അയോധ്യ: പുറത്ത് വിവാദങ്ങള്‍ കനക്കുമ്പോഴും അതൊന്നും കണക്കാക്കാതെ രാമസേവയില്‍ മുഴകിയ ഒരാളുണ്ട് അയോധ്യയില്‍. രാമപൂജയുടെ കാല്‍നൂറ്റാണ്ട് പിന്നിട്ട സത്യേന്ദ്ര ദാസ്. രാമക്ഷേത്രത്തിലെ മുഖ്യപൂജാരി. ശ്രീരാമന്റെ ജന്മംകൊണ്ട് പവിത്രമായ സന്നിധിയിലെ ഗര്‍ഭഗൃഹത്തില്‍ കടക്കാന്‍ പുണ്യം ലഭിച്ച മഹാത്മാവ്.
രാവിലെ അഞ്ചിന് ഭഗവാനെ ഉണര്‍ത്തുന്നതോടെ തുടങ്ങുന്നു സത്യേന്ദ്രയുടെ രാമസേവ. വൈകിട്ട് ഏഴിന് നട അടയ്‌ക്കുന്നതു വരെ നീളും. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഏഴിന് നട അടയ്‌ക്കുന്നത്. ഇതിനിടെ, ദിവസവും എത്തുന്ന 10,000ത്തിധികം പേര്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവും നല്‍കുന്നു ഇദ്ദേഹം. 1992 മാര്‍ച്ച് ഒന്നിനാണ് സത്യേന്ദ്ര ദാസ് രാമപൂജയ്‌ക്ക് നിയോഗിക്കപ്പെട്ടത്. അന്നുതൊട്ട് ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല, രാമസപര്യയ്‌ക്ക്. പുറത്ത് വിവാദങ്ങളും ബഹളങ്ങളും കനക്കുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ തന്റെ കര്‍മ്മത്തില്‍ മുഴകും ഈ എണ്‍പതുകാരന്‍.
ഇവിടത്തെ പുരോഹിതര്‍ക്കും മറ്റുള്ളവര്‍ക്കും സര്‍ക്കാരാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. മുഖ്യപുരോഹിതനെന്ന നിലയില്‍ സത്യേന്ദ്രയ്‌ക്ക് 8,480 രൂപ. നാല് സഹപൂജാരിമാര്‍. ക്ഷേത്രം അടയ്‌ക്കാനും തുറക്കാനും, പാചകത്തിനും ഓരോരുത്തര്‍ കൂടിയുണ്ട്. ഇവരുടെ മാസ ശമ്പളം ഓരോരുത്തര്‍ക്കും 4,500 രൂപ വീതം.
രാം ഘാട്ടിനു സമീപത്തുള്ള ചെറിയ മുറിയിലാണ് സത്യേന്ദ്രയുടെ താമസം. പൊതുവേദിയില്‍ മുഖം കാണിക്കുന്നതില്‍ ഇദ്ദേഹത്തിന് താത്പര്യമില്ല. ഒരു ടേബിള്‍ ഫാന്‍, കൈകൊണ്ട് തുന്നിയ കമ്പിളിക്കുപ്പായങ്ങള്‍, കുറച്ച് പച്ചക്കറികള്‍, നൂറിലധികം പുസ്തകങ്ങള്‍… ഇവയാണ് ഇദ്ദേഹത്തിന്റെ ‘ആഡംബര’ങ്ങള്‍.
സന്ത് കബീര്‍ നഗറില്‍ നിന്ന് വിദ്യാഭ്യാസത്തിനായി 1958ലാണ് സത്യേന്ദ്ര ദാസ് അയോധ്യയിലെത്തിയത്. സാഹിത്യവും ക്ഷേത്രത്തിലെ ജോലിയുമാണ് ആകെ ആസ്തിയെന്ന് ഇദ്ദേഹം പറയുന്നു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പോലും പ്രവേശനമില്ലാത്തിടത്ത് 25 വര്‍ഷം സേവനം ചെയ്തുവെന്നത് ഭഗവാന്‍ രാമന്റെ കൃപയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
















