ഝാര്ക്കണ്ഡിലെ മുന്‍ മുഖ്യമന്ത്രിയാണ് മധുകോഡ. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. കല്‍ക്കരിപ്പാടം വിറ്റ് കോഴ വാങ്ങി എന്നാണ് കേസ്. വിചാരണകഴിഞ്ഞു, വിധിയുമായി. 2000 കോടി രൂപ കട്ടു എന്നാണ് ആരോപണം. മൂന്നുവര്‍ഷം തടവാണ് ശിക്ഷ. 2000 കോടി സമ്പാദിച്ച് മൂന്നുവര്‍ഷം ജയിലില്‍ കിടക്കുന്നത് ലാഭംതന്നെയാണ്. ജയിലില്‍ കിടക്കാതെ 2000 കോടികൊണ്ട് അടിച്ചുപൊളിക്കുന്നതാണല്ലൊ അതിനെക്കാള്‍ ലാഭം. എന്തുചെയ്യാം, കക്കാനേ അറിയൂ. നില്ക്കാന് പഠിച്ചില്ല. കോണ്‍ഗ്രസ് പിന്തുണയേ കോഡയ്ക്കുള്ളൂ. കോണ്‍ഗ്രസ് അല്ല. അതിന്റെ കേടാണ് മൂന്നുവര്‍ഷത്തെ ശിക്ഷ. അപ്പീല്‍ പോയാല്‍ ജയില്‍ശിക്ഷ ഒഴിവായിക്കിട്ടാനും മതി.
കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഡിഎംകെ അംഗമായിരുന്നു എ. രാജ. പരിസ്ഥിതിവകുപ്പായിരുന്നു യുപിഎ മന്ത്രിസഭയില്‍ രാജയ്ക്ക് ലഭിച്ചിരുന്നത്. മാറ്റിക്കൊടുത്തു ടെലികോം വകുപ്പ്. 2007ല്‍ വകുപ്പു ലഭിച്ച ഉടന്‍ കച്ചവടത്തിലേക്കാണ് നോട്ടമിട്ടത്. പ്രധാനമന്ത്രിയുടെ പരിലാളനയോടെ ഭരണം പുരോഗമിച്ചപ്പോഴാണ് സിഎജി എന്ന ഭരണഘടനാസ്ഥാപനം ടുജി സ്പെക്ട്രം വില്പനയുടെ വരവുചെലവ് പരിശോധിച്ചത്. വരവും ചെലവും തമ്മില്‍ അന്തരം നോക്കിയപ്പോള്‍ സൂക്ഷ്മപരിശോധനയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം. ഖജനാവിലെത്തേണ്ട 1.76 ലക്ഷം കോടിരൂപ കാണുന്നില്ല. സ്പെക്ട്രം വില്പനയില് വന്‍ക്രമക്കേട്. മാനദണ്ഡങ്ങളും നിബന്ധനകളും ലംഘിച്ച് ‘കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി’ എന്നപോലെ സംഗതികളെല്ലാം വാരിക്കൂട്ടി. പത്രങ്ങളും പാര്‍ട്ടികളും പ്രശ്നത്തിലിടപെട്ടു.
പാര്‍ലമെന്റ് സ്തംഭിച്ചു. രാജ മന്ത്രിസ്ഥാനം രാജിവച്ചു. പ്രശ്നം സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി വിശദമായ പരിശോധന നടത്തി. അഴിമതി ബോധ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ 85 കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം അനുവദിക്കാന്‍ 122 ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കേസ്. രാജ്യത്തിന് 70,000 കോടി നഷ്ടമായെന്നും പ്രതികള്‍ വന്‍തോതില്‍ ലാഭം ഉണ്ടാക്കിയെന്നുമായിരുന്നു ആരോപണം. 150 കോടിക്ക് ലഭിച്ച ലൈസന്‍സ് കുറഞ്ഞകാലംകൊണ്ട് 600 കോടിക്കുവരെ മറിച്ചുവിറ്റു. യുപിഎയെയും ഡിഎംകെയെയും പിടിച്ചുലച്ച കേസ് വലിയ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി എന്ന് പറയേണ്ടതില്ലല്ലൊ. അഴിമതി നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും സുപ്രീം കോടതി തന്നെയും ചൂണ്ടിക്കാട്ടിയ കേസാണിത്. അതാണ് അന്വേഷണത്തിലെ പോരായ്മ കാരണം ഇപ്പോള്‍ തള്ളിപ്പോയത്. കൃത്യമായ രേഖകള്‍ ഹാജരാക്കാനും സിബിഐക്ക് സാധിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് വേറെയും കേസുകളുണ്ട്. രാജ, കനിമൊഴി എന്നിവരടക്കം 19 പ്രതികളാണ് കേസിലുള്ളത്. രാജയുടെ പിഎ ചന്ദോളിയ, ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറ എന്നിവരും ഇതില്‍പ്പെടുന്നു.
സത്യം തെളിഞ്ഞെന്നാണ് ഡിഎംകെ നേതാവും കനിമൊഴിയുടെ സഹോദരനുമായ എം.കെ. സ്റ്റാലിന്റെ പ്രതികരണം. നീതി ജയിച്ചെന്ന് കനിമൊഴിയും, അടിസ്ഥാനമില്ലാത്ത കേസായിരുന്നുവെന്ന് തെളിഞ്ഞെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും പ്രതികരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി അറിയാതെ താനൊന്നും ചെയ്തിട്ടില്ലെന്നും, തനിക്കെതിരെ കേസെടുത്താല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും വിസ്തരിക്കണമെന്നും രാജ ആവശ്യപ്പെട്ടതാണ്. പക്ഷേ അത് സ്വീകരിക്കപ്പെട്ടില്ല. കോണ്‍ഗ്രസിന് ടുജി അഴിമതിയില്‍ ഒരു പങ്കുമില്ലെന്നാണ് എക്കാലവും പാടിക്കൊണ്ടിരുന്നത്.
പങ്കുള്ള രാജയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു. കേസ് വിധിപറയുംവരെ മന്‍മോഹന്‍സിങ് ഈ പ്രശ്നത്തില്‍ മൗനിയായിരുന്നു. വിധി വന്നപ്പോള്‍ സത്യം തെളിഞ്ഞു എന്നുപറയുമ്പോള്‍, ആരോപണം അസത്യമെങ്കില്‍ എന്തിന് രാജയെ രാജി വയ്പിച്ചു? എന്തിനാണ് കേസ്സെടുത്തത്? സിബിഐക്ക് യുപിഎ ഭരണത്തില്‍ നാല് വര്‍ഷം കിട്ടി. എന്തായിരിക്കും സംഭവിച്ചിരിക്കുക എന്നത് വ്യക്തമാണല്ലൊ? മന്‍മോഹന്‍സിങ് ഭരണത്തില്‍ സിബിഐ കൂട്ടിലടച്ച തത്തയായിരുന്നു. സുപ്രീംകോടതി നിരീക്ഷിച്ചതാണിത്. കൂട്ടില്‍നിന്ന് പുറത്തിറങ്ങുംമുമ്പ് പ്രതിക്കൂട്ടില്‍ കയറേണ്ടിവന്നവര്‍ക്കും കാണാമറയത്തിരുന്ന വന്‍കവര്‍ച്ചക്കാര്‍ക്കും രക്ഷപ്പെടാനുള്ള വഴികള്‍ തുറന്നുവച്ചിരുന്നു. അതാണിപ്പോള്‍ കണ്ടത്. തന്റെ പക്കല്‍ തെളിവുകളൊന്നും എത്തിയില്ല എന്നാണ് സിബിഐ കോടതി ജഡ്ജി വ്യക്തമാക്കുന്നത്.
ആരാണിവിടെ ഒളിച്ചുകളി നടത്തിയത്? ഒരു സംശയത്തിനും വകയില്ല. രാജയ്ക്കുശേഷം ടെലികോംവകുപ്പ് മന്ത്രിസ്ഥാനത്ത് എത്തിയത് പ്രമുഖ അഭിഭാഷകന് കപില്‍ സിബലാണ്. കോണ്‍ഗ്രസിന്റെ ആസ്ഥാന നിയമജ്ഞന്. മന്‍മോഹന്‍സിങ്ങിന്റെ നിയമമന്ത്രി. ചുട്ടകോഴിയെ പറപ്പിക്കാന്‍ ശക്തമായ വാദമുഖങ്ങള്‍ നിരത്തുന്ന സിബല്‍, ചത്തതായാലും ചിറകില്ലാത്തതായാലും പറപറപ്പിക്കും. അന്നത്തെ മൗനിയായ മന്‍മോഹന്‍സിങ് ഇന്ന് വാചാലനാകുമ്പോള്‍ അത് ആശ്വാസത്തിന്റെ നിശ്വാസമാണ്. ഡിഎംകെക്കാര്‍ക്കുള്ളതിനെക്കാള്‍ ആവേശമാണിക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളത്. രാജയെ കള്ളനെന്ന് വ്യാഴാഴ്ച വിധിവരുംവരെ ചാനലുകളില്‍ പ്രതികരിച്ചവര്‍ വിധി വന്ന ഉടന്‍ വാക്കുമാറി. കേസില്‍ അന്നേ കഴമ്പുണ്ടായിരുന്നില്ലെന്നായി. കക്കാനും നില്‍ക്കാനും തങ്ങള്‍ക്കറിയാമെന്ന മട്ടായി പിന്നെ. മുമ്പും അങ്ങനെയായിരുന്നല്ലൊ.
ഇന്ദിരാഗാന്ധിയുടെ കാലത്ത് നാഗര്‍വാലാ കോഴ. അന്നത് 60 ലക്ഷം രൂപയുടേത്. കേസ് തേച്ചുമാച്ച് കളയുന്നതിനുപകരം കേസുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ദുരൂഹമരണം. കേസനേ്വഷിച്ച പോലീസ് ഓഫീസര്‍, വിധി പറയേണ്ടിയിരുന്ന ജഡ്ജി എന്നുവേണ്ട, കേസുദ്ഭവത്തിന് ഹേതുവായ നാഗര്‍വാല- എല്ലാവരും കാലപുരിക്കയയ്ക്കപ്പെട്ടു.
രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് തോക്കിടപാട്. രാഷ്ട്രീയക്കോളിളക്കം സൃഷ്ടിച്ച ആ കേസും ദുരൂഹമായി ഇന്നും നിലകൊള്ളുന്നു.
ആരോപണത്തിന്റെ നിഴലില്‍ കഴിയുന്നു ആ കുടുംബം. അവര്‍തന്നെയാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ഏറെ പണിപ്പെട്ടുണ്ടാക്കിയ ഈ പാര്‍ട്ടി ഇങ്ങനെ പാഴായി പോകുന്നതിന് അണികള്‍ കൂട്ടുനില്‍ക്കണോ? പണംകൊടുത്ത് ആനയെ വാങ്ങിയാല്‍ പവന് കൊടുത്ത് പാപ്പാനെ നിര്‍ത്തണമെന്ന ചൊല്ലുപോലും അവഗണിക്കപ്പെടുകയാണോ ? എങ്കിലതാണ് കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: