തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് സംസ്ഥാന സര്‍ക്കാരിന് അലംഭാവമെന്നാരോപിച്ച് തെരച്ചിന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്തിറങ്ങി. ഇന്നലെ രാവിലെ വിഴിഞ്ഞം തീരത്തു നിന്ന് 11 വള്ളങ്ങളിലായാണ് മത്സ്യത്തൊഴിലാളികള്‍ തെരച്ചിലിന് പുറപ്പെട്ടത്. നാലു മൃദേഹങ്ങള്‍ ഇവര്‍ കരയ്ക്കെത്തിച്ചു.
നിലയ്ക്കാത്ത തേങ്ങലോടെയാണ് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ജനങ്ങള്‍ ഏറ്റുവാങ്ങിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, കെടുതികള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം രൂപതാ വികാരി ജനറല്‍ യൂജിന്‍. എസ്. പെരേര ആവശ്യപ്പെട്ടു. തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 38 മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ അമ്മമാരും ബന്ധുക്കളും പ്രാര്‍ത്ഥനകളോടെ കാത്തിരിപ്പ് തുടരുന്നു. ഇന്നലെ 37 പേരെ വ്യോമസേനയും തീരദേശ സംരക്ഷണസേനയും നാവിക സേനയും ചേര്‍ന്ന് കയിലെത്തിച്ചു.
അതേസമയം, കേരളത്തില്‍ നിന്ന് കാണാതായ 66 മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ 68 എണ്ണം മഹാരാഷ്ട്ര തീരത്ത് സുരക്ഷിതമായി എത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. രണ്ട് ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. ഇതിലെ 952 തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ അനുയോജ്യമാകുന്നതിനനുസരിച്ച് ഇവരെ തിരിച്ചയയ്ക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: