മയ്യഴി: പാറിപ്പറന്ന് നടക്കേണ്ട പ്രായത്തില്‍ അരയ്‌ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ വീട്ടുകാരിലും നാട്ടുകാരിലും നൊമ്പരമാവുന്നു. പന്തക്കലിലെ കുളമുള്ളതില്‍ താഴെക്കുനിയില്‍ ബിജുവിന്റേയും കെ.കെ.ബിന്ദുവിന്റേയും മക്കളായ അനാമികക്കും അവന്തികക്കുമാണ് ഈ ദുര്‍ഗതി.
പേശികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമായ മസ്‌ക്കുലര്‍ ഡിസ് ട്രോഫി വിത്ത് ടെലിത്തോണ്‍ ആണ് ഈ കുരുന്നുകളുടെ ജീവിതത്തില്‍ ഓര്‍ക്കാപ്പുറത്ത് കരിനിഴല്‍ വീഴ്‌ത്തിയത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതുള്‍പ്പെടെ ഏതാവശ്യങ്ങള്‍ക്കും പരസഹായം വേണമെന്നിരിക്കെ, മാതാപിതാക്കള്‍ പൂര്‍ണ്ണ സമയവും ഇവര്‍ക്കൊപ്പമുണ്ടാകണം. ബിന്ദുവിന് വീട്ടുജോലി ചെയ്യാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയിലുമാണ്. അനാമിക (11) മൂലക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും അവന്തിക (10)പന്തക്കല്‍ ഗവ: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്.
പഠിക്കാന്‍ മിടുക്കികളാണ് ഇരുവരും. ഇളയ കുട്ടിയായ അവന്തിക നൃത്ത പരിശീലന ക്ലാസ്സില്‍ തുടര്‍ച്ചയായി കാലിടറി വീഴുന്നത് രോഗലക്ഷണമാണെന്ന സംശയത്തില്‍ അധ്യാപിക രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തലശ്ശേരി ഗവ: ജനറല്‍ ആശുപത്രിയിലെ എല്ല് രോഗവിദഗ്ധന്‍ ഡോ: ബിജുമോനാണ് പേശികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണെന്ന് കണ്ടെത്തിയത്. ഇതിനിടയില്‍ മൂത്തമകളിലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഗോപിനാഥന്‍ പരിശോധനക്കൊടുവില്‍ രോഗം സ്ഥിരീകരിച്ചു. നിലവില്‍ ഈ രോഗത്തിന് മരുന്നില്ലെന്ന യാഥാര്‍ത്ഥ്യം അപ്പോഴാണ് മനസ്സിലാകുന്നത്. ഈ അസുഖകാരണങ്ങള്‍ സംബന്ധിച്ച ഗവേഷണം പൂര്‍ത്തിയായില്ലെന്നതിനാല്‍ താല്‍ക്കാലികമായ ചികിത്സ മാത്രമേ ലഭിക്കുന്നുള്ളു.
ഒന്നര മാസം കിടത്തിച്ചികിത്സിച്ചു. മക്കളെ രോഗത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നെട്ടോട്ടമായി പിന്നീട്. മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജിസ്റ്റ് നളിനി രാസക്കരാനന്ദിന്റെ ചികിത്സയിലായി പിന്നീടുള്ള രണ്ട് മാസം. ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ കാര്യമായ മാറ്റങ്ങളില്ലെന്ന് വന്നപ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രകൃതിചികിത്സകന്‍ മാത്യൂസ് വൈദ്യരുടെ മുന്നിലെത്തി. ഒന്നര വര്‍ഷം അവിടെ വാടകവീടെടുത്ത് താമസിച്ച് ചികിത്സ തുടര്‍ന്നു. ഫലം കാണാഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയലിലും ബാംഗഌര്‍ നിംഹാന്‍സിലും തുടര്‍ ചികിത്സ നടത്തി. ആശ്വാസത്തിനായി ആയുര്‍വേദ മരുന്നും ഫിസിയോ തെറാപ്പിയും മാത്രമാണ് പോംവഴിയെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ പിന്നീട് ആ വഴിക്കായി ചികിത്സ. പിന്നീട് വീട്ടിലെത്തി ചികിത്സ തുടര്‍ന്നു.
ഇതിനിടയില്‍ തിരുനല്‍വേലിയിലെ മയോപ്പതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മസ്‌ക്കുലര്‍ സിസ്‌ട്രോഫി ആന്റ് റിസര്‍ച്ച് സെന്ററിനെപ്പറ്റി കേട്ടതോടെ പ്രസ്തുത സ്ഥാപനത്തിലെ പാരമ്പര്യ വൈദ്യന്‍ ഡോ: രാമസ്വാമിയുടെ ചികിത്സയിലാണ് കുട്ടികളിപ്പോള്‍. മുപ്പത്തിയഞ്ചായിരം രൂപ ചിലവില്‍ വാങ്ങിയ യന്ത്രം ഉപയോഗിച്ചുള്ള ഫിസിയോ തെറാപ്പിയാണ് പ്രധാനമായും നടക്കുന്നത്. എട്ട് മാസത്തോളമായി ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടരുകയാണ്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതൊഴിച്ചാല്‍, ബിജുവും ബിന്ദുവും ആശുപത്രിവാസം തുടരുകയാണ്. മക്കളുടെ നിലവിലുള്ള ശാരീരികാവസ്ഥ നിലനിര്‍ത്താനല്ലാതെ ഇപ്പോഴത്തെ ചികിത്സക്കും മുന്നോട്ട് പോകാനാവുന്നില്ല. മാത്രമല്ല, ഇത് ശരീരത്തെയാകെ ബാധിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ മാതാപിതാക്കളുടെ മനസ്സും ശരീരവും തളരുകയാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഉദാരമനസ്‌കതയിലാണ് ഇത്രയും കാലം പിടിച്ചു നിന്നത്.
നിര്‍ധനകുടുംബത്തിന് ഇതിനകം പതിനഞ്ച് ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നുകുഞ്ഞുമക്കളുടെ രോഗവിമുക്തി മരീചികയായി നിലനില്‍ക്കുമ്പോഴും തുടര്‍ചികിത്സക്കുള്ള പണത്തെക്കുറിച്ചാലോചിക്കുമ്പോള്‍, തോരാത്ത കണ്ണീര്‍ മാത്രമേ കൂട്ടിനുള്ളു.
രോഗാവസ്ഥയിലും അനാമികയും അവന്തികയും പാഠ പുസ്തകങ്ങള്‍ വായിച്ചും മാതാപിതാക്കളുടെ ട്യൂഷനും കൊണ്ട് മാത്രം കഴിഞ്ഞ ക്ലാസ്സുകളൊക്കെ നല്ല നിലവാരത്തില്‍ ജയിച്ചു കയറി. എന്ത് ത്യാഗം സഹിച്ചും മക്കളെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുകയാണെങ്കിലും ഭാരിച്ച ചികിത്സാ ചിലവിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഇരുവരും തളര്‍ന്ന് പോവുകയാണ്. മരുന്നും മറ്റ് ചികിത്സാച്ചെലവുകളുമടക്കം മാസം അമ്പതിനായിരത്തില്‍പരം രൂപയുടെ ചെലവാണുള്ളത്. ഡോ: വി.രാമചന്ദ്രന്‍ എംഎല്‍എ വ്യക്തിപരമായും മറ്റും സഹായിച്ചിരുന്നു. ഒപ്പം പള്ളൂരിലെ കാരുണ്യ പാലിയേറ്റീവ് ക്ലിനിക്കിന്റെയും സഹായങ്ങളും ലഭിച്ചിരുന്നു. തങ്ങളുടെ പിഞ്ചു മക്കളുടെ രക്ഷക്കായി ആരെങ്കിലുമെത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജുവും ബിന്ദുവും.
















