ന്യൂദല്‍ഹി: ഇറാഖില്‍ ഐഎസ് ഭീകരര്‍ ബന്ദികളാക്കിയ മുപ്പത്തിഒന്പത് ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് വെടിവെച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളില്‍ കൂടുതല്‍ എണ്ണത്തിന്റെയും തലയില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയതായി ഇറാഖ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. സെയ്ദ് അലി അബ്ബാസ് പറഞ്ഞു.
മൊസൂളിനടുത്തുള്ള ബാദുഷില്‍ കുഴിച്ചിട്ടിരുന്ന ശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലഭ്യമായ അവശിഷ്ടങ്ങളില്‍ മാംസപേശികളോ, കോശങ്ങളോ ഉണ്ടായിരുന്നില്ല. അസ്ഥികൂടങ്ങളും എല്ലുകളുമാണ് കണ്ടെത്തിയത്. അതിനാല്‍ അവര്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ അടുത്തയാഴ്ച ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറുമെന്നും ഡോ. അബ്ബാസ് അറിയിച്ചു.
ഇന്ത്യക്കാരായ 39 ഫാക്ടറി തൊഴിലാളികള്‍ മൊസൂളില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്് ബുധനാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ നിന്ന് എങ്ങനെയാണ് കൊലപാതകം നടന്നതെന്നതിന്റെ സൂചന ലഭിച്ചേക്കും. മൊസൂള്‍ ഐഎസില്‍ നിന്ന് പിടിച്ചെടുക്കുന്നത് വരെ ശരീരങ്ങള്ക്കായുള്ള തെരച്ചില്‍ ആരംഭിക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് തന്നെ എപ്പോഴാണ് കൊലപാതകം നടന്നതെന്ന ചോദ്യം അപ്രസക്തമാണെന്നും സുഷമ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞു. എന്നാല്‍ മൊസൂള്‍ മോചിതമായതിന് തൊട്ടടുത്ത ദിവസം അടിയന്തരമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങ് അവിടെ ചെന്നിരുന്നുവെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. ബന്ദികളാക്കിയ ഇന്ത്യക്കാരെ നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജിത് മാസി എന്നയാള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളില്ലാതെ സര്‍ക്കാരിന് 39 പേരുടെ മരണം സ്ഥിരീകരിക്കാന്‍ സാധിക്കില്ലായിരുന്നു എന്ന് സുഷമ സ്വരാജ് ചൊവ്വാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: