അടിമാലി: സിനിമാതാരം ബാബുരാജിന്റെ റിസോര്‍ട്ടില്‍ എത്തിയ ടാക്സി ഡ്രൈവറെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സോഫിയാ ഭവനില്‍ ശ്യാംകുമാര്‍(33), നിലമ്പൂര്‍ ഇടക്കര ചേമ്പുംകണ്ടത്തില്‍ ഉദയന്‍(41) എന്നിവരെയാണ് അടിമാലി പോലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റങ്കിലും സ്റ്റേഷനില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഉണ്ട്. മൂന്നുപേരെ കൂടി ഇനി പിടിക്കാനുണ്ട് ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശി തടത്തില്‍ കുഞ്ഞുമോനാണ് ചൊവ്വാഴ്ച്ച വൈകുനേരം പരിക്കേറ്റത്.
രണ്ട് സഞ്ചാരികളെ കല്ലാറിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതില്‍ താമസം വരുത്തിയെന്ന് പറഞ്ഞാണ് ജീവനക്കാരും ടാക്സി ഡ്രൈവറും തമ്മില്‍ വാക്കേറ്റത്തിനും അക്രമത്തിനും കാരണം.
കല്ലാറിന് സമീപം ബാബുരാജിന്റെ ഉടമസ്ഥതയില്‍ വൈറ്റ്മിസ്റ്റ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മുംബൈ സ്വദേശികളായ രണ്ട് ടൂറിസ്റ്റുകളേയും കൊണ്ട് വന്നപ്പോഴാണ് കുഞ്ഞുമോന് പരിക്കേറ്റത്. ഗസ്റ്റിനെ കൊണ്ടുവരുവാന്‍ താമസിച്ചതിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാര്‍ കയര്‍ത്ത് സംസാരിച്ചതായും തുടര്‍ന്ന് ഇവിടത്തെ അഞ്ച് ജീവനക്കാര്‍ ചേര്‍ന്ന് കുഞ്ഞുമോനെ മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ കുഞ്ഞുമോന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുന്‍പ് ഈ റിസോര്‍ട്ടിലെ ഭൂമിയുടെ ഒരു ഭാഗത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി അയല്‍വാസിയുമായി ബാബുരാജ് വാക്ക് തര്‍ക്കം ഉണ്ടാകുകയും ബാബുരാജിന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: