ന്യൂദല്‍ഹി: എല്ലാ ഗ്രാമങ്ങളിലുമെത്തിച്ച വൈദ്യുതി ഈ വര്‍ഷം അവസാനത്തോടെ എല്ലാ വീടുകളിലും കൂടി എത്തിക്കാനാണ് കേന്ദ്രഊര്ജ്ജമന്ത്രാലയത്തിന്റെ ലക്ഷ്യം. ഗ്രാമങ്ങളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തി എന്നല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം വൈദ്യുതി എത്തിക്കാനായ ചരിത്ര നേട്ടത്തെ അവമതിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബിജെപി ആരോപിച്ചു.
ഒരു ഗ്രാമത്തിലെ പത്തുശതമാനം വീടുകളിലെങ്കിലും വൈദ്യുതി എത്തിയാല്‍ മാത്രമേ ആ ഗ്രാമത്തെ വൈദ്യുതീകരണം നടത്തിയ ഗ്രാമമായി കണക്കാക്കൂ. ഇത്തരത്തില്‍ 18,452 ഗ്രാമങ്ങള്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വൈദ്യുതീകരണമെന്ന സ്വപ്നം കാത്തു കിടക്കുന്നുണ്ടായിരുന്നു. ഇവിടങ്ങളിലെ വൈദ്യുതീകരണമെന്ന വലിയ നേട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചേര്‍ന്നിട്ടില്ലെന്ന് യാഥാര്‍ത്ഥ്യത്തെ വികലമായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍.
രാജ്യത്തെ വീടുകളിലെ വൈദ്യുതീകരണം 82 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 47 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ ശരാശരി. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ദൗത്യം അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രി സഹജ് ബിജിലി ഹര് ഘര്‍ യോജന(സൗഭാഗ്യ) എന്ന പദ്ധതി വഴി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതാണ് പദ്ധതി. 2018 ഡിസംബര്‍ 31ന് മുമ്പായി ഈ ദൗത്യം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രഊര്‍ജ്ജ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളിലാണ് ഇപ്പോള്‍ വൈദ്യുതി എത്തിച്ചേര്‍ന്നിരിക്കുന്നത്. മണിപ്പൂര്‍ സേനാപതി ജില്ലയിലെ ലെയ്സാങ് ഗ്രാമത്തിലാണ് അവസാനം വൈദ്യുതി എത്തിയത്. ആയിരം ദിവസം ലക്ഷ്യമിട്ട് നടത്തിയ പ്രയത്നം പന്ത്രണ്ട് ദിവസം മുന്നേ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: