കൊച്ചി: ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ എം വി വിപിൻ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടർന്നാണ് രാജി സമർപ്പിച്ചത്. വിപിന്റെ രാജി നിയമവകുപ്പ് അംഗീകരിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം ഹൈക്കോടതിയിലെ അഭിഭാഷക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ രാജിയാണിത്.വിപിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന്റെ പ്രചാരണ പരിപാടികളിൽ വിപിൻ സജീവമായി പങ്കെടുത്തെന്നാണ് ലോയേഴ്സ് കോൺഗ്രസിന്റെ പരാതി.
ഹൈക്കോടതിയിലെ പുതിയ അഭിഭാഷക നിയമനങ്ങളെച്ചൊല്ലി ലോയേഴ്സ് കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിയാണ് നിലനിൽക്കുന്നത്. രാഷ്‌ട്രീയ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനങ്ങൾ നടക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.വിപിന്റെ രാജിക്ക് പിന്നാലെ, സീനിയർ ജി പി. യായി നിയമിതയായ പി ദീപ്തിയും സ്പെഷ്യൽ ജി പിയായി നിയമിതനായ ജോൺ വർഗീസും ഇതുവരെ ചുമതലയേറ്റിട്ടില്ല. ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സ്മാർട്ട് ക്രിയേഷൻസ് കേസിൽ അഭിഭാഷകനായിരുന്ന പ്രദീപിനെ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു.
കോൺഗ്രസ് അനുഭാവമുള്ള അഭിഭാഷകരെ പൂർണ്ണമായും അവഗണിച്ച്, വ്യക്തിപരമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലെ പുതിയ നിയമനങ്ങൾ നടക്കുന്നതെന്ന് കാണിച്ച് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ കെപിസിസി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.
















