ഇച്ഛാദിരാഗാദി സുഖാദിധാര്‍മ്മികാഃ
സദാ ധിയഃ സംസൃതിഹേതവഃ പരേ
യസ്മാല്‍ പ്രസുപ്തൗ തദോഭവതഃ പരഃ
സുഖാസ്വരൂപേണ വിഭാവ്യതേ ഹി നഃ. 37
ആഗ്രഹം, രാഗം, സുഖം മുതലായ ധര്‍മ്മങ്ങളോടുകൂടിയ ബുദ്ധികള്‍ സംസാരത്തെ ജനിപ്പിക്കുന്നു. ബുദ്ധിയില്‍ ഈ വക വികാരങ്ങളുണ്ടായാല്‍ സംസാരത്തിന് നാശമുണ്ടാകുന്നില്ല. എങ്ങനെയെന്നാല്‍ സുഷുപ്തിയവസ്ഥയില്‍ ബുദ്ധിക്ക് ഇച്ഛ, രാഗം തുടങ്ങിയ ധര്‍മ്മങ്ങളൊന്നുമില്ല. ആ സമയത്ത് ആത്മാവിനെ സുഖസ്വരൂപമുള്ളവനായി കാണുന്നുണ്ടല്ലോ.
കുറിപ്പ്- കാമം ( ആഗ്രഹം) രാഗം ( ഇഷ്ടം) ഇവയില്‍ നിന്നുണ്ടാകുന്ന ക്രോധം, ലോഭം , മദം, മത്സരം ഇവ ബുദ്ധിയില്‍ തെളിയുമ്പോള്‍ സംസാരം ജനിക്കുന്നു. എന്നാല്‍ സുഖ നിദ്രയില്‍ ലയിച്ചുകിടക്കുമ്പോള്‍ നമുക്കു ദുഃഖത്തിന്റെ ലേശം പോലും ഇല്ല. അതിനുകാരണം സുഷുപ്തിയില്‍ മനസ്സു പ്രവര്‍ത്തിക്കുന്നില്ല. മേല്‍സൂചിപ്പിച്ച കാമക്രോധാദി ഭാവങ്ങളൊന്നുമില്ല. അതിനാല്‍ ആത്മാവ് അനുഭൂതിയില്‍ ലയിക്കുന്നു. സുഖസ്വരൂപിയായിരിക്കുന്നു.
അനാദ്യവിദ്യോത്ഭവ ബുദ്ധി ബിംബിതോ
ജീവപ്രകാശോയമിതീര്യതേ ചിതഃ
ആത്മാ ധിയഃ സാക്ഷിതയാ പൃഥക്സ്ഥിതോ
ബുദ്ധ്യാപരിച്ഛിന്നപരഃ സ ഏവ ഹി. 38
ജീവന്‍ അനാദിയായ അവിദ്യ(മായ)യില്‍ നിന്നുണ്ടായ ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ചിത്തത്തിന്റെ പ്രകാശമാണെന്നു പറയുന്നു. എന്നാല്‍ ആത്മാവ് അതില്‍ നിന്നും വേറിട്ട് സാക്ഷിയായി നില്‍ക്കുന്നു. മാത്രമല്ല ബുദ്ധിയില്‍ നിന്ന് അപരിച്ഛന്നനുമാണ്.
കുറിപ്പ്- ആദ്യം മുതലേയുള്ള അവിദ്യ-മായ- അജ്ഞാനം, അതില്‍ നിന്നുണ്ടായ ബുദ്ധിയില്‍ പ്രതിബിംബിക്കുന്നതാണ് ജീവന്‍ എന്നറിയപ്പെടുന്നത്. ആത്മാവ് ഇവയുമായി ബന്ധമില്ലാതെ വേറിട്ടിരിക്കുന്നു. അത് ഒന്നിലും ഇടപെടുന്നില്ല. വെറും സാക്ഷിമാത്രമായിരിക്കുന്നു. മാത്രമല്ല ബുദ്ധിയില്‍ നിന്നും വേറിട്ടിരിക്കുകയും ചെയ്യുന്നു.
















