തിരുവനന്തപുരം: അടുത്ത വര്‍ഷം ജനുവരി 7 ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക്, കേരളത്തില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കാത്തത് ഗുരുതര മനുഷ്യാവകാശ ലംഘനവും ഭരണഘടനാ ദത്തമായ അവകാശങ്ങളെ ചോദ്യം ചെയ്യലുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കൊച്ചിയില്‍ പരീക്ഷാ സെന്റര്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്തരം പരാതികള്‍ ഒഴിവാകുമായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പരീക്ഷാര്‍ത്ഥികളുടെ പരാതികള്‍ തൃപ്തികരമായി പരിഹരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
മൂന്നാഴ്ചയ്‌ക്കകം നാഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ചീഫ് സെക്രട്ടറിയും സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറും വിഷയത്തില്‍ ഇടപെട്ട് പരാതികള്‍ പരിഹരിക്കണമെുന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പൂവാര്‍ സ്വദേശി അഖില്‍ എ. സുനില്‍ നല്‍കിയ പരാതിയിലാണ് നടപടി. അഖിലിന്റെ ഭാര്യ നീറ്റ് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി കൊച്ചിയില്‍ സെന്റര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് തിരുനെല്‍വേലിയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ സെന്റര്‍ അനുവദിച്ചപ്പോള്‍ കൊച്ചിയെ ഒഴിവാക്കി.
ജനറല്‍ കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിനുള്ളില്‍ സെന്റര്‍ ലഭിച്ചപ്പോള്‍ ഒബി.സി വിഭാഗത്തിലുള്ളവരില്‍ ഭൂരിഭാഗത്തിനും ലഭിച്ചത് കേരളത്തിന് പുറത്തുള്ള സെന്ററുകളാണ്. ഒബിസി വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ അടയ്‌ക്കുന്ന ഫീസ് തന്നെയാണ് അടയ്‌ക്കേണ്ടത്. കേരളത്തില്‍ നിന്ന് 20,000 ത്തോളം പേര്‍ നീറ്റ് പിജി പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് പരിഗണിക്കും.
















