ന്യൂദൽഹി: വ്യോമപാതയിൽ ഒരേദിശയിൽ നേർക്കു നേരെ എത്തിയ എയർ ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങൾ ഭാഗ്യം കൊണ്ട് കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടു. ഈ മാസം 7ന് മുംബൈ വ്യോമപാതയിലാണ് ഏവരെയും ഭീതിയിലാഴ്‌ത്തുമായിരുന്ന ദുരന്തം തലനാരിഴയ്‌ക്ക് ഒഴിവായത്.
ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം നടന്നത്. എയർ ഇന്ത്യയുടെ എയർബസ് എ – 319 മുംബൈയിൽനിന്നു ഭോപ്പാലിലേക്ക് എഐ 631 എന്ന പേരിൽ പറന്നപ്പോഴാണു സംഭവം. മറുഭാഗത്തു വിസ്താരയുടേത് എ – 320 നിയോ, യുകെ 997 എന്ന പേരിൽ ദൽഹിയിൽനിന്നു പുനെക്കു പറക്കുകയായിരുന്നു. 152 യാത്രക്കാരാണു വിസ്താരയിൽ ഉണ്ടായിരുന്നത്. 29,000 അടിയിൽ പറക്കാനായിരുന്നു ഇവർക്കു നൽകിയിരുന്ന നിർദേശം
എന്നാൽ പിന്നീട് യുകെ 997, 27,100 അടിയിലേക്കു താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റർ ദൂരത്തിൽ ഇരു വിമാനങ്ങൾ തമ്മിലും ഉണ്ടായിരുന്നുള്ളൂ. ഉടൻതന്നെ ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാം മുഴങ്ങാൻ തുടങ്ങി. ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടർന്നു പൈലറ്റുമാർ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്ററെന്നതു സെക്കൻഡുകൾക്കുള്ളിൽ എത്തുന്ന ദൂരമാണ്. അതുകൊണ്ടുതന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായത്.
എതിർദിശയിൽ പോകുന്ന രണ്ടു വിമാനങ്ങൾ ഒരേസമയം ഇത്രയടുത്തു വന്ന അപകടസമാനമായ സാഹചര്യം അടുത്തെങ്ങും ഇന്ത്യൻ വ്യോമപാതയിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ വിസ്താരയുടെ രണ്ടു പൈലറ്റുമാരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, എയർ ട്രാഫിക് കൺട്രോള്‍ (എടിസി) നിർദേശമനുസരിച്ചാണ് 27,000 അടിയിൽ വിമാനം പറത്തിയതെന്നു വിസ്റ്റാര വൃത്തങ്ങൾ അറിയിച്ചു.
















