ഹരിപ്പാട്: ദേശീയ പാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് കല്‍പ്പകവാടിയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെറിയഴീക്കൽ ആലുമ്മൂട്ടിൽ ശ്രീധരന്റെ മകൻ ബാബു (48), ബാബുവിന്റെ ഇളയ മകൻ അമൽജിത്ത് (16) , മൂത്ത മകൻ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.ബാബു സംഭവസ്ഥലത്തു വച്ചും മക്കൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയുമാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലിസി ( 37) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് വന്ന ഇന്നോവ കാര്‍ ടാർ കയറ്റിവന്ന ലോറിയ്‌ക്ക് പിന്നിൽ ഇടിച്ചു കയറിയായിരുന്നു അപകടം. ബാബുവാണ് കാറോടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ പറഞ്ഞു. കാറിന്റെ പകുതിയോളം ഭാഗം ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയ നിലയിലായിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഹരിപ്പാട് പോലീസും ഹൈവേ പോലീസും ഹരിപ്പാട്ട് നിന്നുള്ള അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
















