അമിനുള്ളയും ഭാര്യ ഫുല്‍ഷുനയും
കല്‍പ്പറ്റ: അന്താരാഷ്‌ട്ര തലത്തില്‍ റോഹിങ്ക്യന്‍ വിഷയം സജീവമായിരിക്കെ വയനാട്ടില്‍ മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച്അഭയാര്‍ത്ഥികള്‍ അനധികൃതമായി താമസിക്കുന്നു. ഇവരെ വയനാട് മുട്ടിലെ സന്നദ്ധസംഘടനയാണ് തൂത്തുക്കുടിയില്‍ നിന്ന് കൊണ്ടുവന്ന് ബര്‍മക്കാര്‍ എന്ന പേരില്‍ താമസിപ്പിച്ചിരിക്കുന്നത്.
മ്യാന്മറില്‍നിന്ന് ബംഗ്ലാദേശ്, ദല്‍ഹി, ചെന്നൈ വഴിയാണ് ഇവര്‍ തൂത്തുക്കുടിയിലെത്തിയതെന്ന് അമിനുള്ള (56) എന്ന റോഹിങ്ക്യന്‍ ജന്മഭൂമിയോട് പറഞ്ഞു. അഹമ്മദ് ജലാല്‍ എന്ന മുഹമ്മദ്, ഭാര്യ ഗുല്‍ബര്‍, അമിനുള്ള, ഭാര്യ ഫുല്‍ഷുന, മുഹമ്മദ് അന്‍വറിന്റെ ഭാര്യ നൂര്‍ഫാത്തിമ, അമീനുള്ളയുടെ മക്കളായ ജമീല, റുക്കിയ, ഖലീദ ബീഗം, മുഹമ്മദ് റിയാസ്, മുഹമ്മദ് റഫീഖ്, ഭാര്യ നൂര്‍ബീഗം, മുഹമ്മദ് അബാസ്ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ഉമ്മസല്‍മ, ഇവര്‍ക്ക് പുതിയതായി പിറന്ന പെണ്‍കുട്ടിയടക്കം 15 പേരാണ് ഇവിടെയുള്ളത്.
മുമ്പ് ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സംഘടന നല്‍കിയിരുന്നു. കേന്ദ്രം വിഷയത്തില്‍ പിടി മുറുക്കിയതോടെ വാടക വീടുകളിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. അമിനുള്ളയുടെ അഞ്ചു മക്കളില്‍ മൂന്ന് പേര്‍ ഇവിടുത്തെ വിദ്യാലയങ്ങളില്‍ രണ്ട്, നാല്, ആറ് ക്ലാസുകളിലായി പഠിക്കുന്നു. മൂത്ത മകള്‍ നൂര്‍ഫാത്തിമയുടെ വിവാഹവും സംഘടന വഴി നടത്തിയതായി അമിനുള്ള പറഞ്ഞു. അഭയാര്‍ത്ഥികള്‍ ക്യാമ്പ് വിട്ടുപോകാന്‍ പാടില്ലെന്നിരിക്കെയാണ് ഇവരെ തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെത്തിച്ചത്.
സ്‌കൂളില്‍ ചേര്‍ക്കന്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചപ്പോഴാണ് റോഹിങ്ക്യകള്‍ ജില്ലയിലുണ്ടെന്ന കാര്യം പോലീസ് അറിയുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. വിദേശ പൗരന്മാര്‍ക്കുള്ള നിയമം കാറ്റില്‍ പറത്തി ഇവരെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. ട്രാവലിങ് വിസ പോലും ഇവരുടെ പക്കലില്ല. യുഎന്‍ നല്‍കിയ റെഫ്യുജി പാസ് മാത്രമാണ് ഉള്ളതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു.
ഇവരോട് തിരിച്ച് ക്യാമ്പിലേക്ക് പോകാന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















