പാറശ്ശാല: പനയുത്പന്നങ്ങളുടെ വിപണനവും തൊഴിലാളി ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് തൊഴിലാളികള്‍. ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കണമെന്നും ശമ്പള കുടിശിഖ പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികള്‍ വ്യവസായ വകുപ്പിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തെക്കന്‍ കേരളത്തിലെ പന കൃഷിയിലൂടെ പനയുത്പന്നങ്ങളുടെ വിപണനവും വികസനവും പനകയറ്റ തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് 1985 ല്‍ പാറശാലയ്‌ക്ക് സമീപം കൊറ്റാമത്താണ് ആസ്ഥാനം ആരംഭിച്ചത്. പരമ്പരാഗത പന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുക, പനയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. പനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ആദ്യഘട്ടങ്ങളില്‍ കെല്‍പാം വിപണിയില്‍ എത്തിച്ചിരുന്നുവെങ്കിലും നിലവില്‍ സ്ഥാപനം അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
നൊങ്ക് സര്‍ബത്ത്, പനം കല്‍ക്കണ്ടം, കരുപ്പട്ടി, പാം കോള, പനയോല ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ നിന്നും ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിച്ചിരുന്നു. തുടക്കകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍പാമിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതും കാരണം സ്ഥാപനം വലിയ തകര്‍ച്ചയിലാണ്. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജിങ് ഡയറക്ടറുള്‍പ്പെടെ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്നുണ്ടെങ്കിലും തങ്ങള്‍ പട്ടിണിയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. അരക്കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് അധികൃതരുടെ പിടിപ്പുകേടും അഴിമതിയും മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.
കെല്‍പാമില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ജില്ലയുടെ വിവിധയിടങ്ങളിലെ സ്റ്റാളുകളില്‍ക്കൂടിയും ഏജന്‍സികളിലൂടെയും വിറ്റഴിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വിറ്റഴിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഏജന്‍സികള്‍ തിരിച്ചേല്‍പ്പിച്ചത് ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. വിതരണക്കാര്‍ക്ക് ഉത്പന്നങ്ങളുടെ മേല്‍ നല്‍കുന്ന കമ്മിഷന്‍ നിരക്ക് കുറച്ചതോടെ ഇവര്‍ കെല്‍പാം ഉത്പന്നങ്ങള്‍ എടുക്കുന്നതു നിര്‍ത്തുകയും ചെയ്തതോടെ തിരിച്ചടി തുടങ്ങി. ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കാതെവന്നതാണ് ഉത്പാദനം നിലയ്‌ക്കുന്നതിലേക്കു നയിച്ച പ്രധാന ഘടകം. ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകാതെ വന്നതോടെ വരുമാനം പൂര്‍ണമായും നിലച്ചു. അതിനിടെ, സ്ഥാപനത്തിന്റെ നടത്തിപ്പിലെ അഴിമതിയും നിയമനങ്ങളിലെ സുതാര്യമില്ലായ്‌മയും സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പനയും അനുബന്ധ ഉത്പന്നങ്ങളും നാമമാത്രമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചാലേ സ്ഥാപനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നാണ് നിലവില്‍ കരുപ്പട്ടിയുള്‍പ്പെടെയുള്ള പനയുല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്.











