കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ ആവശ്യമെങ്കില്‍ തലസ്ഥാനത്തേക്ക് കിസാന്‍സഭ മാതൃകയില്‍ ലോങ്മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അലൈന്മെന്റ് മാറ്റുന്നതിനോട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം ഉയര്‍ത്തുമെന്നതിനാല്‍ നിലപാടെടുക്കാനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസും യുഡിഎഫും.
സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് തുടര്‍ സമരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ സമരം ഉടനെയില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കുന്നതിനാല് സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്ത് നിന്ന് കടുത്ത നീക്കങ്ങളും ഉടനെ ഉണ്ടാകാനിടയില്ല. കാവല്‍പ്പുര സമരം സിപിഎം ഇതുവരെ തുടങ്ങിയിട്ടുമില്ല. എല്ലാം കണക്കിലെടുത്ത് കാത്തിരുന്ന ശേഷം അടുത്ത പടിയെന്നാണ് വയല്‍ക്കിളികളുടെ തീരുമാനം.
സംസ്ഥാനത്തുടനീളം സമാന സ്വഭാവമുള്ള സമരങ്ങള്‍ക്ക് കരുത്ത് പകരാനുള്ള കൂട്ടായ്മയായി കീഴാറ്റൂരിലുണ്ടായ ബഹുജന മാര്‍ച്ച് മാറുമോയെന്നതാണ് ഇനിയുള്ള ഘട്ടത്തില്‍ ശ്രദ്ധേയം. അതേസമയം മാര്‍ച്ചില്‍ വി.എം. സുധീരന് പങ്കെടുത്തെങ്കിലും നിലപാട് പോലും പ്രഖ്യാപിക്കാതെ യുഡിഎഫ് സംഘം മടങ്ങിയത് യുഡിഎഫിലെ ആശയക്കുഴപ്പം വ്യക്തമാക്കിയിരുന്നു.
അലൈന്മെന്റ് മാറ്റമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചാല്‍പ്പോലും പ്രാദേശികതലത്തില്‍ കൈപൊള്ളുമെന്നതിനാല്‍ ഭാവി കൂടി കണക്കിലെടുത്ത് ആലോചിച്ചുറപ്പിച്ച തീരുമാനമാകും ഇക്കാര്യത്തില്‍ യുഡിഎഫ് എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: