കോട്ടയം: നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്ന്് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ്ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പോക്സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള നിയമങ്ങള്‍ സംബന്ധിച്ച് അവബോധം ഉണ്ടായാല്‍ മാത്രം പോര. ലൈംഗികമായ കുറ്റകൃത്യങ്ങള്‍ 95 ശതമാനവും പുരുഷന് സ്ത്രീകള്‍ക്കെതിരെ നടത്തുന്നതാണ്. ഇതിനെ ശാസ്ത്രീയമായി നേരിടണം. അതിനുളള പരിശീലനം സമൂഹത്തിന് നല്‍കണം.
വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ട്. അവിടെ നിര്‍ദ്ദോഷികള്‍ ഇരകളായി തീരുന്നു. നിലവിലെ നിയമം പലതും അപര്യാപ്തമായതിനാലാണ് പോക്സോ നിയമം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ റ്റി.വി. സുഭാഷ് അദ്ധ്യക്ഷനായി. പ്രസ്ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, മാധ്യമ പ്രവര്‍ത്തകരായ ചെറുകര സണ്ണി ലൂക്കോസ്, ഷാലു മാത്യു ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് , പ്രസ് ക്ലബ് സെക്രട്ടറി എസ്.സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ബാലാവകാശ കമ്മീഷന്. ശിശുക്ഷേമ സമിതി എന്നിവയുെട സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: