്ഥാനിലെ ഭരത്‌പുർ, അൽവാർ, ദോലപുർ തുടങ്ങിയ മേഖലകളിലാണ് മണൽക്കാറ്റ് ആഞ്ഞടിച്ചത്.
ഭരത്പുരിൽ 11 പേരും അൽവാറിൽ നാല് പേരും ദോലാപുരിൽ അഞ്ച് പേരും ബിക്കാനീർ ജുൻജുനു പ്രദേശങ്ങളിൽ ഒരാൾ വീതവുമാണ് കൊല്ലപ്പെട്ടത്. അൽവാറിലാണ് മണൽക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. പ്രദേശത്ത് 100ഓളം മരങ്ങൾ കടപുഴകി വീണു. വൈദ്യുതി മേഖലയ്‌ക്ക് കനത്ത പ്രഹരമാണ് ഏറ്റത്. ഒട്ടനവധി വാഹനങ്ങൾ തകർന്നു.
മണൽക്കാറ്റ് നാശം വിതച്ച മേഖലകളിൽ സുരക്ഷാ സേനയും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തുന്നുണ്ട്. അൽവാർ മേഖലയിൽ സ്കൂളുകൾക്ക് അവധി നൽകി.
















