‘നീറ്റി’നോടുള്ള ദ്രാവിഡ പാര്‍ട്ടികളുടെ എതിര്‍പ്പ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല. തമിഴ് വിദ്യാര്‍ത്ഥികളുടെ മേല്‍ നീറ്റ് അടിച്ചേല്‍പ്പിക്കുന്നതായി ഡിഎംകെയും തീവ്രനിലപാടുകളുള്ള സംഘടനകളും ആരോപണം ഉന്നയിക്കുന്നു, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുന്നു, പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള പിന്‍വാതില്‍ ശ്രമങ്ങളായി വിശേഷിപ്പിക്കുന്നു.
ഡോക്ടര്‍മാരാകാന്‍ തയ്യാറെടുക്കുന്ന തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നീറ്റിന്റെ ആവിര്‍ഭാവം, ഉദ്ദേശ്യം, പരിണിതഫലം എന്നിവയെക്കുറിച്ച് വസ്തുതാപരമായ വിശകലനം ആവശ്യമാണ്.
നീറ്റിന്റെ ഉത്ഭവം മുതല്‍ തുടങ്ങാം. ഡിഎംകെയും മറ്റു ചിലരും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി നീറ്റിന്റെ ഉത്ഭവം ഡിഎംകെകൂടി സഖ്യകക്ഷിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. 2010 ല്‍ തന്നെ മെഡിക്കല്‍ പ്രവേശനത്തിന് നിലവിലുള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും പകരമായി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നിര്‍ദ്ദേശിക്കപ്പെട്ടു.
സംസ്ഥാനങ്ങളുടെ പ്രവേശന പരീക്ഷകള്‍ ഉള്ളയിടത്ത് അവയും, സ്ഥാപനങ്ങള്‍ നടത്തുന്ന ഇന്റര്‍വ്യൂകളും മറ്റു നടപടിക്രമങ്ങളും ഒഴിവാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. അത്തരം നടപടികളുടെ ഗുണഭോക്താക്കള്‍ക്ക് ഈ നിര്‍ദ്ദേശം സ്വീകാര്യമായി തോന്നിയില്ല. ഇതിനെതിരെ നൂറിലധികം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. ഭരണഘടനയുടെ 19, 25, 26, 29, 30 എന്നീ അനുച്ഛേദങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീം കോടതി 2013 ജൂലൈയില്‍ നീറ്റ് നിര്‍ദ്ദേശങ്ങള്‍ തള്ളി. എന്നാല്‍ 2016 ഏപ്രിലില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നീറ്റ് നടപ്പിലാക്കിയ തീരുമാനം ശരിവെച്ചു.
പ്രവേശനത്തിനുള്ള സമയക്രമങ്ങളും മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളും പരിഗണിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേയും, സ്വകാര്യ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളേയും 2016 ല്‍ നീറ്റ് നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ 2017 മുതല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന – ഒരു ദശലക്ഷത്തില്പരം – എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ് നിര്‍ബന്ധമാക്കി.
തമിഴ്നാട്ടിലെ ഗ്രാമ പ്രദേശത്തുനിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ നീറ്റ് മൂലം വല്ലാതെ ബുദ്ധിമുട്ടുന്നു എന്നതാണ് തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിക്കുന്ന രണ്ടാമത്തെ നുണ. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാം.
2009 നും 2013 നും ഇടയില്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയ 177 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. അതായത് നീറ്റ് നടപ്പിലാക്കുന്നതിനു മുമ്പുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചവരില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചവരുടെ എണ്ണം വെറും 177. 2014 ല്‍ 32 ഉം, 2015 ലും 2016 ലും 35 വീതവും വിദ്യാര്‍ത്ഥികള്‍ മാത്രമാണ് തമിഴ്നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും എം.ബിബിഎസ് പ്രവേശനം നേടിയത്.
സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വകാര്യ കോച്ചിങ് സെന്ററുകളില്‍ പരിശീലനം ലഭിച്ചിട്ടുണ്ടാകാം എന്നാണ് ഈ കണക്കുകളില്‍നിന്ന് എത്താവുന്ന നിഗമനം. നീറ്റ് നടപ്പിലാക്കുന്നതിനുമുന്പുതന്നെയുള്ള സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ ഈ കുറഞ്ഞ പ്രാതിനിധ്യം എന്തുകൊണ്ട് അന്ന് ചര്‍ച്ചയായില്ല?
2006 വരെ തമിഴ്നാടിന് സ്വന്തമായ മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന ക്രമം ഉണ്ടായിരുന്നു എന്നിരിക്കെ, പുതിയ പ്രവേശന ക്രമം വന്നപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് വെറും കുപ്രചാരണം മാത്രമാണ്.
നീറ്റ് വിരുദ്ധ വികാരം മുതലെടുക്കാനുള്ള അതിതീവ്ര സംഘടനകളുടെ മറ്റൊരു കള്ളപ്രചാരണം നീറ്റ് മൂലം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നു എന്നതാണ്. ‘മുന്നാക്കക്കാര്‍’ പിന്നാക്കക്കാരെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ തട്ടിയെടുക്കുന്നുപോലും. ഈ വാദത്തിന് പിന്നിലെ സത്യം മനസ്സിലാക്കാന്‍ നമുക്ക് വീണ്ടും ചില കണക്കുകള്‍ പരിശോധിക്കാം. (നീറ്റിലൂടെയുള്ള പ്രവേശനത്തിന് സംവരണ തത്വം ബാധകമല്ല എന്നുകൂടി ചില സംഘടനകള്‍ പ്രചരിപ്പിച്ചു, പിന്നീട് പിന്‍വലിച്ചുവെങ്കിലും).
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഓപ്പണ്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റിലെ മൂന്നില്‍ ഒന്നും കരസ്ഥമാക്കുന്നുവെന്ന് കാണിക്കുന്ന ഒരു വിവരപട്ടിക അടിസ്ഥാനമാക്കിയാണ് ഈ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ഈ കണക്കുവച്ച് ബ്രാഹ്മണ സമുദായക്കാര്‍ റാങ്ക് ലിസ്റ്റില്‍ ആധിപത്യം സ്ഥാപിച്ചു എന്നാണ് വാദിച്ചത്. ഓപ്പണ്‍ കാറ്റഗറിയില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളേയും അവര്‍ ബ്രാഹ്മണഗണത്തില്പ്പെടുത്തി. വാസ്തവം എന്താണ്? ആകെ പ്രവേശനം ലഭിച്ച 832 സീറ്റുകളില്‍ 193 പേര് മാത്രമാണ് ബ്രാഹ്മണര്‍, ചെട്ടിയാര്‍ എന്നീ മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍. ബാക്കി സീറ്റുകളുടെ കണക്ക് ഇങ്ങനെ. പിന്നാക്ക വിഭാഗം 491, വളരെ പിന്നോക്ക വിഭാഗം 114, പട്ടിക ജാതി 25. തമിഴ്നാട്ടില്‍ ഓപ്പണ്‍ കാറ്റഗറി ലിസ്റ്റില്‍ മാര്‍ക്കനുസരിച്ച് ആദ്യം എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുകയും പിന്നീട് അതില്‍നിന്ന് പിന്നാക്ക വിഭാഗങ്ങള്‍ക്കായി രണ്ടാമത് ഒരു ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും എന്ന വസ്തുത വിദഗ്ദ്ധമായി മറച്ചുവെച്ചാണ് ഇത്തരം കുപ്രചാരണങ്ങള്‍ നടത്തിയത്.
ഒന്ന് പിന്നോട്ടുപോയി തമിഴ്നാട്ടിലെ സംസ്ഥാന രാഷ്ട്രീയം വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്തത് എങ്ങനെ എന്ന് നമുക്കൊന്ന് പരിശോധിക്കാം. നീറ്റിനെച്ചൊല്ലി പുകമറ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി കാര്യമായി പരിശ്രമിക്കുന്നുണ്ടാവും എന്നു കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി.
സംസ്ഥാനത്തെ 1200 സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടങ്ങളിലും, 4,000 ആണ് പള്ളിക്കൂടങ്ങളിലും ശുചിമുറി ഇല്ല. 40% സ്കൂളുകള്‍ക്കും ചോരുന്ന മേല്‍ക്കൂരയാണ്, അല്ലെങ്കില്‍ മേല്‍ക്കൂര തന്നെയില്ല. 75% സ്കൂളുകളില്‍ കമ്പ്യൂട്ടര്‍/ലാബറട്ടറി സൗകര്യങ്ങള്‍ ഇല്ല. രണ്ടായിരത്തിലധികം സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം ഇരുപതില്‍ താഴെ മാത്രം. ആയിരത്തിഅഞ്ഞൂറില്‍പ്പരം സ്കൂളുകള്‍ അടച്ചുപൂട്ടി. 2014 മുതലുള്ള വിവരങ്ങളാണ് ഇതില്‍ ചിലത്. കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.
ഭൗതിക സാഹചര്യങ്ങള്‍ ഇങ്ങനെ. ഇനി പഠന രീതി, ഗ്രേഡിങ്ങ് സമ്പ്രദായം എന്നിവ കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി കൈകാര്യം ചെയ്യുന്ന രീതി നോക്കാം. 12 വര്‍ഷത്തോളമായി പ്ലസ് ടു പാഠ്യപദ്ധതി പുതുക്കിയിട്ട്. സംസ്ഥാനത്തൊട്ടാകെ ഏകരൂപമായ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ‘സമച്ചീര്‍ കല്‍വി’ എന്നറിയപ്പെടുന്ന, പുതിയ പാഠ്യപദ്ധതി 2009 ല്‍ നിലവില്‍ വന്നു. സംഭവിച്ചതെന്തെന്നാല്‍ സംസ്ഥാനത്തെ പഠന നിലവാരം ഒരുപോലെ തകര്‍ന്നു. പാഠ്യപദ്ധതി ലഘൂകരിച്ചതിനാല്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കുകള്‍ ലഭിച്ചു. എന്നാല്‍ നിലവാരം ഉയര്‍ന്നില്ല. ഇതുമൂലം ദല്‍ഹി യൂണിവേഴ്സിറ്റി നടത്തിയ ഒരു കോഴ്സിന് സീറ്റുകള്‍ ലഭിച്ചതില്‍ 75 ശതമാനവും തമിഴ് വിദ്യാര്‍ത്ഥികള്‍.
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് ശ്രീരാം കോളേജ് ഓഫ് കോമേഴ്സ് പ്ലസ് ടു മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നടത്തി, സ്വാഭാവികമായും നിലവാരമില്ലാതെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. എന്നാല്‍ വരും വര്‍ഷത്തില്‍ കോളേജ് ആ നയം തിരുത്തി.
ഇതുമൂലം സംസ്ഥാനത്തൊട്ടാകെ രക്ഷിതാക്കള്‍ കുട്ടികളെ സിബിഎസ്ഇ സ്കൂളുകളില്‍ ചേര്‍ക്കാന്‍ തുടങ്ങി. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനും ആക്ടിവിസ്റ്റും കണ്ടതായി നടിച്ചില്ല. ഇതെല്ലാം അവര്‍ക്ക് വളരെ ഭാരമുള്ള പണിയാണ്. പകരം എളുപ്പമുള്ള മറ്റൊരു കാര്യം അവര്‍ ചെയ്തു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങളെ ലക്ഷ്യമിട്ടു. ഹിന്ദി നിര്‍ബന്ധിത വിഷയമായതിനാല്‍ ”അടിച്ചേല്‍പ്പിക്കുന്നതായി’ ആരോപിച്ച് അത്തരം സ്കൂളുകള്‍ തമിഴ്നാട്ടില്‍ ആരംഭിക്കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്കൂളുകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നു നോക്കാം. നവോദയ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പരമാവധി ഫീസ് മുന്നൂറ് രൂപയാണ്. ഭക്ഷണവും താമസവും സൗജന്യം. ആകെയുള്ള 598 നവോദയ സ്കൂളുകളില്‍ നിന്ന് നീറ്റ് എഴുതിയ 14,000 വിദ്യാര്‍ത്ഥികളില്‍ 11,785 പേര് യോഗ്യത നേടി. 7000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അവരാരും പക്ഷെ തമിഴ്നാട്ടുകാരല്ല, ഇവിടത്തെ രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയ വിഷയമാക്കിയതുമൂലം.
ഈ ഹിന്ദി വിരോധം സിബിഎസ്ഇ സ്കൂളുകളോടും ഉണ്ടാകുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. ദ്രാവിഡ കക്ഷികളുടെ ഭാരവാഹികളുടെ അടുത്ത ബന്ധുക്കള്‍ പോലും സിബിഎസ്ഇ അഫിലിയേഷനുള്ള ഹിന്ദി പഠിപ്പിക്കുന്ന സ്കൂളുകള്‍ നടത്തുന്നു. മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി വലിയ തോതില്‍ അത്തരം സ്കൂളുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുമുണ്ട്. സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നതും അഴിമതിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നീറ്റിന് ചില പോരായ്മകള്‍ ഉണ്ടായേക്കാം. ഭാരതത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തിന് അനുയോജ്യമല്ലെന്ന് ചിലര്‍ വാദിക്കുന്നു. ശ്രദ്ധാപൂര്‍വ്വമായ പഠനങ്ങളിലൂടെ മാത്രമെ അത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനാവൂ. പക്ഷെ നീറ്റിനെതിരായുള്ള ഈ കുപ്രചാരണം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ലക്ഷ്യം വെളിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: