കുട്ടിക്കാലം കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. ഏഴാമത്തെവയസ്സില്‍ അച്ഛന് നഷ്ടപ്പെട്ടു. പിന്നെ വിശപ്പകറ്റാനുള്ള ഉപാധിയായിരുന്നു കൃഷി. അയല്‍പ്പക്കത്തെ പുരയിടത്തില്‍ കപ്പ നടുന്നതും വെളളരി നടുന്നതും വിശപ്പടക്കാന്‍ വേണ്ടി മാത്രമായിരുന്നു. പുഴുങ്ങിയ കപ്പയും കാച്ചിലും ,ചേമ്പുമായി ചാരമംഗലം സ്കൂളില്‍ എത്തിയിരുന്ന സുജിത്ത് സഹപാഠികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.
അവര്‍ നാടന്‍ ഭക്ഷണത്തിന്റെ രുചി അറിഞ്ഞിരുന്നത് സുജിത്തിന്റെ ഉച്ചഭക്ഷണത്തിന്റെ പങ്ക് പറ്റുമ്പോഴാണ്. സുജിത്ത് പ്ലസ്ടുവിന് ശേഷം ഹോട്ടല്‍മാനേജ്മെന്റ് ഡിപ്ലോമ പഠിച്ചതും,സഹോദരന് ഐ.ടി.ഐ പഠിച്ചതും അമ്മ ലീലാമണിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വരുമാനത്തിലാണ്.
പല വേഷങ്ങള്‍
ജീവിത യാത്രയില്‍ പല വേഷങ്ങളിട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ,സ്വര്‍ണ്ണകടയിലെ സെയില്സ്മാന് അങ്ങനെ..നിരവധി. മണ്ണിലും സ്വര്‍ണ്ണം വിളയുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മുഴുവന്‍ സമയകര്‍ഷകനായത്.ഇതില്‍ കൃഷി ഓഫീസര്‍ ജി. വി. റെജി വഹിച്ച പങ്ക് വലുതാണ്.കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്കൊപ്പം മാളയിലെ ജോസഫ് പള്ളന്റെ കൃഷി തോട്ടം സന്ദര്‍ശിച്ചത് വഴിതിരിവായി.
മണ്ണു വളവും കൂട്ടി തടമെടുത്ത്വരമ്പുണ്ടാക്കി ഡ്രിപ് ഇറിഗേഷന്‍ നടത്തിയ ശേഷം മള്‍ച്ചിങ്ങ് ഷീറ്റിട്ട് മൂടിയുള്ള കൃത്യത കൃഷിയില്‍ കമ്പം കയറി.വീട്ടുമുറ്റത്ത് ആയിരം ചുവട്വെണ്ട നട്ടു. മുറ്റം വെണ്ടകാടായി. ചാക്കുകളില്‍ വെണ്ട നിറച്ച് വിപണനമാര്‍ഗ്ഗം തേടി പരക്കം പാഞ്ഞ് നടന്നത് ഇപ്പോഴും മധുരിക്കുന്ന ഓര്‍മ്മയാണ്.
ദിവസവും വിളവെടുപ്പ്
കാലാവസ്ഥ സുജിത്തിന് പ്രശ്നമല്ല. പയര്‍,ചീര,വെണ്ട,മുളക്,മത്തന്‍ ,വെളളരി എന്നിവ സുജിത്തിന്റെ തോട്ടത്തില്‍ എപ്പോഴും ഉണ്ടാകും. പത്ത് ഏക്കറിലാണ് കൃഷി. ഇതില്‍ ഒരു ഏക്കറേ സ്വന്തമായിട്ടുള്ളൂ.ബാക്കി 9 ഏക്കറും പാട്ടത്തിനെടുത്തതാണ്.വാരനാടുള്ള ഡയറി ഫാമില്‍ നിന്ന് ശേഖരിക്കുന്ന ചാണകവും, വൈക്കം ബണ്ട് റോഡിലെ ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാട് നെല്ല് കുത്ത് മില്ലിലെ ചാരവും കോഴിഫാമുകളില്‍ നിന്ന് പുറം തള്ളുന്ന കോഴിവളവും ഉപയോഗിക്കും.
പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടികളില്‍ നിന്നും പുറം തള്ളുന്ന മാലിന്യം ഉപയോഗിക്കാറുണ്ട്. വളത്തിനായി വലിയ തുക ചിലവഴിക്കാറില്ല. എല്ലാത്തിനും കൂലി ചിലവ് മാത്രം മതി.ഗാര്‍ഹിക മാലിന്യങ്ങള്‍ ഉപയോഗിച്ച് പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെയും ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.
തിലോപ്പിയാണ് കൂടുതലായി വളര്‍ത്തുന്നത്. വാഴക്കൃഷി മുതല്‍ നെല്‍ കൃഷി വരെയുളള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നവമാധ്യമങ്ങളെയും ഉപോയാഗിക്കുന്നുണ്ട്.സുജിത്ത് എസ്.പി സ്വാമി നികര്‍ത്തിലല്‍ എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ കൃഷിമാത്രയാണ് പോസ്റ്റിങ്ങ്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലും സുജിത്ത് ആക്ടീവാണ്.
കോളേജിലെ കൃഷിക്കാരന്
സുജിത്തിന് കോളേജില്‍ പഠിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ സഹായിയാണ് സുജിത്ത്. കോളേജ് അധികൃതരുടെ സമ്മതത്തോടെ കോളേജ് വളപ്പിലെ ആറ് ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. കോളേജിലെ
എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ മേല്‍നോട്ടവും സുജിത്തിനാണ്. ചേര്‍ത്തല തെക്ക് സര്‍വ്വീസ് സഹകരണബാങ്കിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും സുജിത്ത് മുഖ്യ പങ്ക് പഹിക്കുന്നുണ്ട്.
സുജിത്തിന്റെ കൃഷിയില്‍ ആകര്‍ഷണം തോന്നി നിരവധിചെറുപ്പക്കാര്‍ കാര്‍ഷികരംഗത്ത് എത്തുന്നുണ്ട്. കഞ്ഞിക്കുഴി ചെറുവാരണം സ്വദേശി ഭാഗ്യരാജാണ് ഇതില്‍ മുന്നിലുള്ളത്. മുഴുവന്‍ സമയും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന സുജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല പതിനൊന്നാംമൈലില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നില്‍ കൃഷി വകുപ്പിന്റെ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷി ദര്‍പ്പണം എ ഗ്രേഡ് പച്ചക്കറിക്ലസ്റ്റിറിന്റെ പച്ചക്കറി വിപണന കേന്ദ്രത്തില്‍ സുജിത്തിന്റെയും നാട്ടിലെ നൂറോളം കര്‍ഷകരുടെയും പച്ചക്കറികളാണ് വില്‍ക്കുന്നത്.
മിച്ചവരുമാനവും അംഗീകാരവും
കൃഷി ചെയ്താല്‍ എന്ത് മിച്ചമെന്ന് ചോദിക്കുന്നവരോട് സുജിത്തിനുള്ള മറുപടി ഇതാണ്.മികച്ച വരുമാനവും,അംഗീകാരവും… സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡിന് പുറമേ ആലപ്പുഴ ജില്ലയിലെ മികച്ച കര്ഷകന്,കഞ്ഞിക്കുഴി ബ്ലോക്കിന്റെആത്മാ പുരസ്കാരം,പി.പി സ്വാതന്ത്ര്യം കാര്‍ഷിക അവാര്‍ഡ്, ചേര്‍ത്തല തെക്ക്,കഞ്ഞിക്കുഴി കൃഷിഭവനുകളുടെ മികച്ച കര്‍ഷകനുള്ള പുരസ്കാരം. എന്നിങ്ങനെ നീളുന്നു സുജിത്തിനെ തേടിയെത്തിയ പുരസ്കാരങ്ങള്‍.
ഫോണ്‍ : 9495929729
ഒന്നര വര്‍ഷത്തില്‍ കായ്ച്ച റംബൂട്ടാന്
രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന് കൃഷിയുമുണ്ട്. സാധാരണ രീതിയില്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് കായ്ഫലം. എന്നാല്‍ നട്ട് ഒന്നരവര്‍ഷത്തിനുള്ളില്‍ കൃഷിരീതിയുടെ പ്രത്യേകതമൂലം കോതമംഗലം പള്ളിവാതുക്കല്‍ ജോയ് ജോസഫ് റംബൂട്ടാന് കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഒരു ചെടിയില്‍ നിന്ന് 10 കിലോഗ്രാം വരെ പഴം ലഭിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോണ്‍ നഴ്സറിയില്‍ നിന്നു വാങ്ങിയ 150 മരങ്ങളാണ് നട്ടത്. ഇതില്‍ 70 എണ്ണമാണ് ആദ്യഘട്ടത്തില്‍ കായ്ച്ചത്. ജോയിയുടെ തൊടുപുഴ മുട്ടത്തുള്ള രണ്ടേക്കറിലാണ് എന്‍-18 ഇനത്തിലുള്ള റംബൂട്ടാന്റെ കൃഷി.
കൃഷി രീതി
ഒരു മീറ്റര്‍ നീളത്തിലും വീതിയിലും, രണ്ടടി താഴ്ചയിലും ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു. ആദ്യം എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ഉണക്കച്ചാണകം, അഞ്ചുതരം പിണ്ണാക്കുകള്‍ കലര്‍ത്തിയ മിത്രയുടെ വളം എന്നിവ ഒരു ലയറായി ഇട്ടു. പിന്നീട് ഇവയ്ക്കുമുകളില്‍ അരയടി കനത്തില്‍ മണ്ണിട്ടു. ഇങ്ങനെ മണ്ണും വളവും ഇടകലര്‍ത്തി അഞ്ചു ലയറുകളുള്ള കുഴികള്‍ തീര്‍ത്ത ശേഷം കുഴി മൂടി. ഇതിനുമുകളില്‍ ചെറുകുഴികളെടുത്ത ശേഷമാണ് തൈ നട്ടത്.
ഇതിനുചുറ്റും പിണ്ണാക്ക് മിശ്രിതം വീണ്ടുമിട്ടു. പിന്നീട് രണ്ടാഴ്ചയില്‍ ഒരിക്കല്‍ കൃത്യമായ വളപ്രയോഗം നടത്തി. നാടന്‍പശുവിന്റെ ചാണകം, മൂത്രം, മുതിര, ശര്‍ക്കര എന്നിവ ചേര്‍ത്തു തയാറാക്കുന്ന ജീവാമൃതം, പുളിപ്പിച്ച പിണ്ണാക്ക് മിശ്രിതം എന്നിവ മാറിമാറി രണ്ടാഴ്ചയിലൊരിക്കല്‍ ചുവട്ടില്‍ നല്കി. മരം നാലടി പൊക്കമായപ്പോള്‍ കമ്പുമുറിച്ച് പടര്‍ത്തി. താഴെയും ഇടയ്ക്കും അധികമായുള്ള ചെറുചില്ലകളും മുറിച്ചുനീക്കി. ഇതോടെ വിളവെടുപ്പും ആയാസരഹിതമായതായി ജോയി പറയുന്നു.
വിപണി തമിഴ്നാട്ടില്‍
തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് ജോയിയുടെ റംബൂട്ടാന് വാങ്ങാന്‍ അധികവും എത്തുന്നത്. കിലോയ്ക്ക് 185 രൂപയ്ക്കാണ് വില്പന. മഞ്ഞനിറമുള്ള റംബൂട്ടാന് വില കൂടുതല്‍ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ വന്‍ഡിമാന്‍ഡാണ് റംബൂട്ടാനുള്ളത്. നിലവില്‍ അന്യ സംസ്ഥാന ലോബിയാണ് വില തീരുമാനിക്കുന്നത്.
ബന്ധുവായ അനീഷ് പള്ളിവാതുക്കലിന്റെയും പൈനാപ്പിള്‍ കര്‍ഷകനായ സോണി തകിടിയലിന്റെയും നിര്‍ദ്ദേശപ്രകാരമാണ് റംബൂട്ടാന് കൃഷി തുടങ്ങിയത്. സഹായമായി സാജു ചുണ്ടിയാനിക്കലും ഒപ്പമുണ്ട്. ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റാണ് ജോയ്.
ഫോണ്‍ : 9447057738.
പ്രതികരിക്കാൻ ഇവിടെ എഴുതുക: