ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ പോരിന്. അണികളെ ചാക്കിട്ടുപിടിക്കാനുള്ള നേതൃത്വത്തിന്റെ നീക്കമാണ് പോരിന് വഴിതുറന്നത്.
വെട്ടക്കലിലെയും കടക്കരപ്പള്ളിയിലെയും സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് മുതലാക്കാനുള്ള സിപിഐയുടെ തന്ത്രത്തില്‍ പകച്ചുപോയ സിപിഎം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുന്നതായാണ് വിവരം. അസംതൃപ്തരെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള സിപിഐയുടെ നീക്കത്തിന് കടക്കരപ്പള്ളിയില്‍ ഇതേനാണയത്തില്‍ തിരിച്ചടിക്കാന്‍ സിപിഎം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്.
ഇടഞ്ഞുനില്‍ക്കുന്ന സിപിഐയിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. പ്രാദേശിക നേതാക്കളടക്കമുള്ളവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായതായാണ് സൂചന.
ഇത്തരത്തില്‍ പാര്ട്ടിയിലേക്കെത്തുന്നവരെ സ്വീകരിക്കാന്‍ ഡിസംബര്‍ 15 ന് ശേഷം പ്രത്യേക സമ്മേളനം നടത്താനും ആലോചനയുണ്ട്. കടക്കരപ്പള്ളിയിലെ മുന്‍നിര നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടിയിലേക്ക് വരുമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്.
കണ്ടമംഗലം ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിലെ കൂട്ടത്തോല്‍വി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ് സഖ്യത്തിനാണ് സിപിഐ രഹസ്യ പിന്തുണ നല്‍കുകയായിരുന്നത്രേ.
സിപിഎമ്മിലെ മുതിര്‍ന്ന നേതാവ്് ടി.പി. മോഹന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതോടൊപ്പം പ്രാദേശിക നേതാക്കളും മുന്‍ ജനപ്രതിനിധികളുമടക്കം പാര്‍ട്ടി വിടുമെന്ന് സൂചന ഉയര്‍ന്നതോടെ ആശങ്കയിലായ സിപിഎം നേതൃത്വം മറുനീക്കവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: