സിപിഎം പോളിറ്റ് ബ്യൂറോ ദല്‍ഹിയില്‍ സമാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള യോഗമാണിത്. സ്വാഭാവികമായും പാര്‍ട്ടി സ്വീകരിക്കേണ്ട നയരൂപീകരണമാണ് മുഖ്യ അജണ്ട. നയരേഖയുടെ കരട് പ്രമേയം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിച്ചു. ഇനി അത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന പ്രാദേശിക, ജില്ലാ സംസ്ഥാന സമിതി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ കരട് നയത്തില്‍ വലിയ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. കാരണം ബിജെപി തന്നെ.
ബിജെപിയെ ഒറ്റപ്പെടുത്തുക, ശത്രുപക്ഷത്തു നിര്‍ത്തുക എന്നത് എല്ലാതലത്തിലുമുള്ള സിപിഎം കാരുടെ ആവശ്യമാണ്. പറയുന്നത് ചെയ്യുകയും ചെയ്യുന്നത് പറയുകയും ചെയ്യുന്ന പാര്‍ട്ടി എക്കാലത്തും സിപിഎമ്മിന്റെ ശത്രുവാണ്. ജനങ്ങളെ മോഹവലയത്തില്‍ തളച്ചിടുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ പൊതു സ്വഭാവം. പറയുന്നതെല്ലാം ചെയ്തുതീര്‍ന്നാല്‍ പിന്നെ കമ്മ്യൂണിസ്റ്റുകാരുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുമല്ലൊ. പട്ടിണിയും പ്രാരാബ്ധവുമില്ലാത്ത സമൂഹത്തില്‍ കമ്മ്യൂണിസത്തിനെന്ത് പ്രസക്തി?
ജീര്‍ണത നിലനില്‍ക്കേണ്ടത് കൊതുകുകളുടെ വളര്‍ച്ചയ്‌ക്ക് അനിവാര്യമാണല്ലൊ.
അതുകൊണ്ടുതന്നെയാണ് സ്വഛ്ഭാരത് പദ്ധതി നരേന്ദ്രമോദി ആരംഭിച്ചത്. സ്വഛ് ഭാരതത്തില്‍ കൊതുകുകള്‍ക്ക് (കമ്മ്യൂണിസ്റ്റുകള്‍ക്ക്) സ്ഥാനമില്ല. ചൂലെടുക്കുന്നത് പ്രധാനമന്ത്രിക്ക് ചേര്‍ന്ന പണിയാണോ എന്നായിരുന്നു സ്വഛ് ഭാരത് പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള കമ്മ്യൂണിസ്റ്റുകാരുടെ ആദ്യ ചോദ്യം. അതുതന്നെ അവരുടെ ഫ്യൂഡല്‍ മനോഭാവത്തെ പ്രകടിപ്പിക്കുന്നതായിരുന്നു. ചൂലെടുക്കുന്ന തൊഴിലാളികളോടുള്ള അവഹേളനം അതിലടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ചൂലെടുക്കുന്ന അടിസ്ഥാന വര്‍ഗത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു. അന്നുമുതല്‍ തുടങ്ങിയതാണ് കമ്മ്യൂണിസ്റ്റുകാരുടെ നരേന്ദ്രമോദി വിരോധം, ബിജെപി വിരോധം. പറഞ്ഞിട്ടെന്തുകാര്യം എത്ര കുളിച്ചിട്ടും കറുപ്പ് മാറുന്നില്ല. കാ, കാ, എന്ന സ്വരത്തിലും മാറ്റമില്ല. അതുകൊണ്ടാണ് സ്വരം മാറ്റാനുള്ള ശ്രമം തുടങ്ങിയത്.
ബിജെപിയെ മുഖ്യശത്രുവായി പരിഗണിച്ച് രാഷ്‌ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തണമെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാകണമെന്നും പിബിയില്‍ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രേഖയില്‍ യെച്ചൂരി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രേഖയാണ് പിബിയില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബിജെപിയോടും കോണ്‍ഗ്രസ്സിനോടും തുല്യ അകലം പാലിക്കാനായിരുന്നു തീരുമാനം. അതാണിവിടെ തകിടം മറിക്കപ്പെടുന്നത്.
അടവുനയത്തില്‍ മാറ്റം വരുത്തുമെന്ന് യോഗത്തിന് ശേഷം യച്ചൂരി പ്രതികരിച്ചു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കാലത്തെ രാഷ്‌ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നയത്തില്‍ മാറ്റമുണ്ടാകും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. ജനവരിയിലെ കേന്ദ്ര കമ്മറ്റിയോഗം രാഷ്‌ട്രീയ പ്രമേയത്തിന്റെ അന്തിമ കരടിന് രൂപം നല്‍കും. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും തുല്യ ശത്രുവായി കാണണമെന്നും കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്നുമാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനം.
അതേസമയം, അടവുനയത്തെച്ചൊല്ലി യോഗത്തില്‍ കടുത്ത ഭിന്നതയുണ്ടായി എന്നാണ് വാര്‍ത്ത. ബിജെപിയെ മുഖ്യശത്രുവായി പരിഗണിക്കുകയെന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുകയെന്ന അര്‍ത്ഥമില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ്സുമായി ചേര്‍ന്നുനില്‍ക്കലല്ല ബിജെപിയെ നേരിടാനുള്ള മാര്‍ഗ്ഗം. കാരാട്ടിനെ പിന്തുണച്ച് കേരള ഘടകവും യച്ചൂരിയെ പിന്തുണച്ച് ബംഗാള്‍ ഘടകവും രംഗത്തെത്തിയതോടെ തര്‍ക്കം കനത്തു. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്ന് വാദിച്ച കേരളഘടകം, ഒരു തരത്തിലുമുള്ള സഖ്യവും വേണ്ടെന്നത് കരടുരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മുഖ്യശത്രു ആരെന്നത് സംബന്ധിച്ച് ആദ്യം തീരുമാനിക്കാമെന്നും എങ്ങനെ നേരിടാമെന്നത് പിന്നീട് ആലോചിക്കാമെന്നും തീരുമാനിക്കുകയായിരുന്നു. യച്ചൂരിയുടെ നിലപാടില്‍ കേരളഘടകവും എത്തിച്ചേരുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തില്‍ ബിജെപിക്ക് സഹായകമായ നിലപാട് സ്വീകരിക്കാനുള്ള വിദൂര സാഹചര്യംപോലുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസുമായല്ല കേരളത്തില്‍ സിപിഎം ആശയപരീക്ഷണം നടത്തുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ ആമാശയം മാത്രമുള്ള പാര്‍ട്ടിയാണ്. ആശയം എന്നതിനെകുറിച്ച് ഒരറിവുമില്ല. സ്വബോധംപോലും ഇല്ലാത്ത ഒരു വ്യക്തിയാണവരുടെ ആരാധ്യ പുരുഷന്‍. അയാള്‍ എവിടെപോകുന്നു എന്നോ എന്തോക്കെ ചിന്തിക്കുന്നു എന്നോ ആര്‍ക്കും നിശ്ചയമില്ല. അമ്മയോടൊപ്പം നില്‍ക്കുകയും ആരോടൊപ്പമെല്ലാമോ കിടക്കുകയും ചെയ്യുന്ന വ്യക്തിയുടെ പിന്നാലെ പോകുന്നവര്‍ക്ക് എന്ത് ലക്ഷ്യം? എന്ത് ആദര്‍ശം? ദീപസ്തംഭം മഹാശ്ചര്യം എന്നതില്‍ അഭിരമിക്കുന്നവരെ എങ്ങിനെ വരുതിയിലാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കറിയാം. അതുകൊണ്ടുതന്നെ അവര്‍ക്ക് ഭയപ്പെടേണ്ടത് ഒരേ ഒരു വിഭാഗമാണ്. അവരെ ആശയപരമായി നേരിടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കാവില്ല. ആയുധവും അധികാരവും കൊണ്ടാകുമെന്ന് ധരിച്ചതാണ്. പക്ഷേ ലക്ഷണം കണ്ടിട്ട് അതുകൊണ്ടും സാദ്ധ്യമല്ല. അങ്ങിനെ വരുമ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും യച്ചൂരിയുടെ വഴിയേ സഞ്ചരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ കച്ചിതുരുമ്പിലായാലും കയറി പിടിച്ച് രക്ഷപ്പെടാന്‍ നോക്കുമല്ലൊ? കൊടിലുകൊണ്ടുപോലും തൊടാന്‍ പറ്റാത്ത പാര്‍ട്ടി എന്ന കക്ഷിയെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകള്‍ക്ക് പഥ്യമാകും. മതവര്‍ഗീയതയുടെ ജീര്‍ണിച്ച മുഖമെന്ന് കുറ്റപ്പെടുത്തിയ മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും മത മൗലികവാദ ഭീകര പ്രസ്ഥാനങ്ങളായ ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയവരെയെല്ലാം മാറോടണക്കും.
പണ്ട് കുടുംബാസൂത്രണത്തിന് ഒരു മുദ്രാവാക്യമുണ്ടായിരുന്നു. നമ്മള്‍ രണ്ട് നമുക്ക് രണ്ട്. അത് ലോപിച്ച് നമ്മള്‍ രണ്ട്, നമുക്കൊന്ന് എന്നായതുപോലെ ബിജെപി വിരുദ്ധരെല്ലാം പറയും നമ്മളൊന്ന് നമുക്കൊന്ന്. ബിജെപിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും സമീപഭാവിയില്‍ കേള്‍ക്കാന്‍ പോകുന്ന മുദ്രാവാക്യം അതാകും. ‘നമ്മളൊന്ന്, നമുക്കൊരു സ്ഥാനാര്‍ത്ഥി’.
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കുറേ വര്‍ഷങ്ങളായി ഈ അടവുനയം പരീക്ഷിക്കുകയാണ്. ബിജെപി ജയിക്കുമെന്ന സാഹചര്യം വന്നാല്‍ കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു നല്‍കും. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ടു നല്‍കും. തിരുവനന്തപുരം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് കഴക്കൂട്ടം എന്നിവിടങ്ങളിലെല്ലാം ജനങ്ങളത് അറിഞ്ഞുകഴിഞ്ഞു. സാധാരണ പറയാറുണ്ട്. രാഷ്‌ട്രീയത്തില്‍ രണ്ടും ഒന്നും മൂന്നല്ല എന്ന്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മരം ചുറ്റു പ്രേമം വിവാഹബന്ധത്തിലേക്ക് എത്തുമ്പോള്‍ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് കാണാനിരിക്കുതേയുള്ളൂ.
എന്തിനാണ് യച്ചൂരി സാര്‍, ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്? 2.70 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കിയതിനോ? ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയ സൗജന്യം നഗരങ്ങളിലെ പാവങ്ങള്‍ക്കും ബാധകമാക്കിയതിനോ? കള്ളപ്പണം പിടികൂടിയതിന്റെ പേരിലാണോ ബിജെപിയെ ശത്രുവാക്കുന്നത്. പെണ്‍മക്കളുടെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയതിനോ? എല്ലാ വീടുകളിലും കക്കൂസ് നിര്‍ബന്ധമാക്കിയതിനോ? 2022ഓടെ എല്ലാവര്‍ക്കും വീട് നല്‍കുന്നത് നടപ്പാകാതിരിക്കാനോ? എല്ലാ ഗ്രാമങ്ങളിലും വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിനെ തടയാനോ? സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരിശ്രമം തടസ്സപ്പെടുത്താനോ?
പട്ടിണിയും പണിയില്ലായ്‌മയും ഇല്ലാതാക്കാനുള്ള അദ്ധ്വാനം അവസാനിപ്പിക്കാനോ? ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി എന്ന ആശയം നടപ്പിലാക്കാതിരിക്കാനോ? രാജ്യത്തെ 30 ശതമാനത്തോളം ജനങ്ങളെ പട്ടിണിക്കാരാക്കിയത് കോണ്‍ഗ്രസ് ഭരണമാണ്. 133 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 ശതമാനം സമ്പത്തും ഒരു ശതമാനം ജനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസ് ഭരണമാണ്. ആ പാര്‍ട്ടിയെ തുടച്ചു നീക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയതുകൊണ്ടാണോ ബിജെപിയെ മുഖ്യശത്രുവാക്കിയത്? പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന സിപിഎം പാവങ്ങളുടെ ശത്രുവായ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാനാണോ ശ്രമിക്കുന്നത്? പറ്റില്ല സാര്‍, ഇഎംഎസ് പറഞ്ഞതുപോലെ കൊടിലു കൊണ്ടുപോലും തൊടാന്‍ പാടില്ലാത്ത കോണ്‍ഗ്രസിനെ യച്ചൂരി തോളത്തിലേറ്റിയാല്‍ നാറുന്നത് സിപിഎമ്മാണ്. ചാണകം ചാരിയാല്‍ ചാണകത്തിന്റെ നാറ്റമേ ഉണ്ടാകൂ. ചന്ദനം മണക്കാന്‍ ഒരു സാഹചര്യവുമില്ല. അത് യച്ചൂരിക്ക് അറിയില്ലെങ്കില്‍ പ്രബുദ്ധരായ അണികളതറിയും, സഖാക്കളെ മുന്നോട്ട്.
















