കൊച്ചി: ഭക്ഷ്യസുരക്ഷയും മികച്ച ചികിത്സയും ഉറപ്പാക്കാനായി ആരംഭിച്ച ആരോഗ്യ പരിശോധനകള്‍ സംസ്ഥാനത്ത് മുടങ്ങി. യുഡിഎഫ് സര്‍ക്കാറിന്റെ സെയ്ഫ് കേരളയ്‌ക്ക് പകരമായി ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഹെല്‍ത്തി കേരളയാണ് മുടങ്ങിയത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീഴുന്ന മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ആരോഗ്യവകുപ്പില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതാണ് ഹെല്‍ത്തി കേരള പൂട്ടിക്കെട്ടാനിടയാക്കിയതെന്നാണ് വിമര്‍ശനമുയുരുന്നത്.
ഹോട്ടലുകള്‍, ബേക്കറികള്‍, ഐസ് ഫാക്ടറികള്‍, കൂള്‍ബാറുകള്‍, ഇറച്ചിക്കടകള്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍, ലാബോറട്ടറികള്‍, സ്‌കാനിങ് കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങില്‍ പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു ഹെല്‍ത്തി കേരളയുടെ ലക്ഷ്യം. മാസത്തില്‍ ഒരുദിവസം സംസ്ഥാനമൊട്ടാകെ പരിശോധന നടത്തി പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍, മാസങ്ങളായി ഹെല്‍ത്തി കേരളയുടെ പരിശോധനകള്‍ നിലച്ചിരിക്കുകയാണ്.
ഏകീകൃത പരിശോധനയ്‌ക്ക് എല്ലാമാസവും ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്‌ക്കാറാണ് പതിവ്. എന്നാല്‍, വിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന ആരോഗ്യമന്ത്രി, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിലും വീഴ്ച വരുത്തി. ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ വരാത്തതിനാലാണ് പരിശോധന നടത്താത്തതെന്നാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മേലധികാരികള്‍ താത്പര്യം കാട്ടാത്തതിനാല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തുന്നതിന് തയ്യാറാകുന്നില്ല.
ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ നിന്ന് ഒരു കണക്കിന് തടിയൂരിയ ശൈലജയെ ഇപ്പോള്‍ ചികിത്സാ വിവാദം വിടാതെ പിന്തുടരുകയാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കായി മന്ത്രിയും കുടുംബവും നാലുലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്. ഇതിനിടെ മന്ത്രിയുടെ കണ്ണടയ്‌ക്ക് 28,000 രൂപയാണ് വിലയെന്ന വിവരവും പുറത്തുവന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ആരോഗ്യമന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെയും ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നുണ്ട്. ജാഗ്രത എന്ന പേരില്‍ ജലജന്യരോഗങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നത് മാത്രമാണ് ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ഏക പിടിവള്ളി.
















