തിരുവനന്തപുരം: കോണ്‍ഗ്രസിനോടോ യുഡിഎഫിനോടോ ആലോചിക്കാതെ തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസം കൊണ്ടുവരുമെന്ന് വീമ്പിളക്കിയ കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.എസ്. ശബരീനാഥന്‍ വെട്ടിലായി. നേതൃത്വത്തോട് ആലോചിക്കാതെ അവിശ്വാസം കൊണ്ടുവരുമെന്ന് പറഞ്ഞത് ശരിയായില്ലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍. അവിശ്വാസത്തിന് നോട്ടീസ് നല്കാന്‍ വേണ്ട അംഗബലം യുഡിഎഫിനുണ്ടോയെന്ന് നോക്കിയിട്ടാണോ ശബരീനാഥന്‍ പ്രഖ്യാപനം നടത്തിയതെന്ന് പാര്‍ട്ടിയില്‍ ചോദ്യമുയര്‍ന്നു.
എന്‍ഡിഎ 50, യുഡിഎഫിന് 20, എല്‍ഡിഎഫ് 29, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കോര്‍പറേഷനിലെ കക്ഷിനില. അവിശ്വാസത്തിന് നോട്ടീസ് നല്കണമെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് കളക്ടര്‍ക്ക് നല്കണം. കളക്ടര്‍ നോട്ടീസ് ഒപ്പിട്ട് കോര്‍പറേഷന്‍ സെക്രട്ടറിക്ക് നല്കും. ഇതനുസരിച്ച് 15 ദിവസത്തിനകം കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണം. പ്രമേയം ചര്‍ച്ച ചെയ്യാന്‍ ആകെ അംഗ സംഖ്യയുടെ നാലിലൊന്ന് പേര്‍ വേണം. പ്രമേയം വോട്ടിനിടുമ്പോള്‍ വോട്ടുകള്‍ തുല്യമായി വരികയാണെങ്കില്‍ അവിശ്വാസം തള്ളും. ബിജെപിയിലെ കൗണ്‍സിലര്‍ ആര്‍. സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഇതുകൂടാതെ തന്നെ സ്വതന്ത്രന്റെ പിന്തുണയോടെ ഇപ്പോള്‍ എന്‍ഡിഎക്ക് 50 പേരുടെ അംഗബലമുണ്ട്.
വസ്തുത ഇതായിരിക്കേ ശബരീനാഥന്‍ എന്തടിസ്ഥാനത്തിലാണ് വിടുവായത്തം പറഞ്ഞതെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. എല്‍ഡിഎഫ് കൂടി നോട്ടീസില്‍ ഒപ്പിട്ടാലെ കളക്ടര്‍ക്ക് നല്കാനാകൂ. എല്‍ഡിഎഫാണ് കൊണ്ടുവരുന്നതെങ്കില്‍ യുഡിഎഫും നോട്ടീസില്‍ ഒപ്പിടേണ്ടി വരും. നിയമസഭയില്‍ ഇരുകൂട്ടരും തമ്മില്‍ പോര്‍മുഖം തുറക്കുകയും വിളിപ്പാടകലെയുള്ള കോര്‍പറേഷനില്‍ പരസ്പരം ചങ്ങാത്തത്തിലാവുന്നതും ആത്മഹത്യാപരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതിനാല്‍ കൂടിയാലോചിക്കാതെ ശബരീനാഥന്‍ എടുത്തുചാടുന്നത് പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കോര്‍പറേഷനില്‍ അധികാര സ്ഥാനത്തിനാണോ ശബരീനാഥന്‍ ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന ആരോപണവും ഉയരുന്നു.
ശബരീനാഥന്‍ സിപിഎമ്മിന്റെ ചട്ടുകമാകുന്നു. കഴിഞ്ഞ കാലങ്ങളില്‍ എല്‍ഡിഎഫ് ഭരണസമിതി നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്നു. അതിനാല്‍ ഭരണസമിതിയെ അട്ടിമറിക്കാന്‍ വേണ്ട കുതന്ത്രം എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്. അതിന് കോണ്‍ഗ്രസ് നിന്നുകൊടുക്കണോയെന്നും പാര്‍ട്ടയില്‍ വിമര്‍ശനം ഉയരുന്നു. കൗണ്‍സില്‍ യോഗങ്ങളില്‍ പോലും ശബരീനാഥന്‍ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നു.
















