കണ്ണൂരില്‍, ഒരുപക്ഷേ കേരളത്തില്‍ത്തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ അഗ്രിമസ്ഥാനത്ത് ചന്ദ്രേട്ടന്‍ എന്ന സി. ചന്ദ്രശേഖരന്റെ പേരുണ്ട്. 1943 ല്‍ സ്വയംസേവകനായി 74 വര്‍ഷങ്ങള്‍ ആര്‍എസ്എസിനെ ജീവശ്വാസംപോലെ കൊണ്ടുനടന്ന ചേന്ദ്രട്ടന്‍ ഈ 85-ാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് എന്ന ചുമതലയില്‍ സ്വയംസേവകര്‍ക്ക് പ്രേരണയും പ്രചോദനവുമായി വര്‍ത്തിക്കുന്നു.
പതിറ്റാണ്ടുകളായി ഹൃദയപൂര്‍വ്വം ആദരിക്കുന്നുണ്ടെങ്കിലും ഒരു പൊതുപരിപാടിയില്‍, സംഘപ്രസ്ഥാനങ്ങള്‍ക്കെല്ലാം വേണ്ടി കണ്ണൂര്‍ ചാലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്. വേറിട്ട വ്യക്തിത്വങ്ങള്‍ക്ക് ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന പ്രൊഫ.ടി.ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരവും ചന്ദ്രേട്ടന് നല്‍കും.
ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന തലശ്ശേരി തിരുവങ്ങാട്ട് പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാര്‍-കൊളക്കോട്ട് നാരായണിയമ്മ ദമ്പതികളുടെ മകനായി 1932 ലാണ് ചന്ദ്രശേഖരന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസ കാലത്തുതന്നെ ആര്‍എസ്എസില്‍ എത്തി. സംഘപ്രചാരകരായി നാഗ്പൂരില്‍നിന്ന് കേരളത്തിലും തലശ്ശേരിയിലും എത്തിയ ദത്തോപാന്ത് ഠേംഗ്ഡിജി, ശങ്കര്‍ശാസ്ത്രി എന്നിവരടക്കമുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം റെയില്‍വേ ജോലിയില്‍ പ്രവേശിച്ചെങ്കിലും സംഘപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ജോലി തടസ്സമാകുമെന്നതിനാല്‍ അത് ഉപേക്ഷിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് 1948-ല്‍ സംഘത്തെ നിരോധിച്ചപ്പോള്‍ നിരോധനം നീക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം വഹിച്ചു.
1969 കാലഘട്ടം ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ കാലമായിരുന്നു. അതിന് ചില പ്രത്യേക സാഹചര്യങ്ങളുമുണ്ടായി. മംഗലാപുരം ആസ്ഥാനമായുള്ള മാംഗ്ലൂര്‍ ഗണേശ ് ബീഡി കമ്പനിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പതിനായിരക്കണക്കായ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. കൂലി കൂടുതലിനും, ബോണസ് അടക്കമുള്ള മറ്റാനുകൂല്യങ്ങള്‍ക്കുമായി തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും അക്രമാസക്തമാവുകയും ചെയ്തപ്പോള്‍ മാനേജ്‌മെന്റ് കമ്പനി പൂട്ടി സ്ഥലംവിട്ടു.
പ്രശ്‌നം പരിഹരിക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വ്യവസായ മന്ത്രി ടി.വി.തോമസും തൊഴില്‍ മന്ത്രി മത്തായി മാഞ്ഞൂരാനും ഗണേശ് ബീഡി മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ സി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരുസംഘം ഗണേശ് ബീഡി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക കമ്പനി രൂപീകരിച്ച് തൊഴിലാളികളെവച്ച് ജോലി ചെയ്യിക്കുന്നതില്‍ വിരോധമില്ലെന്നും മാനേജ്‌മെന്റ് സമ്മതിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖരന്‍ മാനേജിങ് പാര്‍ട്ണറും അഡ്വ.എ.ഡി.നായരടക്കം ഒന്‍പത് പേര്‍ പാര്‍ട്ണര്‍മാരുമായി മഹാലക്ഷ്മി ട്രേഡേഴ്‌സ് എന്ന പേരില്‍ ബീഡി കമ്പനിക്ക് രൂപംനല്‍കി. കമ്പനി കണ്ണൂര്‍, തലശ്ശേരി, കാട്ടാമ്പള്ളി, ചാലാട്, കാടാച്ചിറ, ധര്‍മ്മടം, തൊക്കിലങ്ങാടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളോടെ നല്ല നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
കമ്പനിയുടെ കീഴില്‍ ഏഴായിരത്തോളം പേര്‍ തൊഴിലാളികളായി. ആര്‍എസ്എസ് നേതൃത്വത്തിനു കീഴില്‍ ആരംഭിച്ച കമ്പനിയില്‍ ഭൂരിപക്ഷം തൊഴിലാളികളും സംഘ അനുഭാവികളുമായിരുന്നു. ഇത് ജില്ലയില്‍ സംഘ വളര്‍ച്ചയ്‌ക്ക് ഗതിവേഗമേകി. ഈ വളര്‍ച്ച തങ്ങളുടെ അടിത്തറ തോണ്ടുമെന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ മഹാലക്ഷ്മി ട്രേഡേഴ്‌സിനെ തകര്‍ക്കാന്‍ ഗൂഢനീക്കമാരംഭിക്കുകയും, സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ കേരള ദിനേശ് ബീഡി കമ്പനി ആരംഭിക്കുകയും ചെയ്തു. സ്ഥിരം ജോലിയും ആനുകൂല്യങ്ങളും മോഹിച്ച് ഒരുവിഭാഗം മഹാലക്ഷ്മി തൊഴിലാളികള്‍ ദിനേശിലേക്ക് മാറിയതോടെ മഹാലക്ഷ്മി ട്രേഡേഴ്‌സ് നഷ്ടത്തിലാവുകയും ഒടുവില്‍ പൂട്ടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. എങ്കിലും ആയിരക്കണക്കായ തൊഴിലാളികള്‍ക്ക് കുറേക്കാലം ജോലിയും അതുവഴി ജീവിതവും നല്‍കാന്‍ സാധിച്ചുവെന്നതിന്റെ ചാരിതാര്‍ത്ഥ്യം മഹാലക്ഷ്മി ട്രേഡേഴ്‌സിന് നേതൃത്വം നല്‍കിയ ചേന്ദ്രട്ടന് ഇപ്പോഴുമുണ്ട്.
ഇപ്പോള്‍ അന്താരാഷ്‌ട്ര പ്രശസ്തമായ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത് ചന്ദ്രേട്ടനായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ വനവാസി സമൂഹത്തിന്റെ അത്താണിയായി മാറിയ പ്രസ്തുത ആതുരാലയം ആയിരങ്ങളുടെ അഭയകേന്ദ്രമായി നിലകൊള്ളുന്നു. 25 വര്‍ഷക്കാലം വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ചന്ദ്രശേഖരന്‍ സേവനമനുഷ്ഠിച്ചു.
ആര്‍എസ്എസിന്റെ എല്ലാ പരിശീലന ശിബിരങ്ങളും പൂര്‍ത്തിയാക്കിയ ചന്ദ്രശേഖരന്‍ സര്‍സംഘചാലകന്‍മാര്‍ അടക്കമുള്ള ഒട്ടുമിക്ക സംഘ അധികാരികളുമായി ഉറ്റബന്ധം പുലര്‍ത്തി. ഭാസ്‌കര്‍റാവുജി, പരമേശ്വര്‍ജി, മാധവ്ജി, ആര്‍.ഹരി, ഭാസ്‌കര്‍ജി, വി.പി.ജനാര്‍ദ്ദനന്‍, പി.രാമചന്ദ്രന്‍, ആര്‍.വേണുഗോപാല്‍, കെ.ജി.മാരാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, ഒട്ടേറെപ്പേര്‍ക്ക് തിരുവങ്ങാട്ടുള്ള തന്റെ ‘മാരുതി’യില്‍ ആതിഥ്യമരുളാനും അദ്ദേഹത്തിന് സാധിച്ചു.
1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആര്‍എസ്എസിനെ നിരോധിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതിനും സ്വയംസേവകരെ സജ്ജരാക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ചു. രാമജന്മഭൂമി വിമോചന പ്രക്ഷോഭ കാലത്ത് സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കുകയും 1990 ല്‍ പ്രഥമ കര്‍സേവ നടക്കുകയും ചെയ്തപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യബാച്ചിന് നേതൃത്വം നല്‍കി അയോധ്യയിലെത്തിയ ചന്ദ്രശേഖരനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയും, 11 ദിവസം ലളിത്പൂര്‍ ജയിലില്‍ തടവിലിടുകയും ചെയ്തു.
സനാതനധര്‍മ്മത്തിനും പൊതുസമൂഹത്തിനും നല്‍കിയ സേവനങ്ങളെ മാനിച്ച് സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായ കരേറ്റ ഗണേശസേവാകേന്ദ്രം വര്‍ഷാവര്‍ഷം നല്‍കിവരുന്ന ഗണേശസേവാ പുരസ്‌കാരം നല്‍കി 2014 ല്‍ ചന്ദ്രശേഖരനെ ആദരിക്കുകയുണ്ടായി. 2015-16 ല്‍ തലശ്ശേരി ഹിന്ദുത്വ സേവാ സമിതിയുടെ സമാദരണവും സമര്‍പ്പിക്കുകയുണ്ടായി.
തിരുവങ്ങാട് ശ്രീരാമസ്വമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചന്ദ്രശേഖരന്റെ ധര്‍മ്മപത്‌നി പരേതയായ ഇടത്തട്ട സുശീലയാണ്. മീര, മീന., ആശ, രാമപ്രസാദ്(അമേരിക്ക) എന്നിവരാണ് മക്കള്‍. തമിഴ്‌നാട് സര്‍ക്കാറില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ ഡയറക്ടറായി വിരമിച്ച പരേതനായ നാരായണന്‍, റിട്ട തഹസില്‍ദാര്‍ നാരായണന്‍(കോഴിക്കോട്), ശ്രീധരന്‍(മുംബൈ), മിലിട്ടറി എഞ്ചിനീയറിങ്ങ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഗോപാലകൃഷ്ണന്‍, ബിഎസ്എന്‍എല്ലില്‍ നിന്നും വിരമിച്ച പരേതനായ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇവരെല്ലാം സ്വയംസേവകരുമാണ്.
തലശ്ശേരിയുടെ മണ്ണില്‍ നിരവധി ബലിദാനികള്‍ ആദര്‍ശത്തിന്റെ ദീപ്തപതാക ഉയര്‍ത്താനുള്ള പോരാട്ടത്തില്‍ പിടഞ്ഞുവീണപ്പോഴും ദൃഢചിത്തനായി അവരുടെ കുടുംബങ്ങളില്‍ സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി ഓടിയെത്തുന്ന ചന്ദ്രേട്ടന്‍ ആസുരശക്തികള്‍ തീര്‍ത്ത പത്മവ്യൂഹവും തകര്‍ത്ത് സധൈര്യം മുന്നേറുന്നു.
















