ഹോട്ട് ലൈനായി …. …… അവര്‍, ദക്ഷിണ ഉത്തര കൊറിയകളിലെ ഉന്നതോദ്യോഗസ്ഥര്‍, പരസ്പരം സംസാരിക്കുകയും ചെയ്തു. ആദ്യം ഫോണെടുത്തത് സിയോളിലാണ്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില് ബെല്ലടിക്കുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി. താമസിയാതെ തിരിച്ചും ഒരു കോള്‍ ചെന്നു. എല്ലാം കൂടി പതിനേഴ് സെക്കന്റ് മാത്രം. ഹോട്ട് ലൈന്‍ നേരാംവണ്ണമല്ലേ എന്ന് ഉറപ്പിക്കാന്‍ കൂടിയായിരുന്നു അതെന്ന് വ്യക്തം. ഇനി ആ മഹാ സംഭവത്തിന്, രണ്ട് കൊറിയന്‍ തലവ•ാരുടെ ഒത്തുചേരലിന്, വെറും രണ്ടു് നാള്. വെള്ളിയാഴ്ച ആളൊഴിഞ്ഞ, സുരക്ഷിതമായ ഭൂപ്രദേശത്ത് ആ ഭരണ മേധാവികള്‍, ഏഷ്യയിലെ രണ്ട് ‘വര്‍ഗ്ഗശത്രുക്കള്‍’, മൂണ്‍ ജെ ഇന്നും കിം ജോങ് ഇലും ഒത്തുചേരും. ആറര പതിറ്റാണ്ടിന് മുന്‍പ് നടന്ന ഭീകര യുദ്ധത്തിന് ശേഷമുള്ള ആദ്യ സൗഹൃദ- സമാഗമം. അതിനൊപ്പം സമാധാനത്തിന്റെ സൂചനകള്‍.
രണ്ട് കൊറിയകളുടെയും ഭരണത്തലവ•ാര്‍ ഒന്നിച്ചുകൂടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കുറെയേറെ പഴക്കമുണ്ട്. അതൊക്കെ വിശ്വസിക്കാന്‍ പക്ഷെ പലര്‍ക്കുമായില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അതുപോലെ ഉത്തര കൊറിയന്‍ ഭരണാധികാരിയെ കാണാന്‍ തയ്യാറാവുന്നു എന്ന വാര്‍ത്തകള്‍ ഉടലെടുത്തതോര്ക്കുക. അതിന് മുന്നോടിയായി സിഐഎ തലവന്‍ പ്രത്യേക വിമാനത്തില്‍ പ്യോങ്യാങ്ങില് എത്തിയത് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ച. തീര്‍ച്ചയായും ഇത് പ്രതീക്ഷ നല്‍കുന്നതാണ്. യുദ്ധമല്ല, ആണവായുധങ്ങളല്ല മറിച്ച് സമാധാനമാണ് ലോകം ആഗ്രഹിക്കുന്നത് എന്നത് എല്ലാവരും തിരിച്ചറിയാന്‍ തയ്യാറായാല്‍ അത് പ്രദാനം ചെയ്യുക മനസമാധാനം തന്നെയാണല്ലോ.
ഇന്നിപ്പോള്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ത്തുന്നത് ഐഎസ് നേതൃത്വമേകുന്ന ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളാണ് . അവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണല്ലോ. അതിനെതിരെ ഏവരും കൈകോര്‍ത്ത് നീങ്ങേണ്ടിവരുന്ന വേളയിലാണ് ഉത്തര കൊറിയ പോലുള്ള ഒരു രാജ്യം ആണവ മിസൈല്‍ പദ്ധതികളുമായി രംഗത്ത് വന്നതും പലര്‍ക്കും നേരെ അത് പ്രയോഗിക്കുമെന്ന് പരസ്യമായി ഭീഷണി ഉയര്‍ത്തിയതും. പഴയകാലത്ത് ദക്ഷിണ കൊറിയയിലേത് കമ്മ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു എന്ന് പറയുമ്പോള്‍ത്തന്നെ ഉത്തരവാദിത്വ രഹിതമായ നയ സമീപനങ്ങളാണ് പലപ്പോഴും സ്വീകരിച്ചുവന്നിരുന്നത്. പിന്നീട് കമ്മ്യൂണിസത്തെ പറിച്ചുകളഞ്ഞു എന്നൊക്കെ പറയുമ്പോഴും ഒരു മുരടന്‍ കമ്മ്യൂണിസ്റ്റ് ശൈലി എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാമായിരിക്കും. അതിന്റെ തുടര്ച്ചതന്നെയാണിപ്പോഴും കാണുന്നത്. ആരോരുമായി വലിയ സൗഹൃദമില്ലാതെ പോകുന്ന ഒരു രാജ്യമായി അത് മാറി. ചൈനയാണ് ഏറ്റവുമടുത്ത ചങ്ങാതി. അവരുടെ വാണിജ്യ ഇടപാടുകളിലെ പ്രധാന കൂട്ടാളി ബീജിംഗ് ആണുതാനും. അതും പലരിലും ഉത്തര കൊറിയയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടാവണം.
യുഎസിലെ ട്രംപ് ഭരണകൂടം ഉത്തര കൊറിയക്കെതിരെ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടത് നമ്മുടെയൊക്കെ മുന്നിലുണ്ട്. ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ് കിം് ജോങ് ഉന്‍ എന്നതായിരുന്നു അമേരിക്കയുടെ നിലപാട്. ദക്ഷിണ കൊറിയയെയും അവിടെയുള്ള യുഎസ് സേനാംഗങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് മറുപക്ഷത്ത് നിന്നുയര്‍ന്ന മിസൈലുകള്‍, പരീക്ഷണമെന്ന പേരില്‍ കടലിലേക്കും വാനിലേക്കും കുതിച്ച ആധുനിക ആണവായുധങ്ങള്‍, പുതിയ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയവ ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്തു. അവസാനം, യുദ്ധമെങ്കില്‍ യുദ്ധം എന്ന് ചിന്തിക്കാന്‍ വാഷിങ്ടണ്‍ തയ്യാറായി. അപ്പോഴാണ് ഒരു സമാധാനത്തിന്റെ ചിന്തയുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ രംഗത്തുവരുന്നത്.
ഭരണത്തിലേറിയിട്ട് ഏതാണ്ട് ഒരു വര്‍ഷമേ ആയുള്ളൂവെങ്കിലും ഇത്തരമൊരു പ്രതിസന്ധിയില്‍ വേണ്ടതിലേറെ മനഃസാന്നിധ്യം അദ്ദേഹം കാണിച്ചു എന്ന് കരുതുന്നവരാണ് ലോകനയതന്ത്ര വിദഗ്ദ്ധ•ാര്‍. ആറേഴ് മാസം മുന്‍പ് ഉത്തര കൊറിയയെ ആക്രമിച്ചേ തീരൂ എന്നതായിരുന്നുവല്ലോ അമേരിക്കന്‍ സമീപനം. മാത്രമല്ല, അത്തരമൊരു യുദ്ധം ഗുണകരമല്ല എന്ന് മൂണ്‍ സൂചിപ്പിച്ചപ്പോള്‍ ഉത്തരകൊറിയയെ ‘ പ്രീണിപ്പിക്കുകയാണ് ‘ എന്നുപോലും ട്രംപ് ആക്ഷേപിച്ചു. ‘എവിടെവെച്ചും എപ്പോഴും കൂടിയാലോചനയാവാം എന്നതായിരുന്നു ഉത്തരകൊറിയയോട് മൂണ്‍ സ്വീകരിച്ച നയതന്ത്ര നിലപാട്. അത് ആത്മാര്‍ഥതയുള്ളതാണ് എന്ന് കിം ജോങ് ഉന്നും കരുതിയെന്നതാണ് പ്രധാനം. അങ്ങനെയാണല്ലോ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയാവാം എന്ന് കിം് ജോങ് വ്യക്തമാക്കിയത്.
ഇതിനിടയില്‍ സ്പോര്‍ട്ട്സ് നയതന്ത്രവും നടന്നിരുന്നു. 1988ലെ സിയോള്‍ ഒളിമ്പിക്സില്‍ ഉത്തര കൊറിയക്ക് പങ്കെടുക്കാനായില്ല. എന്നുമാത്രമല്ല ആ കായിക മേളക്ക് മുന്‍പായി ഒരു ദക്ഷിണ കൊറിയന്‍ വിമാനം തകര്‍ക്കാന്‍ തയ്യാറാവുകയും ചെയ്തു. ഉത്തരകൊറിയയായിരുന്നു ആ കൂട്ടക്കൊലക്ക് പിന്നില്‍. സിയോളില്‍ ഒളിമ്പിക്സ് നടക്കവേ ഏത് സമയത്തും ഉത്തരകൊറിയന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നു എന്നതുമോര്‍ക്കുക. അത്രമാത്രം സുരക്ഷാ സംവിധാനങ്ങള്‍ അന്ന് ഒരുക്കേണ്ടിയും വന്നു. പക്ഷെ കഴിഞ്ഞമാസം സിയോളില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തരകൊറിയന്‍ ടീം പങ്കെടുത്തു. മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങള്‍ അന്ന് കണ്ടുതുടങ്ങിയിരുന്നു. തീര്‍ച്ചയായും മൂണ്‍ ജെ ഇന്നിന്റെ കരുനീക്കങ്ങള്‍ അല്ലെങ്കില്‍ കൃത്യമായ നയതന്ത്ര നീക്കങ്ങള്‍ തന്നെയാണിതിന് വഴിയൊരുങ്ങിയത്.
ഈ രണ്ട് കൊറിയന്‍ തലവന്മാര് കൂടുമ്പോള്‍ സ്വാഭാവികമായും ആണവപദ്ധതികളുടെയും ആണവ ആയുധങ്ങളുടെയും നിയന്ത്രണം, നിരായുധീകരണം തുടങ്ങിയവ ചര്‍ച്ചചെയ്യപ്പെടും. സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടേറെ മേഖലകളുണ്ട്, വാണിജ്യ വ്യാവസായിക രംഗത്ത് പ്രത്യേകിച്ചും. ആദ്യചര്‍ച്ചയില്‍ത്തന്നെ അവര്‍ക്കു മനസുതുറക്കാനായാല് അത് ലോക സമാധാനത്തിന് വലിയ നേട്ടംതന്നെയാണ്. ദക്ഷിണ കൊറിയയിലുള്ള അമേരിക്കന്‍ സൈന്യം പിന്മാറണമെന്ന ആവശ്യം, അമേരിക്കയുടെ ആണവ ആയുധങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ തുടങ്ങിയവയൊക്കെ ഉത്തരകൊറിയ ഉയര്‍ത്തിയേക്കാം എന്ന തോന്നലുകള്‍ നയതന്ത്ര രംഗത്തുണ്ട്. അത്തരം വ്യവസ്ഥകള്‍ ഉന്നയിക്കപ്പെട്ടാല്‍ ഈ ചര്‍ച്ച എവിടെവരെ, എത്രത്തോളം പോകും എന്നതൊക്കെ കാത്തിരുന്ന് കാണുക എന്ന് പറയാനേ ഇന്നിപ്പോള്‍ കഴിയൂ. പക്ഷെ ലോകരാജ്യങ്ങള്‍ക്കിടയില്‍, നയതന്ത്ര മേഖലയില്‍, ഏതാണ്ടൊക്കെ ഒറ്റപ്പെട്ട്, ബീജിങ്ങിനെ വേണ്ടതിലധികം ആശ്രയിച്ചു കഴിയുന്ന കിം ജോങ് ഭരണകൂടത്തിന് ‘ഒരു മാറ്റം അനിവാര്യമാണ് ‘ എന്ന തോന്നലുണ്ട് . അത് മനസില്‍ വച്ചുകൊണ്ടാണോ അദ്ദേഹമെത്തുന്നത് എന്നതൊക്കെ വെള്ളിയാഴ്ചയോടെ വ്യക്തമാവും. എന്നാല്‍ യഥാര്‍ഥത്തില്‍ തീര്‍പ്പുകള്‍ ഉണ്ടാവേണ്ടത് ഇവിടെയല്ല ; അത് യുഎസ് പ്രസിഡന്റും കിം ജോങും തമ്മിലെ സുപ്രധാന കൂടിക്കാഴ്ചയില്ത്തന്നെയാണ്. അവര്‍ക്കിടയില്‍ വിശ്വാസം ഉടലെടുക്കേണ്ടതുണ്ട്. ആ ചര്‍ച്ചയുടെ രൂപരേഖക്ക് കൊറിയക്കാര്‍ വ്യക്തത വരുത്തുമെന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: