സൂററ്റ്: തന്നെ നികൃഷ്ടനെന്നു വിളിച്ച മണിശങ്കര്‍ അയ്യരുടേത് മുഗളന്മാരുടെ മനസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെന്നെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും. എന്തെങ്കിലും മോശം കാര്യം ഞാന്‍ ചെയ്തിട്ടുണ്ടോ? പിന്നെ എന്തിനാണ് അവര്‍ എന്നെ നികൃഷ്ടനെന്ന് വിളിക്കുന്നത്? സൂററ്റിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി ചോദിച്ചു.
ഈ മുഗള്‍ മനസുകാരണം എല്ലാവരെയും നീചന്മാരായി മാത്രമാണ് കാണുന്നത്. നമ്മെ എന്തെല്ലാം വിളിച്ചു, കഴുതകള്‍, നീചന്മാര്, കെട്ടവന്മാര്, ഓടയിലെ പുഴു… ഗുജറാത്തിലെ ജനങ്ങള്‍ ഈ മ്ലേച്ഛമായ ഭാഷയ്ക്ക് ചുട്ട മറുപടി നല്‍കും. അദ്ദേഹം തുടര്‍ന്നു.
ജനാധിപത്യത്തിന് ചേരാത്ത ഭാഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്നത്. മികച്ച സ്ഥാപനങ്ങളില്‍ പഠിച്ച, നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ച, കേന്ദ്ര മന്ത്രിയായിരുന്ന അവരുടെ ഒരു നേതാവ് എന്നെ നികൃഷ്ടനെന്ന് വിളിച്ചിരിക്കുന്നു. ഇത് അവഹേളനമാണ്, മുഗള്‍ മനസാണ്. അവരെന്നെ തുടര്‍ന്നും നികൃഷ്ടനെന്ന് വിളിക്കട്ടെ, നമ്മള് പ്രതികരിക്കില്ല. നമുക്കത്തരം മനസല്ല. ഇത്തരം മനസുമായി നടക്കുന്ന അവരെ നമുക്ക് അഭിനന്ദിക്കാം. നമുക്ക് നമ്മുടെ വോട്ടിലൂടെ പ്രതികരിക്കാം.
അവരെന്നെ നികൃഷ്ടനെന്ന് വിളിച്ചു. അതേ ഞാന്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്, എന്റെ ജീവിതത്തിലെ ഒാരോ നിമിഷവും ഞാന്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി, ദളിതര്‍ക്കു വേണ്ടി, വനവാസികള്‍ക്കു വേണ്ടി, പിന്നാക്കക്കാര്‍ക്കു വേണ്ടി ചെലവിടുകയും ചെയ്യും. അവര്‍ അവരുടെ ഭാഷയുമായി നടക്കട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം.
പണക്കാരുടെ സര്‍ക്കാരെന്നാണ് അവര്‍ തന്റെ സര്‍ക്കാരിനെ വിളിക്കുന്നത്. പാവപ്പെട്ടവരുടെ അനുഗ്രഹമാണ് സര്‍ക്കാരിനെ സമ്പന്നമാക്കുന്നത്. പാവപ്പെട്ടവരുടെ കഠിനാധ്വാനമാണ് നമ്മുടെ സര്‍ക്കാരിന്റെ മൂലധനം. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: