2025 അവസാനിച്ചത് മലയാള സിനിമയ്‌ക്ക് വലിയ നഷ്ടം സമ്മാനിച്ച് കൊണ്ടായിരുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയിരുന്ന ശ്രീനിവാസൻ ഡിസംബർ 20ന് വിട പറഞ്ഞുപോയി. ശ്രീനിവാസന്റെ സംസ്ക്കാര ചടങ്ങളുകളിൽ നിറഞ്ഞ കണ്ണുകളോടെ ഇരുന്ന മക്കളായ വിനീത് ശ്രീനിവാസനേയും ധ്യാൻ ശ്രീനിവാസനേയും നമ്മളാരും മറന്നിട്ടില്ല.
മലയാളത്തിലെ പ്രമുഖരായ താരങ്ങളെല്ലാം ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനെത്തി. എന്നാൽ അതിന് ശേഷം ആരും തന്നെ വീട്ടിലേക്ക് കാണാൻ വരിക ഉണ്ടായിട്ടില്ലെന്ന് ധ്യാൻ പറയുന്നു, ഒരാളൊഴികെ.. നായകനായി എത്തുന്ന പുതിയ ചിത്രം വിസിറ്ററിന്റെ സ്വിച്ച് ഓൺ കർമ്മത്തിന് സംസാരിക്കുകയായിരുന്നു ധ്യാൻ.
ശ്രീനിവാസന്റെ മരണശേഷം ഇടയ്‌ക്കിടെ വിളിച്ച് ഓകെ അല്ലേ എന്ന് തിരക്കുന്ന ഒരേയൊരാൾ ദിലീപ് ആണെന്നാണ് ധ്യാൻ പറയുന്നത്. ദിലീപിനെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു ധ്യാനിന്റെ വാക്കുകൾ.
”അച്ഛന്‍ പോയതിന് ശേഷം പലരും വിളിക്കാറുണ്ട്, കാണണമെന്ന് പറയാറുണ്ട്. പക്ഷേ രണ്ടാഴ്ച കൂടുമ്പോള്‍ ദിലീപേട്ടന്റെ ഒരു ഫോണ്‍വിളി ഉണ്ടാകും, എല്ലാം ഓകെ അല്ലേ എന്ന് ചോദിച്ചു. അച്ഛന്റെ മരണസമയത്ത് വന്ന പലരും തന്നെ പിന്നീട് വീട്ടിലേക്ക് വരികയോ കാണാന്‍ വരികയോ ഉണ്ടായിട്ടില്ല. എപ്പോഴും വിളിച്ച് അമ്മ ഓകെ അല്ലേ, നീ ഓകെ അല്ലേ എന്ന് അന്വേഷിക്കുന്ന ഒരാളാണ്.
രണ്ടാഴ്ച മുന്‍പ് എന്നോട് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അമ്മയെ ഒന്ന് കാണണം എന്ന്. കാവ്യയേയും കൂട്ടി ഞാന്‍ വരുന്നുണ്ട്, നീ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അച്ഛന്‍ പോയതിന് ശേഷവും അമ്മയെ കാണാന്‍ അദ്ദേഹം വരാനിരുന്നതാണ്. ഞാന്‍ കാരണം അത് മുടങ്ങിപ്പോയി. ഇപ്പോഴും ആ കരുതലും സ്‌നേഹവും ഉണ്ട്. അത് എപ്പോഴും ഉണ്ടാകണേ എന്ന് കരുതുന്നു. വിളിച്ചപ്പോള്‍ തന്നെ ഓടി വന്നതിന് നന്ദിയെന്നും ധ്യാന്‍ പറഞ്ഞു.
വിസിറ്ററിൽ പ്രധാന വേഷം ചെയ്യുന്ന നവ്യ നായരെ കുറിച്ച് ധ്യാൻ പറഞ്ഞത് ഇങ്ങനെ: ” എന്റെ ഇന്റര്‍വ്യൂ ജീവിതം തുടങ്ങുന്നത് തന്നെ നവ്യയോടുളള ഇഷ്ടം പറഞ്ഞ് കൊണ്ടാണ്. അതിന് ശേഷം കല്യാണം കഴിച്ചു. കല്യാണം കഴിക്കാന്‍ പ്രായമുളള മകനായി. എന്നിട്ടാണ് ഞങ്ങള്‍ അവസാനം ഒരുമിക്കുന്നത്. ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു”, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു
















