ഐതരേയോപനിഷത്ത്-13
അച്ഛനില്‍നിന്നും രേതസ്സിന്റെ രൂപത്തിലുള്ള ഒന്നാം ജന്മവും അമ്മയുടെ ഉള്ളില്‍ ശിശുവായുള്ള രണ്ടാം ജന്മവും പറഞ്ഞെങ്കിലും ജീവന്റെ മൂന്നാമത്തെ ജന്മത്തെ പറയാതെ അച്ഛന്റെ മരണത്തേയും, പിന്നീടുള്ള ജനനനത്തേയും കുറിച്ച് മാത്രം പ്രസ്താവിച്ചത് എന്തുകൊണ്ടാണ്? അച്ഛനും മകനും ഒരേ ആത്മാവാണെന്ന തത്വം ഉറപ്പുള്ളതിനാലാണ് ഇപ്രകാരം പറഞ്ഞത്. അച്ഛന്റെ ആത്മാവ് തന്നെ പുത്രന്. അതിനാല്‍ അച്ഛന് വീണ്ടും ജനിക്കുന്നത് മൂന്നാം ജന്മമായി കണക്കാക്കുന്നു. ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടുമുള്ള കടങ്ങളൊക്കെ വീട്ടി കൃതകൃത്യനായി മരിക്കുന്ന അദ്ദേഹം പുനര്‍ജനിക്കുന്നതാണ് മൂന്നാം ജന്മം. ഒരാള്‍ക്ക് പറഞ്ഞത് മറ്റുള്ളവര്‍ക്കും ബാധകമാണ്. മകനും ഇതുപോലെ മൂന്നാം ജന്മമെടുക്കും. ഈ മൂന്ന് തരത്തിലുള്ള സംസാരചക്രത്തിലെ അലച്ചില്‍ എല്ലാ ജീവനുമുണ്ട്. അതില്‍നിന്ന് മുക്തിയെ നേടണം. ഇതാണ് നമ്മുടെ ജീവിതലക്ഷ്യമെന്ന് ശ്രുതി ഓര്‍മ്മിപ്പിക്കുന്നു.
നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന സന്ന്യാസിമാരും മറ്റും പുത്രോല്പ്പാദനം നടത്താതെ പിതൃകടം ഉള്‍പ്പെടെയുള്ളവ വീട്ടാതെ എങ്ങനെ കൃതകൃത്യരാകും? അവര്‍ ശിഷ്യന്മാരുടെ രൂപത്തില്‍ വിദ്യാവംശത്തെ നിലനിര്‍ത്തുന്നതിനാല്‍ അത് കടംവീട്ടലാണ്. ഭൗതിക ശരീരം കൊടുത്ത് ജനിപ്പിക്കുന്നപ്പെടുന്നവര് മാത്രമല്ല പുത്രന്മാര് ഉപനയനത്തിനുശേഷം ശിഷ്യരാക്കപ്പെടുന്നവരും യാഗം മുതലായവയില്‍ ഉപദേശവും നേതൃത്വവും സ്വീകരിക്കുന്നവരും പുത്രനെന്ന സ്ഥാനത്തിന് യോഗ്യനാണ്.
മൂന്ന് ജന്മങ്ങളാകുന്ന അവസ്ഥകളില്‍പെട്ടുഴലുന്നവരെല്ലാം ഏതെങ്കിലും ഒരവസ്ഥയില്‍ ശ്രുതിയില്‍ പറഞ്ഞ ആത്മതത്വത്തെ അറിഞ്ഞാല്‍ സംസാരബന്ധനങ്ങളില്‍നിന്ന് മോചിതരായി കൃതകൃത്യരായിത്തീരുമെന്ന് മന്ത്രവും ഉദ്ഘോഷിക്കുന്നു.
തദുക്തമൃഷിണാ ഗര്‍ഭേ നു സന്നഗന്വഷാമാ
വേദമഹം ദേവാനാം
ജനിമാനി വിശ്വം ഗതഃ മാപും ആയസീ
രക്ഷന്നധഃ ശ്യോനോ
ജവസാനിരദീയമിതി ഗര്‍ഭ എവൈതച്ഛയാനോ വാമദേവ ഏവമുവാച
ഇതിനെപ്പറ്റി ഋഷി മന്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ തന്നെ ദേവന്മാരുടെ എല്ലാ ജന്മങ്ങളേയും അറിഞ്ഞു. തത്വജ്ഞാനം ഉണ്ടാകുന്നതിന് മുമ്പ് എന്നെ ഇരുമ്പുകൊണ്ടുള്ള അനേകം ശരീരങ്ങള്‍ കീഴോട്ട് സംസാരിലേക്ക് കെട്ടിവലിച്ചിട്ടിരുന്നു. പിന്നെ ആത്മജ്ഞാനം നേടിയപ്പോള്‍ ഒരു പരുന്തിനെപ്പോലെ ഞാന്‍ അവയെ മറികടന്ന് പുറത്തുവന്നു. എന്നിങ്ങനെ വാമദേവ ഋഷി ഗര്‍ഭത്തില്‍ കിടന്നുകൊണ്ട് പറഞ്ഞു.
സംസാരത്തിലേക്കുള്ള പതനവും പിന്നീട് ആത്മജ്ഞാനത്താല്‍ കരകയറുന്നതും വാമദേവ ഋഷി തന്റെ അനുഭവത്താല്‍ പറയുകയാണിവിടെ. രണ്ട് കാര്യങ്ങളും ഒരേ യന്ത്രത്തില്‍ പറഞ്ഞിരിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഇവിടെ.
സംസാരസമുദ്രത്തില്‍ പതിച്ച ജീവന് തന്റെ പുണ്യകര്‍മങ്ങളുടെയും ഗുരുവിന്റെ കരുണയുടെയും ഫലമായി ആത്മജ്ഞാനത്തെ നേടുമ്പോള്‍ അവിടെനിന്ന് കരകയറുന്നുവെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുകയാണ് ഈ മന്ത്രത്തില്‍. മുന്‍ ജന്മങ്ങളില് ചെയ്ത സുകൃതത്തിന്റെയും വിചാരത്തിന്റെയും ശക്തിയാല്‍ അമ്മയുശട വയറ്റില്‍ കിടക്കുന്ന സമയത്ത് തന്നെ വാമദേവ ഋഷിക്ക് ജ്ഞാനം ഉദിച്ചു. അഗ്നി തുടങ്ങിയ ദേവന്മാര് പോലും ജനനമരണങ്ങള്‍ക്ക് അതീതരല്ല എന്നും അവര്‍ക്കും നിരവധി ജന്മങ്ങള് എടുക്കേണ്ടിവരുന്നെന്നും അദ്ദേഹം അറിഞ്ഞു. പിംഗശരീരത്തിനു മാത്രമാണ് സംസാരം ആത്മാവിന് അതുമായി ബന്ധമില്ല. താന്‍ ആ ആത്മാവാണ് അമൃതസ്വരൂപനാണ് ഇങ്ങനെയെറിഞ്ഞ് പുരജന് എന്ന് വിശേഷിപ്പിക്കപ്പെട്ട ശരീരങ്ങളാകുന്ന പാശങ്ങളെ അറുത്ത് പരുന്തിനെപ്പോലെ മേലോട്ടു കുതിച്ചു. സംസാര സമുദ്രത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങി മാതൃഗര്ഭത്തിലിരുന്ന് തന്നെ വാമദേവ ഋഷി തന്റെ അനുഭവം ഇങ്ങനെ പ്രഖ്യാപിച്ചു.
സ ഏവം വിദ്യാന സ്മാ ച്ഛരീരഭേദാദൂര്‍ദ്ധ്വാഃ
ഉപക്രമ്യാമുഷ്മിന്‍ സ്വര്‍ഗ്ഗേ ലോകേ സര്വാന്
കാമാനാസ്ത്വാളമൃത സമഭവത് സമഭവത്
ഇപ്രകാരമറിഞ്ഞ വാമദേവന് ഊര്‍ദ്ധ്വഗതിയില്‍ പരമാത്മാവായിത്തീര്‍ന്ന് സംസാരത്തില്‍നിന്ന് ഉയര്‍ന്ന് എല്ലാ കാമങ്ങളേയും നേടി ശാസ്ത്രം പറഞ്ഞതായ ആത്മസ്വരൂപത്തില്‍ അമൃത്വത്തെ പ്രാപിച്ചു.
അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ ആത്മജ്ഞാനം നേടിയ വാമദേവഋഷിയുടെ അനുഭൂതിയെ പറഞ്ഞ് അധ്യായം തീരുന്നു. താഴ്ന്ന നിലവാരമുള്ള സംസാരത്തില്‍നിന്ന് ഉയര്‍ന്ന് ഏറ്റവും ഉന്നതമായ പരമാത്മാവസ്ഥയിലേക്ക് എത്താനായി. നിരവധി ശരീരങ്ങളുടെ ബന്ധനങ്ങളെ പരമാത്മാജ്ഞാനം കൊണ്ട് നേടിയ വീര്യത്താലാണ് ഭേദിച്ചത്. അപ്പോള്‍ എല്ലാ ആഗ്രഹങ്ങളേയും നേടിയവനുമായി. ഇവിടെ സ്വര്‍ഗ്ഗലോകം എന്ന്പറഞ്ഞിരിക്കുന്നത് ദേവന്മാരുടെ വാസസ്ഥാനമല്ല. പരമപദ പ്രാപ്തി തന്നെയാണ് ആത്മസ്വരൂപത്തെ സാക്ഷാത്കരിക്കല്‍തന്നെയാണത്. സ്വസ്വരൂപമായ പരമാത്മാവില്‍ അമൃത്വത്തെ കൈവരിച്ചു. സമഭവത് എന്ന രണ്ട് തവണ പറഞ്ഞത് അധ്യായത്തിന്റെ സമാപനം കാണിക്കുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: