ന്യൂദൽഹി: അന്തരീക്ഷ മലിനീകരണം രാജ്യ തലസ്ഥാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ദൽഹി വാസികളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന അന്തരീക്ഷ മലിനീകരണത്തെ നിയന്ത്രിക്കുവാൻ ദൽഹി സർക്കാരും ഹരിയാന സർക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.
മലിനീകരണത്തിൽ നിന്നും രക്ഷയേകുന്നതിനായി നഗരത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ ഉദ്ദേശ്യക്കുന്നുണ്ട്. ഇതോടൊപ്പം ജനങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇതാ ദൽഹിയിലെ വാഹനങ്ങളിൽ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. സംസ്ഥാനത്ത് പുതിയതായി ഇലക്ട്രിക് (ഇ) ബസുകളുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതി ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു. പുതിയതായി അഞ്ഞൂറോളം ഇ-ബസുകളാണ് സർക്കാർ നിരത്തിലിറക്കാൻ പോകുന്നതെന്നാണ് വിവരം.
എയർകണ്ടീഷൻ ചെയ്ത ചെറുതും ഇടത്തരവുമായ ലോ ഫ്ലോർ ബസുകളാണ് പുതിയതായി നിരത്തിലിറക്കുന്നത്. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ബസുകൾ അന്തരീക്ഷ മലിനീകരണം ഒരിക്കലും ഉണ്ടാക്കില്ല എന്നതാണ് പ്രത്യേകത. ഇവ നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് സർക്കാരിന്റെ ഭാഗത്തുണ്ടെന്ന് ദൽഹി ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇ-ബസുകൾ വരും കാലയളവിൽ കൂടുതലായി സർവ്വീസ് നടത്താനാണ് ആപ്പ് സർക്കാർ ആലോചിക്കുന്നത്.
















