മഴയത്തും തണുക്കാത്ത ആവേശം… ഇന്നലെ പാനൂരില്‍ നിന്നും ആരംഭിച്ച ജനരക്ഷായാത്ര കനത്തമഴയെ വകവെക്കാതെ മുന്നേറുന്നു
പാനൂര്‍: മഴയിലും ചോരാത്ത ആവേശമായി ജനരക്ഷായാത്ര. ജില്ലയിലെ സമാപന ദിവസമായ ഇന്നലെ പാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും രാവിലെ 11.20ന് വന്ദേമാതരം ചൊല്ലി ആരംഭിച്ച പദയാത്ര കനത്ത മഴയോടു കൂടിയാണ് ആരംഭിച്ചത്.വരിയായി നിന്ന പ്രവര്‍ത്തകര്‍ മഴ കനത്തതോടെ പദയാത്രയ്‌ക്കായി നിശ്ചയിച്ച സ്ഥലത്തു നിന്നും മാറാനൊരുങ്ങുമ്പോഴേക്കും നേതാക്കളുടെ മൈക്കിലൂടെ ഉളള അനൗണ്‍സ്‌മെന്റ്. ഒരാളും മാറി നില്‍ക്കരുത്. ഈ മഴയില്‍ തന്നെ നമ്മള്‍ യാത്ര തുടങ്ങുകയാണ്.
അതു കേട്ട ഉടനെ ഭാരത് മാതാ കീ ജയ് വിളിച്ച് പ്രവര്‍ത്തകര്‍ ആവേശത്തിലായി. ജീവിക്കാനുളള അവകാശത്തിനായുളള യാത്രയില്‍ എന്തു പ്രതിബന്ധങ്ങള്‍ വന്നാലും അത് പ്രശ്‌നമല്ലെന്ന് തിരിച്ചറിവില്‍ ആയിരങ്ങള്‍ ആവേശോജ്ജ്വല മുദ്രാവാക്യവുമായി പദയാത്രയില്‍ പടയണി ചേര്‍ന്നു. ജിഹാദി ചുകപ്പ് ഭീകരത തുടച്ചു നീക്കുമെന്ന പ്രതിഞ്ജയോടെ ഓരോ ചുവടും ഉറച്ച കാല്‍വെപ്പുമായി നേതാക്കളും മുമ്പെ നയിച്ചപ്പോള്‍ ജനരക്ഷായാത്ര പാനൂരിന്റെ രാഷ്‌ട്രീയ ഭൂമികയില്‍ ചരിത്രമായി മാറി. വീരബലിദാനികളായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെയും, പന്ന്യന്നൂര്‍ ചന്ദ്രന്റെയും, പുളിഞ്ഞോളി ബാലന്റെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ നമ്രശിരസ്‌കരായി പ്രവര്‍ത്തകര്‍ യാത്രയില്‍ അണിചേര്‍ന്നു. രാവിലെ 9 മണിയോടെ തന്നെ പ്രവര്‍ത്തകര്‍ പാനൂരിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.
മട്ടന്നൂര്‍,മാഹി,കൂത്തുപറമ്പ് നിയോജക മണ്ഢലങ്ങളിലെ പ്രവര്‍ത്തകരായിരുന്നു പദയാത്രയില്‍ അണിനിരന്നത്.സിപിഎം ഭരണത്തെയും,ലവ് ജിഹാദിനെയും വിമര്‍ശന വിധേയമാക്കി തെരുവ് നാടകവും അരങ്ങേറി. വി.മുരളീധരന്‍,പികെ.കൃഷ്ണദാസ്,എം.ടി.രമേശ്,ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യാത്രയില്‍ മുന്നണിയില്‍ ഉണ്ടായിരുന്നു.പദയാത്ര മാക്കൂല്‍പീടികയില്‍ എത്തുമ്പോഴേക്കും മഴ ശമിച്ചിരുന്നു. ഓരോ കേന്ദ്രങ്ങളിലും റോഡരികില്‍ നൂറ്കണക്കിനു പേര്‍ കുമ്മനത്തെ ആശീര്‍വദിക്കാന്‍ എത്തിയത് യാത്രയുടെ വിജയത്തെ വിളിച്ചോതുന്നതായി.
വിശ്രമത്തിനു ശേഷം വീണ്ടും ശക്തമായ മഴ. മഴയില്‍ മുദ്രാവാക്യത്തിന് ശൗര്യം ഏറി.സിപിഎമ്മിന്റെ രാവണന്‍ കോട്ടയായ പാട്യം, കൊട്ടയോടി വഴി കടന്നു പോയ യാത്രയില്‍ ദൃശ്യമായത് സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ വികൃതമുഖമായിരുന്നു.
കടകളടപ്പിച്ചും,വീടിനു മുന്നില്‍ പോലും ആരും വന്നു നില്‍ക്കരുതെന്നുമുളള സിപിഎമ്മിന്റെ ആജ്ഞയെ തളളി സ്ത്രീകളും കുട്ടികളുമടക്കം യാത്രയെ വരവേറ്റു. കുമ്മനം രാജശേഖരനെ പലരും കൈവീശി അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. തുടര്‍ന്ന് പൂക്കോട് ടൗണില്‍ എത്തിയ യാത്രയെ വീക്ഷിക്കാന്‍ ജനസഞ്ചയം തന്നെ തടിച്ചു കൂടിയിരുന്നു. മഴ പെയ്യുന്നത് ശ്രദ്ധിക്കാതെ യാത്ര തുടര്‍ന്നു. പാറാലില്‍ വിശ്രമിച്ച ശേഷം യാത്ര ചരിത്രമുറങ്ങുന്ന കൂത്തുപറമ്പ് മൈതാനിയില്‍ പ്രവേശിച്ചു.ടൗണില്‍ ജനരക്ഷായാത്ര കാണാന്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ സിപിഎം അസഹിഷ്ണുതയ്‌ക്കും, അക്രമത്തിനുമെതിരെ നേര്‍സാക്ഷ്യമായി മാറി.
















