ന്യൂദല്‍ഹി: അഭിഭാഷകര്‍ കക്ഷികളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. കേസിന് പൊതുജനങ്ങളില്‍ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നത് പൊതു നയത്തിന് എതിരാണ്. ഇത് ശരിയല്ല. അഭിഭാഷകര്‍ അമിത ഫീസ് ഈടാക്കുന്നത് കുറച്ച് ധാര്‍മ്മികതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.
കേസ് നടത്തിപ്പിന് പ്രതിഫലം നല്കിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്. നിയമവ്യവസ്ഥയില്‍ അഭിഭാഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ഉള്ളത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നതിനാല്‍ കോടതി നടപടികളില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോകുകയാണ്. ഇതില്ലാതാകണമെങ്കില്‍ കണക്കുപറഞ്ഞ് ഫീസ് വാങ്ങുന്നത് നിര്‍ത്തി അഭിഭാഷകര്‍ ധാര്‍മ്മികതയ്ക്ക് പ്രാധാന്യം നല്‍കണം.
ലോ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 39 എ പ്രകാരവും അഭിഭാഷക ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.1998ല്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ബി. സുനിത എന്ന സ്ത്രീയ്ക്ക് 10 ലക്ഷം രൂപ കോടതി മുഖേന നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നു ലക്ഷം രൂപ അഭിഭാഷക ഫീസായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുനിത ചെക്ക് നല്‍കുകയായിരുന്നു.
എന്നാല്‍ അക്കൗണ്ടില്‍ വേണ്ടത്ര പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി.
പിന്നീട് അഭിഭാഷകന് നെഗോഷിബിള്‍ ഇന്‍ട്രുമെന്റ് ആക്ട് 138 പ്രകാരം ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി അനുകൂല വിധി നേടിയെങ്കിലും ബീന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: