തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നത് ബഹുവിശേഷങ്ങള്‍. സോളാര്‍ റിപ്പോര്‍ട്ടില്‍ തുടങ്ങി ഓഖി ചുഴലിക്കാറ്റും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വാടകയും വരെ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ ഇക്കുറി സംഭവങ്ങള്‍ ഏറെയാണ്.
ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വീഴ്ചയും ഇതേ തുടര്‍ന്ന് ആടിയുലഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനവും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെക്കും. വിഴിഞ്ഞത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ തിരികെ അയച്ചതും നാണക്കേടായ ഹെലികോപ്ടര്‍ വാടക വിവാദവും കൂടിയാകുമ്പോള്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകും.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സഭയില്‍ വെച്ചെങ്കിലും ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ അടുത്ത സമ്മേളനത്തിലാകാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരാവയര്ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേസെടുക്കാന്‍ വെല്ലുവിളിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധവുമായി രംഗത്ത് എത്തും. ആശ്രിതാരോഗ്യത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കണ്ണട വിവാദവും ഭര്‍ത്താവിന്റെ ചികിത്സയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
ചര്‍ച്ചകള്‍ക്ക് എരിവേകാന്‍ ഇക്കുറിയും കൈയേറ്റ സംഭവങ്ങളുണ്ട്. കായല്‍ കൈയേറ്റത്തെ തുടര്‍ന്ന് ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം രാജിവയ്ക്കല്‍, പി.വി. അന്‍വര്‍ എംഎല്‍എ വാട്ടര്‍തീം പാര്‍ക്കിനായി നടത്തിയ നിയമലംഘനം, കൊട്ടക്കൊമ്പൂരില്‍ ജോയിസ് ജോര്‍ജ്ജ് എംപിയുടെ കുടുബാംഗങ്ങളുടെ ഭൂമികൈയേറ്റം, നീലക്കുറുഞ്ഞി ദേശീയോദ്യാനത്തിലെ കൈയേറ്റങ്ങളും ചര്‍ച്ചയാകും. ഇടുക്കിയിലെ വ്യാപക കൈയേറ്റങ്ങളും ഇതിനു ചുവട് പിടിച്ച് മന്ത്രി മണി സിപിഐ നേതാക്കള്‍ക്കും റവന്യൂമന്ത്രിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളും പ്രതിപക്ഷം ആയുധമാക്കും.
വി.ടി. ബല്‍റാം എംഎല്‍എ എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശം, വിന്‍സെന്റ് എംഎല്‍എയുടെ സ്ത്രീപീഡനക്കേസ്, കാബിനറ്റ് യോഗത്തി ല്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് ഇവയെല്ലാം ചര്‍ച്ചകളില്‍ വരും. ഞെരി പിരികൊള്ളുന്ന ധനകാര്യത്തിലാണ് ഏറെ ആശങ്ക. ബജറ്റില്‍ കണ്ണും നട്ടിരിക്കുകയാണ് മന്ത്രിമാര്‍. ജിഎസ്ടിയെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് ആദ്യം എടുത്ത അനുകൂല നിലപാടും പിന്നീട് മലക്കം മറിഞ്ഞതും വിമര്‍ശനത്തിന് ഇടനല്‍കിയേക്കും.
ഏറ്റവും ഒടുവില്‍ പ്രവാസി ലോക കേരളസഭയും മുന്‍മന്ത്രി ബാബുവിന്റെ ബിനാമി ഭുമി വിവാദവും മാണിയുടെ ബാര്‍ക്കോഴ കേസിലെ സര്‍ക്കാര്‍ നിലപാടും കടന്നു വരും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനം ഫെബ്രുവരി 7ന് സമാപിക്കും. അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ അനുശോചനവും സഭ അര്‍പ്പിക്കും. 30നും 31നും നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 2നാണ് പൊതുബജറ്റ് അവതരണം. 5 മുതല്‍ 7 വരെ ബജറ്റ് ചര്‍ച്ചയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: