ന്യൂദൽഹി: തുടർച്ചയായി പത്താം ദിവസവും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു, നിങ്ങൾ സീറ്റുകളിലിരിയ്‌ക്കൂ, അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കാം. പക്ഷേ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അനുസരിച്ചില്ല. അവരുടെ നേതാക്കൾ അംഗ ങ്ങളോട് സ്പീക്കറെ അനുസരിക്കാൻ നിർദ്ദേശിച്ചല്ല. ഫലമോ മാർച്ച് 16 മുതൽ പത്തു ദിവസം ലോക്സഭ നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു.
സഭയിൽ സ്പീക്കർ സുമിത്രാ മഹാജൻ, മാർച്ച് 16ന് ടിഡിപി എം പിമാർ നൽകിയ ദിവസം മുതൽ പറയുന്ന വാക്യം ഇതാണ്. ” അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് കിട്ടിയിട്ടുണ്ട്. ചർച്ച ചെയ്യാൻ സർക്കാരും ഒരുക്കമാണ്. പക്ഷേ നോട്ടീസ് സ്വീകരിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. അതുണ്ടോ എന്ന് പരിശോധിക്കാൻ എനിക്ക് തലയെണ്ണണം. ഇതിന് ആദ്യം വേണ്ടത് അംഗങ്ങൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയാണ്. ദയവായിസറ്റിലേക്ക് മടങ്ങുക.”
പക്ഷേ, അംഗങ്ങൾ അനുസരിച്ചില്ല. പ്രതിപക്ഷ പാർട്ടിയംഗങ്ങൾ മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് സഭാ നടപടികൾ തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി ബഹളം കൂട്ടുകയായിരുന്നു.
ടിഡിപി ആന്ധ്രപ്രദേശ് പ്രത്യേക അവകാശങ്ങൾക്കു വേണ്ടിയാണ് വാദിച്ചത്. ഓരോ പ്രതിപക്ഷ പാർട്ടിക്കും ബഹളമുണ്ടാക്കാൻ ഓരോ ആവശ്യങ്ങളാണ്. അവിശ്വാസ പ്രമേയത്തിന് എല്ലാ പ്രതിപക്ഷ കക്ഷികളും നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ ഈ അവശ്യത്തിൽപ്പോലും അവർക്ക് സർക്കാരിനെതിരെ ഒന്നിച്ചു നിൽക്കാനാവുന്നുമില്ല.
പ്രതിപക്ഷത്തിനറിയാം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ സർക്കാരിനാണ് വിജയമെന്ന്. ചർച്ച നടത്തിയാൽ അതിലും നേട്ടം സർക്കാർ കൊണ്ടു പോകുമെന്ന് ഉറപ്പുണ്ട്. അതേ സമയം സർക്കാർ നിലപാടു കൊണ്ട് സഭ നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് അവരുടെ ശ്രമം.
സ്പീക്കർ സഭാചട്ടത്തിൽ അണുവിട ഒത്തുതീർപ്പിന് തയാറല്ല. അവിശ്വാസ നോട്ടീസ് കിട്ടിയാൽ 50 പേരുടെ പിന്തുണയുണ്ടെന്ന് സഭയിൽ സ്പീക്കർ തലയെണ്ണി ഉറപ്പാക്കണമെന്നാണ് ചട്ടം. അതാണ് സ്പീക്കർ മഹാജൻ ആവശ്യപ്പെടുന്നത്. എന്നാൽ, എല്ലാവരും നോട്ടീസ് കൊടുത്തിട്ടില്ലേ? അപ്പോൾ 50 ൽ കൂടുതലില്ലേ എന്നാണ് ചിലരുടെ ചോദ്യം. കാര്യമറിയാത്ത ചില മാധ്യമ പ്രവർത്തകരും ഈ ചോദ്യമാവർത്തിക്കുന്നു. എന്നാൽ പിന്നെ, അവിശ്വാസ പ്രമേയം തോൽക്കുമെന്നുറപ്പാണല്ലോ? പിന്നെന്തിന് ചർച്ച ചെയ്യണം എന്നാണ് മറു ന്യായം ഉയരുന്നത്. അതിന് മറുപടി പറയാനും സാധിക്കുന്നില്ല.
സ്പീക്കർ ചട്ടം വിട്ടു നീങ്ങില്ല. സഭാ നടപടികൾ ഈ സമ്മേളനത്തിൽ നടന്നേക്കില്ല. എന്നാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം തുറന്നു കാട്ടപ്പെടും. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളുമാണ് ഈ സർക്കാർ വിരുദ്ധ, ജന – ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കും പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടും.
















