കോഴിക്കോട്: അധികാരത്തിന്റെ പിന്‍ബലത്തില്‍ എതിരാളികളെ കൊന്നുതള്ളുന്ന സിപിഎമ്മിന്റെ ത്രിപുരയിലെ ആക്രമണ സംഭവങ്ങളോടുള്ള പ്രതികരണം ഇരട്ടത്താപ്പും വേട്ടക്കാരന്റെ രോദനവുമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു.
അധികാരം കയ്യാളിയ എല്ലാ സംസ്ഥാനങ്ങളിലും ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തവരാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ത്തിയതിനാണ് ടി.പി. ചന്ദ്രശേഖരനെ 51 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തിന്റെ ചോര ഇനിയും ഉണങ്ങിയിട്ടില്ല.
നാദാപുരത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മറവില്‍ ഒരു മതവിഭാഗത്തിന്റെ വീടുകള്‍ ഒന്നടങ്കം കൊള്ളയടിച്ച് സിപിഎം പ്രവര്‍ത്തകര്‍ തീവെച്ച് ചുട്ടത് കേരളം മറന്നിട്ടില്ല. ടിപിയുടെ രക്തസാക്ഷി സ്തൂപം ഇതിനകം അഞ്ച് തവണയാണ് തകര്‍ത്തെറിഞ്ഞത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം അസാദ്ധ്യമാക്കുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം. എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: