ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹീം അച്ഛനെപ്പോലെയെന്ന് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് സിംഗ്. തനിക്കെതിരെ പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും ഹണിപ്രീത് പറഞ്ഞു. ദേരയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഹണിപ്രീത് പറഞ്ഞു. ഇന്ത്യാടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം പറഞ്ഞത്.
ഒളിവിലുള്ള ഹണിപ്രീതിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് അഭിമുഖം പുറത്തുവന്നത്. ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ജയിലിലാണ് ഗുര്‍മീത്. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുകയെന്നും ഹണിപ്രീത് ആരാഞ്ഞു. അച്ഛന് മകളെ സ്പര്‍ശിച്ചു കൂടെ? മകള്‍ അച്ഛനെ സ്നേഹിക്കില്ലേ?- ഹണിപ്രീത് അഭിമുഖത്തില്‍ ചോദിക്കുന്നു.
സിനിമാതാരമാകാനാണോ ഗുര്‍മീതിനെ സമീപിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഹണിപ്രീതിന്റെ ഉത്തരം. നടിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്യാമറയ്‌ക്കു പിന്നില്‍നില്‍ക്കാനായിരുന്നു താത്പര്യമെന്നും ഹണിപ്രീത് പറഞ്ഞു. ദേരയില്‍ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല. ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാന്‍ സാധിക്കുമോ?
എന്റെ പിതാവിനും എനിക്കും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. കീഴടങ്ങുമോ എന്ന ചോദ്യത്തിന് നിയമോപദേശത്തിനു ശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി.
















