തിരുവനന്തപുരം: കേരളത്തില്‍ ശാസ്ത്രഗവേഷണത്തിന്റെ അവസ്ഥ പരിതാപകരം. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക നയങ്ങള്‍ക്ക് രൂപം നല്‍കാനും അതു നടപ്പാക്കാനുമായുള്ള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴില്‍ ഏഴ് ഗവേഷണ വികസനകേന്ദ്രങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലം തുച്ഛമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതി വിഹിതമായി ലഭിച്ച 435 കോടിയില്‍ 312 കോടിയും ചെലവഴിച്ചു. വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി 109 കോടിയും കിട്ടി. എന്നാല്‍ ഗവേഷണങ്ങളുടെ പ്രധാന ഫലമായി കണക്കാക്കുന്ന പിഎച്ച്ഡി നല്‍കാനായത് വെറും എട്ടുപേര്‍ക്ക്. ഡോക്ടറേറ്റ് കിട്ടുന്നവര്‍ ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നത് ഇതാദ്യം. ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണത്തിലും വലിയ കുറവ്. ഇരുനൂറ് ഗവേഷണ പ്രബന്ധങ്ങള്‍വരെ ഈ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 70 പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിച്ചത്.
കേരള വനഗവേഷണകേന്ദ്രം, ദേശീയ ഗവേഷണ ആസൂത്രണകേന്ദ്രം, ജലവിഭവവികസന മാനവേന്ദ്രിയ കേന്ദ്രം, പാലോട് ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയാണ് ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ വികസനത്തിനായി കിട്ടിയ പണത്തില്‍ പകുതിപോലും ചെലവഴിക്കപ്പെട്ടില്ല. 12-ാംപദ്ധതിയിലും വാര്‍ഷികപദ്ധതിയിലുമായി 545 കോടി അനുവദിച്ചതില്‍ ഗവേഷണസ്ഥാപനങ്ങളുടെ വികസനത്തിനായിരുന്നു 304 കോടി. എന്നാല്‍ ചെലവിട്ടത് 100 കോടി മാത്രം. മറ്റ് പദ്ധതികളെന്ന പേരില്‍ കോടികള്‍ മാറ്റി ചെലവഴിക്കുകയും ചെയ്തു. മറ്റ് പദ്ധതികള്‍ക്കായി അനുവദിച്ചത് 4.52കോടിയാണ്. ചെലവിട്ടതാകട്ടെ 108.59 കോടിയും. ഗവേഷണത്തിനല്ല മറ്റു കാര്യങ്ങള്‍ക്കാണ് ഈ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന നേര്‍ചിത്രമാണ് ഈ കണക്ക്.

ഭാരത സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിരിക്കുന്ന പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമാണ് അല്പമെങ്കിലും മികവ് കാണിച്ചത്. 43 പ്രബന്ധങ്ങളും മൂന്നു പുസ്തകങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ജലവിഭവ വികസന മാനേജ്‌മെന്റ് കേന്ദ്രം 29 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
















