കൊല്ലം: പിതാവിന്റെ പരാതിയെത്തുടര്‍ന്നു കേസെടുത്ത പോലീസ് യുവാവിനെ ക്രൂരമായി മര്‍ദിച്ചവശനാക്കിയതായി പരാതി. കുന്നിക്കോട് വിളക്കുടി നിര്‍മലാഭവനില്‍ പ്രദീപ് പീറ്റര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 27നായിരുന്നു സംഭവം. വീട്ടില്‍ നടന്ന വഴക്കിനെ തുടര്‍ന്നു തന്റെ പിതാവ് പീറ്റര്‍ ബന്ധുവായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്റെ സമ്മര്‍ദത്തിനു വഴങ്ങി തനിക്കെതിരെ കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് എസ്ഐ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ ഹാജരായി. അസഭ്യവര്‍ഷത്തോടെ എസ്ഐയും മറ്റു പോലീസുകാരും ചേര്‍ന്നു ബലം പ്രയോഗിച്ചു ലോക്കപ്പില്‍ അടക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് അതേ കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള മുറിയില്‍ രണ്ടു പോലീസുകാര്‍ ചേര്‍ന്നു കൊണ്ടുപോവുകയും അവിടെ എസ്ഐ ഉള്‍പ്പെടെ ഏകദേശം 15 പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നിലവിളിച്ചപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്നു തുണികൊണ്ടു വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടി നിലത്തുവീണപ്പോള്‍ ബൂട്ടിട്ട് വയറ്റത്തു ചവിട്ടുകയും അടിയേറ്റ് അവശനായപ്പോള്‍ തിരികെ ലോക്കപ്പില്‍ കൊണ്ടിടുകയും ചെയ്തു. നിരപരാധിയായ തന്നെ മനപ്പൂര്‍വം ബന്ധുവായ രാഷ്ട്രീയക്കാരന് കുടുക്കുകയായിരുന്നുവെന്നും പിതാവ് ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും പ്രദീപ് പീറ്റര്‍ പറഞ്ഞു. ഇതുസംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയതായും പ്രദീപ് പറഞ്ഞു. മാതാവ് നിര്‍മലയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: