മട്ടന്നൂര്‍: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെളിയമ്പ്ര പഴശ്ശി ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച ഡോര്‍മെറ്ററി ഉദ്ഘാടനം കാത്ത് ഒരു വര്‍ഷം. 50 ലക്ഷം രൂപ ചെലവിട്ട് പഴശ്ശി എടക്കാനം റോഡരികില്‍ ടൂറിസം വകുപ്പ് പണിത ഡോര്മെറ്ററിക്കാണ് ഈ ദുര്യോഗം. സെമിനാര്‍, ക്യാമ്പ്, വിവാഹം, ടൂറിസ്റ്റുകള്‍ക്ക് താമസം എന്നീ സൗകര്യങ്ങളോടേയാണ് ഡോര്‍മെറ്ററി ഒരുക്കിയിരിക്കുന്നത്.
പഴശ്ശി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനാണ് 4 വര്‍ഷം മുമ്പ് ഡോര്‍മെറ്ററി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. പ്രവര്‍ത്തി ഏറ്റെടുത്ത പോലീസ് സൊസൈറ്റി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ മുന്‍ വശത്തെ നിലത്തിന്റെ ഇന്റര്‍ലോക്ക് ഉള്‍പ്പെടെയുള്ള പ്രവൃത്തിയും പൂര്‍ണ്ണമായി നടത്തുകയും ചെയ്തിരുന്നു. ടൂറിസത്തിന്റെ അധീനതയിലുള്ള ഡോര്‍മെറ്ററി ഡിടിപിസിക്കാണ് നടത്തിപ്പിന് നല്‍കുക. ദിവസവാടകയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുക്കാത്തത് കാരണം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കിയ ഡോര്‍മിറ്ററി തുറന്നുകൊടുക്കാത്തതില്‍ സഞ്ചാരികളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. ഡോര്‍മിറ്ററി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു ചുറ്റും കമ്പിവേലി കെട്ടുന്ന പ്രവൃത്തിക്കായി സ്ലാബുകള്‍ ഇറക്കി വെച്ചിരിക്കുകയാണ്. വൈദ്യുതി കണക്ഷന് ഉടന്‍ ലഭ്യമാക്കി ഡോര്‍മെറ്ററി ഉടന്‍ തന്നെ ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: