ഹൈദരാബാദ്: ആദിത്യയെ ചുമലിലേറ്റി രംഗരാജൻ രംഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം മുതൽ കൊടിമരം വരെ നടന്നു. ഭക്തജന കൂട്ടം ആർപ്പുവിളിച്ച്, കൈയടിച്ച് ആഘോഷിച്ചാഹ്ലാദിച്ചു. ആയിരം വർഷങ്ങൾ പഴക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്രമായിരുന്നില്ല അത്. ആധുനിക കാലത്തിന് മികച്ച സന്ദേശം നൽകുകയും ആയിരുന്നു.
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തിൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ തകർന്നു വീണത് മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു.
മുനിവാഹന സേവ എന്നാണ് ആചാരത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ്നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്കതെ എന്ന് അദ്വൈതത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്രങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടത്തി. തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.
സി. എസ്. രംഗ രാജൻ പറയുന്നതിങ്ങനെ: ഒസ്മാനിയ സർവകലാശാലയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാൻ മുനിവാഹന യാത്ര ഓർമ്മിച്ചു. അത് നടപ്പാക്കാൻ തീരുമാനിച്ചു.
ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജൻ പറയുന്നു : പിന്നാക്ക വിഭാഗത്തിന്റെ സംഘടനയെ ഞാൻ സമീപിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രിയമേറെ ആയതിനാൽ ഭാരം കുറഞ്ഞ ഒരാളെ നിങ്ങൾ തന്നെ നിശ്ചയിച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് വിശ്വാസിയും ഭക്തനുമായ ആദിത്യ വന്നത്.
സർവരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധർമ്മ പ്രചാരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാർഗ്ഗത്തിന്റെ ആചാര്യനും സർവ്വധർമ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജൻ പറഞ്ഞു.
ആവേശഭരിതനായ ആദിത്യ പറയുന്നു: എന്റെ ഭാഗ്യമാണ് ഇതിന് എന്നെ തിരഞ്ഞെടുത്തത്. ഇത് ജാതിപ്പേരിൽ രാജ്യത്തുള്ള വിഭാഗീയത ഇല്ലാതാക്കാൻ പ്രേരണയും. ക്ഷേത്രത്തിൽ പിന്നാക്കക്കാരെ കയറ്റാതെ മാറ്റി നിർത്തുന്ന സംഭവങ്ങളുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്. ഇത്തരം ആചാരങ്ങൾ ആഘോഷമാക്കി അത്തരം വിലക്കുകൾ ഇല്ലാതാക്കണം. ഇത് നല്ല സന്ദേശമാണ്.
എന്നെ ഇതിന് നിശ്ചയിച്ച ശേഷം ഞാൻ ഗുരുവിൽ നിന്ന് ക്ഷേത്രാചാരമര്യാദകളും ആചാരങ്ങളുമെല്ലാം മനസിലാക്കി. ബ്രഹ്മചര്യ ജീവിതം നയിച്ചു. ഈ ചടങ്ങിന്റെ സന്ദേശം എല്ലായിടത്തും എത്തണം, ആദിത്യ പറന്നു. ചിക്കുർ ബാലാജി ക്ഷേത്ര മുഖ്യ പൂജാരി സൗന്ദർരാജൻ ( രംഗരാജന്റെ അച്ഛൻ ) ക്ഷേത്ര ട്രസ്റ്റിമാർ, തെലങ്കാന സംസ്ഥാന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: