കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്നലെ ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച മൂന്നംഗ മലബാര്‍ ദേവസ്വം കമ്മിറ്റി റിപ്പോര്‍ട്ടിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1328 ക്ഷേത്രങ്ങളുടെ ഭരണാധികാരം പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിന് കീഴിലാക്കാനുള്ള പുതിയ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന് കീഴില്‍ പാരമ്പര്യ ട്രസ്റ്റികള്‍ നടത്തുന്ന ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ ഇത് സാരമായി ബാധിക്കും. ദേവസ്വം ബോര്‍ഡിന്റെ പുതിയ നീക്കത്തെ നിയമപരമായി നേരിടുമെന്ന് സാമൂതിരി ദേവസ്വം അധികൃതര്‍ അറിയിച്ചു.
സാമൂതിരി ദേവസ്വം, കൊട്ടിയൂര്‍ ദേവസ്വം, പറശ്ശിനി ദേവസ്വം, പെരളശ്ശേരി ദേവസ്വം, തുടങ്ങിയവയാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന പാരമ്പര്യ ട്രസ്റ്റിമാരുടെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍. ക്ഷേത്ര ഭരണം രാഷ്ട്രീയമുക്തമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം.
ക്ഷേത്ര ജീവനക്കാരുടെ നിയമനം, വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിലെ സാമ്പത്തിക വിനിയോഗം, എന്നിവയില്‍ കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളം കൃത്യമായി നല്‍കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ റിപ്പോര്‍ട്ടിന് ക്ഷേത്ര ജീവനക്കാരുടെ പിന്തുണ നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ പാരമ്പര്യ ട്രസ്റ്റിമാരുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കത്തിനെതിരെ യോജിച്ചു നീങ്ങാനാണ് പ്രധാന ദേവസ്വങ്ങളിലെ പാരമ്പര്യ ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ അമിത രാഷ്ട്രീയ നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ദേവസ്വം ബോര്‍ഡ് നിയന്ത്രണം പൂര്‍ണ്ണമായും കൈക്കലാക്കിയതു പോലെ ജീവനക്കാരുടെ നിയമനവും രാഷ്ട്രീയ നിയന്ത്രണത്തിലാക്കാനാണ് നീക്കം.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യപ്രസിഡന്റായിരുന്ന അഡ്വ. ഗോപാലകൃഷ്ണന് ചെയര്‍മാനായ കമ്മിറ്റിയില്‍ സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി അംഗവും ദേവസ്വം എംപ്ലോയീസ് യൂണിയന് (സിഐടിയു) ജനറല്‍ സെക്രട്ടറിയുമായ എ. വേണുഗോപാല്‍, എച്ച്ആര്‍ആന്‍ഡ് സി റിട്ട. ഡെപ്യൂട്ടി കമ്മീഷണറായ അഡ്വ. കെ. മോഹനന് എന്നിവരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: