ബെഗുസരായ് (പാറ്റ്ന): മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവച്ചു. യുവാവിന്റെ കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പിപ്രചൗക്കിലെ ഭക്ഷണശാലയിലാണ് ക്രൂരമായ സംഭവം നടന്നത്. ഭക്ഷണശാലയിലേക്ക് യുവാവിനെ കൊണ്ടുപോയ അക്രമികള്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് കണ്ണില്‍ ആസിഡ് കുത്തിവച്ചത്. സമസ്തിപൂര്‍ ജില്ലയിലെ 30വയസുകാരനാണ് ദുരനുഭവം ഉണ്ടായത്.
തെഹ്റ പോലീസ് സ്റ്റേഷനു കീഴിലുള്ള ബരൗനി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനിടെ മുതലാളിയുടെ ഭാര്യയുമായി പ്രണയത്തിലായി. ഫെബ്രുവരി ആറിന് മുതലാളി ഭാര്യയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കിയതായി ഡിഎസ്പി വ്യക്തമാക്കി. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ ഫെബ്രുവരി 16ന് യുവതി തിരികെയത്തുകയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. മാത്രമല്ല ഭര്‍ത്താവിനോട് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി എന്തുകൊണ്ടാണ് തിരികെ വന്നതെന്ന് വ്യക്തമായിട്ടില്ല.
പിന്നീട് ഭര്‍ത്താവിന്റെ സഹോദരന് യുവാവിനെ വിളിച്ച് തെഹ്റ പോലീസ് സ്റ്റേഷനു സമീപമെത്തണമെന്നും യുവതിയെ കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഭര്‍ത്താവിനൊപ്പം നില്ക്കാല് താല്പര്യമില്ലെന്നും അറിയിച്ചു. യുവതിയെ തിരക്കിയെത്തിയ യുവാവിനെ 20ഓളം പേര് ചേര്‍ന്ന് ഭക്ഷണശാലയ്ക്ക് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മര്‍ദ്ദിച്ചവശനാക്കി, കണ്ണില്‍ ആസിഡ് കുത്തിവച്ചു. ഇതിനു ശേഷം യുവാവിനെ ഭഗവന്‍പൂര്‍ പോലീസ് സ്റ്റേഷനടുത്തുള്ള ഹനുമാന് ചൗക്കില്‍ ഉപേക്ഷിച്ച് കടന്നു. ഇതുവഴിയെത്തിയ വഴിപോക്കനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: