ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങി. ഫ്രണ്ടിന്റെ മതഭീകര പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
കേരള സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ)നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും തുടര്‍ന്നാണ് നടപടികള്‍ കേന്ദ്രം വേഗത്തിലാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
ജനുവരി ആറു മുതല്‍ എട്ടു വരെ മധ്യപ്രദേശിലെ തെകന്‍പൂരിലെ ബിഎസ്എഫ് ആസ്ഥാനത്ത് നടന്ന സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് കേരളം നിരോധനം തേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പിഎഫ്‌ഐക്കെതിരായ റിപ്പോര്‍ട്ട് വായിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. നാറാത്ത് ഭീകരപരിശീലന കേസ്, അധ്യാപകന്റെ കൈവെട്ടിയ കേസ്, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, പാനായിക്കുളം-വാഗമണ്‍ സിമി ക്യാമ്പുകള്‍ എന്നീ കേസുകളും ബെഹ്‌റ പരാമര്‍ശിച്ചു.
ഡിജിപിമാരുടെ യോഗത്തില്‍ ആദ്യമായാണ് രാജ്യത്തിനകത്തുള്ള ഒരു ഭീകരസംഘടനയെപ്പറ്റി ചര്‍ച്ച നടക്കുന്നത്. സിമിയുടേയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും നിരോധനത്തിന് ശേഷം പലവട്ടം ഡിജിപി യോഗങ്ങളില്‍ വിഷയം ഉയര്‍ന്നെങ്കിലും നിരോധനത്തിന് മുമ്പ് തന്നെ വിശദമായ വിശകലനം ഉണ്ടാകുന്നത് ആദ്യമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ള നിരവധി കേസുകളുടെ അന്വേഷണ ചുമതലയുള്ള ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്രഇന്റലിജന്‍സ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് കടന്നത്.
കേരളാ സര്‍ക്കാര്‍ 2010ലും 2012ലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പിഎഫ്‌ഐ ഭീകരസംഘടനയാണെന്ന് 2010ല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍, നിരോധിത സംഘടനയായ സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്‌ഐ എന്ന് 2012ലും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
















