പാലാ: പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന ആരോഗ്യവകുപ്പധികൃതര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം കത്തിക്കുന്നത് തുറന്നുവച്ച വീപ്പയില്‍.
ആശുപത്രിവളപ്പില്‍ എക്സ്-റേ യൂണിറ്റിനോട് ചേര്‍ന്ന തുറസായ സ്ഥലത്താണ് മാലിന്യം കത്തിക്കുന്നത്. ദിവസേന ഇവിടെ മാലിന്യം നിക്ഷേപിച്ച് കത്തിക്കുന്നതുമൂലം രൂക്ഷമായ പുകയാണ് ഒപിയിലടക്കം വ്യാപിക്കുന്നത്. ഏറെ സമയം വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും അസ്വസ്ഥരാക്കുന്നു. നേരത്തേ ഇവിടെയുണ്ടായിരുന്ന ഇന്‍സിനേറ്റര്‍ പുതിയ ആശുപത്രിമന്ദിരത്തോടനുബന്ധിച്ച് മലിനജല ശുദ്ധീകരണ സംവിധാനം നിര്‍മ്മിക്കാനായി പൊളിച്ചുമാറ്റിയതാണ്. നാളുകള്‍ക്ക് മുന്‍പ് പൊളിച്ചുകളഞ്ഞ ഇന്‍സിനേറ്റര്‍ പുതുതായി സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അതിനാല്‍ ഒപിയോട് ചേര്‍ന്ന് ആശുപത്രി മാലിന്യം ഉള്‍പ്പെടെ കത്തിച്ച് വിഷപ്പുക വ്യാപിപ്പിക്കുകയാണ്.
ആശുപത്രിക്കുപുറത്ത് ഇപ്പോഴുള്ള മോര്‍ച്ചറി ഇരിക്കുന്ന സ്ഥലത്ത് ഇന്‍സിനേറ്റര്‍ പുതുതായി സ്ഥാപിച്ചാല്‍ ആശുപത്രിയിലേക്ക് മാലിന്യപ്പുക പരക്കുന്നത് ഒഴിവാക്കാനാവും. ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: