തിരുവനന്തപുരം: കോടികള്‍ പൊടിച്ച് പോപ്പുലര്‍ഫ്രണ്ട് തലസ്ഥാനത്ത് സമ്മേളനം നടത്താന്‍ ഉപയോഗിച്ച ഫണ്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കും. വിദേശപണം കേരളത്തിലേക്ക് ഒഴുകിയതായാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
നിരവധി മഹാസമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള തലസ്ഥാനവാസികള്‍ ഇത്തരത്തില്‍ പണം ഒഴുക്കിയുള്ള സമ്മേളനം ആദ്യമായാണ് കാണുന്നത്. പ്ലാസ്റ്റിക് വിമുക്ത നഗരമായ തിരുവനന്തപുരത്ത് ആയിരക്കണക്കിന് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്.
കേരളത്തിന്റെ അങ്ങേയറ്റം മുതലുള്ളവരെ പോപ്പുലര്‍ഫ്രണ്ടുകാരുടെ സ്വന്തം ചെലവില്‍ വാഹനം വാടകയ്‌ക്ക് എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. എസി വോള്‍വോ ബസുകളാണ് യാത്രയ്‌ക്കായി ഒരുക്കിയത്. തലസ്ഥാനത്ത് എത്തിയവരെ മുന്തിയ ഹോട്ടലുകളാണ് സ്വീകരിച്ചത്.
ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് സമകാലിക സംഭവവികാസങ്ങള്‍ പ്രമേയമാക്കി നിശ്ചലദൃശ്യങ്ങളും ഒരുക്കി. ജനപങ്കാളിത്തമുണ്ടെന്ന് കാട്ടാന്‍ നൂറുകണക്കിന് കലാകാരന്മാരെ ഉപയോഗിച്ച് കലാരൂപങ്ങളും അണിനിരത്തി. രണ്ടുദിവസം മുമ്പുതന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ നൂറുകണക്കിന് വാളന്റിയര്‍മാര്‍ കൊടികളുമായി റോഡില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
സമ്മേളന ദിവസം ട്രാഫിക് പോലീസിനെ നോക്കുകുത്തിയാക്കി അത്യാധുനിക ട്രാഫിക് കണ്‍ട്രോള്‍ സ്റ്റിക്കുമായി റോഡിലിറങ്ങിയ വാളന്റിയര്‍മാര്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. അവരുടെ വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് മറ്റു വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ആധുനിക ട്രാഫിക് കണ്‍ട്രോള്‍ സ്റ്റിക്കുകള്‍ വാളന്റിയര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനും ലക്ഷങ്ങളാണ് ചെലവാക്കിയത്.
കോടിക്കണക്കിന് രൂപ ചെലവിട്ട്, ഭീകരവാദ സംഘടനയല്ല തങ്ങളെന്ന് സ്ഥാപിക്കാന്‍ നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ സാമ്പത്തിക ഉറവിടം വെളിപ്പെടുത്താന്‍ സംഘടന നിര്‍ബന്ധിതമാകുന്നതോടെ നിയമക്കുരുക്ക് കൂടുതല്‍ മുറുകും.
എന്‍ഐഎക്കു പുറമെ കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പോലീസ് ഇന്റലിജന്‍സ് വിഭാഗവും യാത്രയുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍ഐഎ കണ്ടെത്തലാണ് ആഭ്യന്തരമന്ത്രാലയം മുഖവിലയ്‌ക്കെടുക്കുന്നത്. കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
ജനം ടിവി വാഹനത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: ജനം ടിവിയുടെ വാഹനത്തിന് നേരെ പോപ്പുലര്‍ഫ്രണ്ടിന്റെ ആക്രമണം. തിരുവനന്തപുരത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. ജോലി കഴിഞ്ഞ് ഈഞ്ചയ്‌ക്കലുള്ള പ്രധാന ഓഫീസിലേക്ക് മടങ്ങവെ വാഹനം തടുത്ത് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ഈ സമയം വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന് കേടുപാടു സംഭവിച്ചു.
സമ്മേളനത്തിന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായും മറ്റു യാത്രക്കാരുമായും പോപ്പുലര്‍ ഫ്രണ്ട് വാളന്റിയര്‍മാര്‍ കൊമ്പുകോര്‍ത്തു. പല സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണം ബലമായി പോലീസില്‍ നിന്ന് വാളന്റിയര്‍മാര്‍ ഏറ്റെടുത്തു.
തുടര്‍ന്ന് സമ്മേളനത്തിനെത്തുന്ന വാഹനങ്ങളെ മാത്രം കടത്തിവിടാന്‍ ശ്രമിച്ചത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഇത് ചോദ്യംചെയ്ത പോലീസുകാരോട് പ്രവര്‍ത്തകര്‍ തട്ടിക്കയറി.
മണിക്കൂറുകളോളം അനാവശ്യ ഗതാഗതതടസ്സം സൃഷ്ടിച്ച വാളന്റിയര്‍മാര്‍ക്ക് നേരെ യാത്രക്കാര്‍ ക്ഷുഭിതരാകുകയും ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പരാതിപ്പെടുകയും ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗത തടസ്സം പിഎസ്‌സി പരീക്ഷയ്‌ക്ക് എത്തിയവരെ ബുദ്ധിമുട്ടിച്ചു. സമയത്തെത്താന്‍ സാധിക്കാത്തതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ടി വന്നു.
















