കഴിഞ്ഞ കുറെ ആഴ്ചകളായി ഉത്തര്‍പ്രദേശിലെ ശിശുമരണങ്ങളുടെ പുറകെയായിരുന്നു മാധ്യമങ്ങള്‍. ആധുനിക സമൂഹത്തിന് അപമാനമാണ് ഇത്തരം ദാരുണമായ മരണങ്ങള്‍. ഇന്ത്യയില്‍ ഇനിയൊരു ശിശുമരണം സംഭവിക്കാതിരിക്കണമെങ്കില്‍ നമ്മള്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കണം എന്നൊക്കെയുള്ള അവരുടെ വാചകങ്ങളിലൂടെ നിങ്ങള്‍ കടന്നുപോയിട്ടുണ്ടാകും.
ഇത്രയൊക്കെ പറയുന്നവര്‍ ഉത്തര്‍പ്രദേശിലെ ഇന്നത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്നും ആരോഗ്യനിലവാരത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? അത് കൂടുതല്‍ മോശമാകുകയാണോ, അതോ മെച്ചപ്പെടുന്നുണ്ടോ? ആരോഗ്യനിലവാരം കൂടുതല്‍ മോശമാകുകയാണെങ്കില്‍ പുതിയ സര്‍ക്കാരിനുമേല്‍ ഇടിത്തീവീഴട്ടെ! അത് പഴയ അവസ്ഥയില്‍ നിലനില്‍ക്കുകയാണെങ്കില്‍ നിരാശ മാത്രം. ഇനി അഥവാ ആരോഗ്യനിലവാരത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടെന്നിരിക്കട്ടെ, അത് അംഗീകരിക്കുവാന്‍ നമ്മള്‍ തയ്യാറാകുകയും വേണം.
‘മുപ്പത് ദിവസത്തിനിടയില്‍ 49 മരണം’ എന്ന് തലവാചകം കൊടുക്കാതിരുന്നതിന് ‘ഫസ്റ്റ് പോസ്റ്റി’ന് നന്ദി. ഭാരതീയ ജനതാപാര്‍ട്ടിക്കും അത് നേതൃത്വം കൊടുക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരായ ഒരുപാട് ആക്രമണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈയിടെയുണ്ടായ സംഭവങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്രമാത്രം അധഃപതിച്ചുവെന്നതിന് തെളിവാണ്.
ഈ വിഷയം വളരെ വൈകാരികമായി സമീപിക്കപ്പെടുന്ന ഒന്നാണ്. ആരാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുക, അതും ശിശുമരണത്തെക്കുറിച്ച്? നമ്മള്‍ ഇങ്ങനെയൊരു വിഷയം ഉയര്‍ത്തിയാല്‍, പൊതുജനത്തില്‍ ഭൂരിഭാഗവും വൈകാരികമായി പ്രതികരിക്കുന്നതു കാണാം. നമ്മള്‍ വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ അവര്‍ കുറ്റപ്പെടുത്താന്‍ തുടങ്ങും. നമ്മള്‍ ശിശുമരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണവരുടെ വാദം. അതായത് വസ്തുതകളെ ആധാരമാക്കി സംസാരിക്കാന്‍ ഇറങ്ങുന്നവര്‍ മോശക്കാരായി ചിത്രീകരിക്കപ്പെടുമെന്നു ചുരുക്കം.
2014 ജനുവരിക്കും ആഗസ്റ്റിനുമിടയില്‍ ഇതേ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 3828 കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. 2015 ല്‍ മരണസംഖ്യ കൂടുതല്‍ ഭീതിതമായിരുന്നു 4607! 2016 ല്‍ അത് 3758 ആയിരുന്നു. അതായത് ശരാശരി 4062 മരണങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനുവരി-ആഗസ്റ്റ് കാലയളവില്‍ അവിടെ സംഭവിച്ചിരുന്നുവെന്നര്‍ത്ഥം. എന്നാല്‍ 2017 ലോ? ജനുവരി-ആഗസ്റ്റ് കാലയളവില്‍ 1285 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതായത് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുമരണനിരക്ക് 70% കുറഞ്ഞുവെന്ന്. ഏകദേശം 2800 കുഞ്ഞു മാലാഖമാരെ ഈ വര്‍ഷം രക്ഷിക്കാന്‍ കഴിഞ്ഞു.
മരണസംഖ്യ കുറക്കാനും രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കുവാനും ഇത്തവണ സാധിച്ചതെങ്ങനെയാണ്? ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇത് സാധിച്ചത്. അതല്ലാതെ വേറെ വിശദീകരണം എന്താണുള്ളത്? മരണനിരക്ക് കുറഞ്ഞതില്‍ യോഗി സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നാണ് നമ്മള്‍ പറയുന്നതെങ്കില്‍ അത് ശുദ്ധനീതികേടാണ്.
ശരിയാണ്, 1285 മരണംപോലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു കുഞ്ഞുപോലും മരണത്തിനിരയായി തീരാത്ത ഒരു അവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് തീര്‍ച്ചയായും സാധിക്കണം. പക്ഷെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൃത്യമായ നടപടികളുണ്ടാകുമ്പോള്‍ അതിനെ അംഗീകരിക്കുകയും വേണം. ഒരു ആശുപത്രിയിലെ മരണനിരക്ക് കുത്തനെ താഴ്‌ത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെങ്കില്‍ അതിനെ പ്രശംസിച്ചേ മതിയാകൂ. അങ്ങനെ ചെയ്തില്ലെങ്കില്‍ നല്ല ഭരണം കാഴ്ചവയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ കഴിയും?
ശിശുമരണനിരക്ക് 70% കുറച്ചിരിക്കുന്നു എന്ന കാര്യം എല്ലാവരും അറിയണം. എല്ലാവരേയും അറിയിക്കണം. സദ്ഭരണം കാഴ്ചവയ്‌ക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുള്ള പ്രോത്സാഹനമാകുമത്.
വ്യാജവാര്‍ത്ത ഏറ്റവും തരംതാണ ഒന്നാണ്. ഉത്തര്‍പ്രദേശിലെ ശിശുമരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നു ഞാന്‍ പറയാന്‍ കാരണം ഇതാണ്. ആ വാര്‍ത്ത സൃഷ്ടിച്ചവരെ കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. തങ്ങള്‍ വെറുക്കുന്ന വ്യക്തിക്കെതിരെ ഏതുവിധേനയും വാര്‍ത്ത കെട്ടിച്ചമച്ചവര്‍ എത്രമാത്രം നീചമായ പ്രവൃത്തിയാണ് നടത്തിയത്.
മുകളില്‍ കൊടുത്ത വസ്തുതകള്‍ മുന്നോട്ടുവച്ച് സംസാരിക്കുമ്പോള്‍ നിങ്ങളെ അവര്‍ അപഹസിച്ചേക്കാം. പക്ഷേ യാതൊരു കാരണവശാലും പിന്മാറരുത്. കാരണം സത്യം എന്തെന്ന് ലോകം മുഴുവനും അറിയേണ്ടതുണ്ട്… നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി.
















