ന്യൂദല്‍ഹി: ഇന്ത്യ ലോകസമാധാനത്തിന്റെ സന്ദേശവാഹകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെങ്ങും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ദൗത്യങ്ങള്‍ക്ക് വലിയ സംഭാവനയാണ് ഇന്ത്യ നല്‍കുന്നത്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്നിന് കീഴില്‍ കൊറിയ, കംബോഡിയ, വിയറ്റ്നാം, കോംഗോ, ലെബനന്, സുഡാന് തുടങ്ങിയ വിവിധ രാജ്യങ്ങളിലായി ഇന്ത്യയുടെ ഏഴായിരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നുണ്ട്. ഇതില്‍ വനിതകളുമുണ്ട്. നിരവധി രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ നല്കുന്നു.
കോംഗോയിലും ദക്ഷിണ സുഡാനിലും ഇന്ത്യന്‍ സൈനികര്‍ നടത്തുന്ന ആശുപത്രികളില്‍ ഇരുപതിനായിരത്തിലേറെ ആളുകളെ പരിചരിച്ചു. 85 രാജ്യങ്ങള്‍ക്ക് സമാധാന ദൗത്യങ്ങളില്‍ പരിശീലനം നല്കുന്നു. യുഎന്‍ നേതൃത്വം നല്കിയ 71 സമാധാന ദൗത്യങ്ങളില്‍ അമ്പതെണ്ണത്തില്‍ ഇന്ത്യ പങ്കെടുത്തു. യുഎന്‍ ദൗത്യത്തിന്റെ ഭാഗമായി ലൈബീരിയയിലേക്ക് വനിതാ സംഘത്തെ അയച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
വസുധൈവ കുടുംബകമെന്ന ആശയമാണ് ഇന്ത്യയുടേത്. ലോകം ഒരൊറ്റ തറവാടാണെന്ന് നമ്മള് കരുതുന്നു. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടിലുള്ള ധീരരായ സൈനികര്‍ ലോകമെങ്ങും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പതാകയേന്തുന്നു.
ദീപാവലി അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ആഘോഷിച്ചതിന്റെ അനുഭവങ്ങളും മോദി പങ്കുവെച്ചു. അതിര്‍ത്തിയിലെ സൈനികര്‍ക്ക് ദീപാവലി മധുരം നല്കാന് സാധിക്കുമോയെന്ന് നിരവധിയാളുകള്‍ തന്നോട് ചോദിച്ചു. മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് വഴിയാണ് അന്വേഷണങ്ങളെത്തിയത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ചൊവ്വാഴ്ച നടക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആധുനിക ഇന്ത്യക്കും രാജ്യത്തിന്റെ ഐക്യത്തിനും അടിത്തറിയിട്ടത് പട്ടേലാണ്. എത്ര വലിയ പ്രശ്നങ്ങള്‍ക്കും ഉടനടി പ്രായോഗിക പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയെയും മോദി അനുസ്മരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോട് ചെയ്ത അതിക്രമങ്ങള്‍ നിവേദിതയെ വിഷമിപ്പിച്ചിരുന്നു. ഇന്ത്യയെ കോളനിയാക്കി ഭരിക്കുക മാത്രമല്ല മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. നമ്മുടെ സംസ്കാരത്തെ ആക്ഷേപിക്കുകയും അപകര്‍ഷതാബോധമുണ്ടാക്കുകയും ചെയ്തു.
മന്‍കീ ബാത്തിലൂടെ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഫലം കാണുന്നതായി സൂചിപ്പിച്ച മോദി ഇത്തവണ ദീപാവലിക്ക് ഖാദി വില്‍പ്പനയില്‍ 90 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: