ജയ്‌പൂർ : രാജസ്ഥാനിൽ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 17 കാരൻ മരിച്ചു. 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദീഗ് ജില്ലയിലെ ഗോപാൽഗഡ് പ്രദേശത്തുള്ള മദ്രസയിലാണ് അപകടമുണ്ടായത്. മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിദ്യാർത്ഥികൾ അതിൽ വീണു. ഹരിയാന നുഹ് ജില്ലയിലെ സക്രസ് ഗ്രാമത്തിൽ നിന്നുള്ള രോഹിൻ ആണ് മരിച്ചത്.
പരിക്കേറ്റവരെല്ലാം ചികിത്സയിലാണ്, ഇവർ നിലവിൽ അപകടനില തരണം ചെയ്തു. സംഭവത്തെത്തുടർന്ന്, ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിന്റെ ഒരു ഭാഗം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തകർന്നിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം, ചില വിദ്യാർത്ഥികളോട് ഇവിടം വൃത്തിയാക്കാൻ അധ്യാപകർ പറഞ്ഞിരുന്നു.
ഇതിനായി വിദ്യാർത്ഥികൾ ടാങ്കിന് മുകളിൽ കയറിയ സമയം അത് തകർന്ന് കുട്ടികൾ അകത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്ന താരിഫ് എന്ന യുവാവ് വിദ്യാർത്ഥികളെ രക്ഷിക്കാൻ ടാങ്കിൽ ഇറങ്ങിയെങ്കിലും പക്ഷേ ബോധം നഷ്ടപ്പെട്ടു. മദ്രസ ജീവനക്കാരും നാട്ടുകാരും ഏറെ ശ്രമിച്ചാണ് എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്.
















